പിപിഇ കിറ്റ് ധരിച്ച് കൊവിഡ് ഡ്യൂട്ടിയിൽ: നഴ്സ് ലിഫ്റ്റിൽ കുടുങ്ങിയത് ഒരു മണിക്കൂർ, ബോധമറ്റ് വീണു...
കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊറോണ വൈറസ് വാർഡിലെ നഴ്സ് ലിഫ്റ്റിൽ കുടുങ്ങി. ലിഫ്റ്റിനുള്ളിൽ അകപ്പെട്ടതോടെ അലാറം മുഴക്കിയെങ്കിലും ആരും നഴ്സിന്റെ രക്ഷയ്ക്കെത്തിയില്ല. ഇതോടെ ഇവർ ബോധം കെട്ട് ലിഫ്റ്റിനുള്ളിൽ വീഴുകയായിരുന്നു. നാല് പേർക്ക് മാത്രം നിൽക്കാൻ ലിഫ്റ്റിൽ ട്രോളികൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾക്കൊപ്പം ലിഫ്റ്റിൽ കയറിയപ്പോഴാണ് സംഭവം. ലിഫ്റ്റ് ഇടയ്ക്ക് വെച്ച് കുടുങ്ങിയതോടെ പിപിഇ കിറ്റ് ധരിച്ചതിനാൽ ബോധരഹിതയമായി വീഴുകയായിരുന്നു. 15 മിനിറ്റോളം അലാറം മുഴക്കിയെങ്കിലും ആരും സഹായത്തിനെത്തുകയും ചെയ്തില്ല. ബുധനാഴ്ച വൈകിട്ടാണ് സംഭവം.
കളമശ്ശേരി മെഡിക്കൽ കോളേജിലെ മൂന്നാം നിലയിൽ നിന്ന് എക്കോ മെഷീൻ നൽകുന്നതിന് വേണ്ടി ലിഫ്റ്റിൽ കയറിയതായിരുന്നു ഇവർ. നാല് പേർക്ക് നിൽക്കാൻ കഴിയുന്ന ലിഫ്റ്റിനുള്ളിൽ നഴ്സിനെക്കുടാതെ ട്രോളികളും എക്കോ മെഷീനും മാത്രമാണുണ്ടായിരുന്നത്. വൈദ്യുതി ബന്ധം നഷ്ടമായതോടെയാണ് ലിഫ്റ്റിന്റെ പ്രവർത്തനം തടസ്സപ്പെട്ടത്.

അടുത്ത ഷിഫ്റ്റിൽ ജോലി കയറാനുള്ളവർ എത്തിയപ്പോൾ മാത്രമാണ് നഴ്സ് ലിഫ്റ്റിനുള്ളിൽ ബോധമറ്റ് കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. അപ്പോഴേക്ക് ഒരു മണിക്കൂറോളം സമയം പിന്നിട്ടിരുന്നു. പിന്നീട് കുടുതൽ പേരെത്തിയാണ് ഇവരെ സ്റ്റെപ്പ് വഴി കാഷ്വാലിറ്റിയിലെത്തിച്ചത്.
കൊറോണ വൈറസ് വ്യാപനത്തോടെ 16 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ കെട്ടിടത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. 15 മിനിറ്റിലധികം സമയം നഴ്സ് ലിഫ്റ്റിനുള്ളിൽ കിടന്നിട്ടില്ലെന്നാണ് മെഡിക്കൽ സൂപ്രണ്ടിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം. ഇതുവരെ സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിക്കുന്ന പക്ഷം അന്വേഷണം ആരംഭിക്കുമെന്നും സൂപ്രണ്ട് കൂട്ടിച്ചേർത്തു.
Recommended Video
കൊറോണ വൈറസ് ബാധിതരെ പരിശോധിച്ച് കൊണ്ടിരിക്കെ ഓപ്പറേഷൻ തിയേറ്ററിലേക്ക് എക്കോ മെഷീൻ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. കൊവിഡ് ഡ്യൂട്ടിയിലായിരുന്നതിനാൽ പിപിഇ കിറ്റ് ധരിച്ച ഇവരെ പുറത്തെത്തിക്കാൻ ആരും തയ്യാറായില്ലെന്നും റിപ്പോർട്ടുകളുണ്ട്. തുടർന്ന് ഗ്ലൌസ് പിപിഇ കിറ്റും ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കിയ ശേഷമാണ് ഇവരെ കാഷ്വാലിറ്റിയിലേക്ക് മാറ്റുന്നത്. ചികിത്സ ലഭ്യമാക്കിയ ശേഷം ഇവരെ ബുധനാഴ്ച തന്നെ വീട്ടിലേക്ക് അയച്ചിരുന്നു.












Click it and Unblock the Notifications