ശക്തമായ മഴ;പോലീസ് ക്വാർട്ടേഴ്സിന്റെ അടിഭാഗത്തെ മണ്ണൊലിച്ച് പോയി; കുടുംബങ്ങൾ ആശങ്കയിൽ
കാക്കനാട്: പൊലിസ് ക്വാര്‍ട്ടേഴ്‌സിലെ അടിഭാഗത്തെ മണ്ണൊലിച്ച് പോയതോടെ പൊലിസുകാരുടെ കുടുംബാംഗങ്ങള്‍ ആശങ്കയില്‍. മൂന്നുനില ക്വാര്‍ട്ടേഴ്‌സിലെ ബി ബ്ലോക്ക് കെട്ടിടത്തിന്റെ അടിഭാഗത്തെ മണ്ണ് ശക്തമായ മഴയില്‍ ഒളിച്ച് പോയ നിലയിലാണ്. രണ്ട് മൂന്ന് വര്‍ഷം മുമ്പ് മുതല്‍ ക്വാര്‍ട്ടേഴ്‌സിലെ മണ്ണ് ഒലിച്ചു പോകാന്‍ തുടങ്ങിയത്. ഇത്തവണ മഴ ശക്തമായതോടെ കെട്ടിടത്തിന് അടിഭാഗത്ത് വന്‍ഗര്‍ത്തമാണ് രൂപപ്പെട്ടിരിക്കുന്നത്.
കെട്ടിടം അപകടത്തില്‍പ്പെടുമോ എന്ന അശങ്കയിലാണ് സ്ത്രീകളും കുട്ടികളും. ബി ബ്ലോക്കില്‍ താഴത്തെ നിലയില്‍ വടക്ക് കിഴക്കേ മൂലയിലെ ക്വാര്‍ട്ടേഴ്‌സിന്റെ അടിഭാഗത്തെ മണ്ണൊലിച്ചു പോയതാണ് പാതാളകുഴി രൂപപ്പെടാന്‍ കാരണം. സിറ്റി പൊലിസ് കമീഷണറെ നേരില്‍ കണ്ട് നിരവധി തവണ പരാതി നല്‍കിയിട്ടും പരിഹാരമുണ്ടായില്ലെന്ന് ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരായ സ്ത്രീകള്‍ പറഞ്ഞു. കെട്ടിടത്തിലെ അപകടാവസ്ഥ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പരാതി നല്‍കിയത്.

2002ല്‍ നിര്‍മാണം പൂര്‍ത്തീകരിച്ച നാല് ബ്ലോക്കുകളിലായി 60ല്‍പ്പരം കുടുംബങ്ങളാണ് താമസിക്കുന്നത്. കെട്ടിടത്തിന്റെ അപകടാവസ്ഥ പരിശോധിക്കാന്‍ പൊതുമരാമത്ത് അധികൃതരും തയ്യാറായിട്ടില്ല. തറഭാഗത്തെ മണ്ണൊലിച്ച് പോയി കെട്ടിടം കൂടുതല്‍ അപകടാവസ്ഥയിലാകുന്നത് തടയണമെന്നാണ് താമസക്കാരുടെ ആവശ്യം. മൂന്ന് വര്‍ഷം മുമ്പ് നിര്‍മിച്ച മേല്‍ക്കൂരയിലെ ഷീറ്റ് കാറ്റില്‍ പറന്നുപോയതോടെ കെട്ടിടത്തിന് മുകളില്‍ മഴവെള്ളം കെട്ടിക്കിടന്ന് ചോരുന്ന അവസ്ഥയിലാണ്. കെട്ടിടത്തിലെ ചോര്‍ച്ച തടയുന്നതിനായിരുന്നു മേല്‍ക്കൂരയില്‍ ഷീറ്റ് മേഞ്ഞത്. തകരഷീറ്റ് കാറ്റില്‍ പറന്നു താഴെ വീഴുന്നത് അപകടത്തിന് ഇടയാക്കുമെന്ന് താമസക്കാര്‍ പറഞ്ഞു.
ഇടയ്ക്കിടെ ക്വാര്‍ട്ടേഴ്‌സ് വളപ്പിലെ സെപ്റ്റിക് ടാങ്ക് പൊട്ടിയുണ്ടാകുന്ന രൂക്ഷ ദൂര്‍ഗന്ധം മൂലം പകര്‍ച്ച വ്യാധിഭീഷണിയും നേരിടുകയാണ് പൊലിസുകാരും കുടുംബാംഗങ്ങളും പരിസരവാസികളും. ക്വാട്ടേഴ്‌സിലെ സെപ്റ്റിക് ടാങ്ക് മാലിന്യം മാണികുളങ്ങര ഭാഗത്തെ റോഡിലേക്കാണ് ഒഴുകിയെത്തുന്നത്. പൊതുവഴിയില്‍ സെപ്റ്റ് ടാങ്ക് മാലിന്യം നിറയുന്നത് പരിസര വാസികളുടെ കടുത്ത പ്രതിഷേധത്തിനും ഇടയാക്കി.
കുടിവെള്ള പ്രശ്‌നവും ക്വാര്‍ട്ടേഴുകളില്‍ രൂക്ഷമാണെന്ന് സ്ത്രീകള്‍ പറഞ്ഞു. പലപ്പോഴും ക്വാര്‍ട്ടേഴ്‌സിലെ ജല അകതോറിട്ടിയുടെ പൈപ്പ് വെള്ളം എത്തുന്നില്ല. മഴക്കാലത്ത് പോലും ടാങ്കര്‍ ലോറികളിലെ വെള്ളമാണ് ആശ്രയം.












Click it and Unblock the Notifications