കിച്ചുവില്ലാതെ കിച്ചൂസിൽ പാലു കാച്ചി!, കൃപേഷിന്റെ കുടുംബത്തെ നെഞ്ചോട് ചേർത്ത് ഹൈബി ഈഡൻ
K
കാസർഗോഡ്/ എറണാകുളം: കൃപേഷിന്റെ എക്കാലത്തെയും സ്വപ്നം യാഥാർഥ്യമായി. കേരളത്തെ നടുക്കിയ രാഷ്ട്രീയ കൊലപാതകത്തിന്റെ ഒടുവിലത്തെ ഇരകളായ കൃപേഷും ശരത് ലാലും വിട്ടു പിരിഞ്ഞിട്ടു ഇന്നേക്ക് രണ്ടു മാസം 2 ദിവസവും തികയുകയാണ്. ഇന്നും കല്ല്യോട്ട് ഗ്രാമത്തിനു ശാന്തമായി ഉറങ്ങാൻ സാധിച്ചിട്ടില്ല. രണ്ടു മാസം മുൻപു നടന്ന ഇരട്ടകൊലപാതകത്തിന്റെ നടുക്കം അവരെ വിട്ടു മാറിയിട്ടില്ല. ആ ഗ്രാമത്തിന് അത്രക്ക് പ്രിയപെട്ടവരായിരുന്നു ആ രണ്ടു ചെറുപ്പക്കാർ, അവരുടെ വിയോഗം നികത്താനാവാത്ത ഒരു വിടവാണ് ആ ഗ്രാമത്തിന്.
കൃപേഷിന്റെ മരണത്തോടെ കേറിക്കിടക്കാൻ ഒരു കൂര പോലുമില്ലാത്ത പെയിന്റിംഗ് തൊഴിലാളി കൃഷ്ണന്റെയും കുടുംബത്തിന്റെയും സ്വപ്‌നങ്ങൾ കൂടിയാണ് പാതി വഴിയിൽ തകർന്നു പോയത്. കൃപേഷിന്റെ എക്കാലത്തെയും സ്വപ്നമായിരുന്നു കേറിക്കിടക്കാൻ അടച്ചുറപ്പുള്ള ഒരു വീട്. ഇന്നിതാ കൃപേഷിന്റെ പൂർത്തീകരിക്കാനാവാതെ പോയ ആ സ്വപ്നം പൂർത്തീകരിച്ചിരിക്കുന്നു. ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരങ്ങൾ കല്ല്യോട്ടെ 'കിച്ചൂസ് ' എന്ന കൃപേഷിന്റെ സ്വപ്ന ഭവനത്തിലേക്ക് ഒഴുകിയെത്തി.

വീട് നിര്‍മിക്കാനിരിക്കെ
സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം പഠിപ്പ് നിർത്തി അച്ഛന്റെ കൂടെ പെയിന്റിംഗ് പണിക്കു പോകേണ്ടി വന്ന കൃപേഷ് കൂട്ടുകാർക്കു അവസാനമായി അയച്ച മെസ്സേജുകളിലൊന്ന് പുതിയ വീട് പണിയുന്നതിനെക്കുറിച്ചായിരുന്നു. കല്യോട്ടെ യുവജന വാദ്യകലാസംഘത്തിലെ അംഗങ്ങളായിരുന്നു ശരത് ലാലും കൃപേഷും. കല്യോട്ട് ഒരു ഫുട്ബോൾ ടീം ഉണ്ടാക്കുവാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചവരിൽ ഒരാളായിരുന്നു കൃപേഷ്. കഴിഞ്ഞ ആഴ്ച ബന്തടുക്കയിൽ സംഘടിപ്പിച്ച "ശരത്ത് ലാൽ കൃപേഷ് അനുസ്മരണ ഫുട്ബോൾ ടൂർണമെന്റിൽ" കൃപേഷിന്റെ സ്വപ്നമായിരുന്ന രാജീവ്ജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വിജയികളായി. ഭൂമിക്കു പട്ടയം ലഭിച്ചതിനു ശേഷം, റേഷൻ കാർഡും കൂടി ലഭിച്ചതിന് ശേഷം വീട് നിർമ്മിക്കാനുള്ള സഹായത്തിനായി സർക്കാരിൽ അപേക്ഷ നൽകി കാത്തിരിക്കുന്ന അവസരത്തിലായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം.

വധഭീഷണി
രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങളിൽ കൂടി ശരത് ലാലിനും, കൃപേഷിനും വധഭീഷണി ഉയർന്നിരുന്നു. അതേത്തുടർന്ന് വീട്ടുകാരുടെ വാക്ക് കേട്ട് നാട്ടിൽ നിന്ന് പുറത്തെവിടെയെങ്കിലും പോകാൻ തീരുമാനിച്ചിരിക്കുകയാണ് കേരളത്തെ നടുക്കിയ ദാരുണമായ ഇരട്ട കൊലപാതകം അരങ്ങേറിയത്. സംഭവദിവസം മാധ്യമങ്ങളിലൂടെ പുറത്തു വന്ന കൃപേഷിന്റെ വീടിന്റെ അവസ്ഥ ഏതൊരാളുടെയും മനസ്സലിയിപ്പിക്കുന്നതായിരുന്നു. കൃപേഷും കുടുംബവും ചോർന്നൊലിക്കുന്ന ഒരു ഓലമേഞ്ഞ ഒറ്റമുറി വീട്ടിലായിരുന്നു താമസിച്ചിരുന്നത്. കൃപേഷിന്റെ കുടുംബത്തിന് വീട് നിർമിച്ചു നൽകുമെന്ന് ഹൈബി ഈഡൻ എംഎൽഎ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഹൈബി ഈഡന്റെ "തണൽ" പദ്ധതിയിലൂടെ നിർമിക്കുന്ന 50 വീടുകളിൽ മുപ്പതാമത്തേതാണ് കൃപേഷിന്റെ വീട്.

പിറന്നാള്‍ ദിനം കിച്ചുവിന്റെ വീട്ടില്‍
ഹൈബി ഈഡെന്റെ പിറന്നാൾ ദിനമായ ഏപ്രിൽ 19ന് വെള്ളിയാഴിച്ച (19/04/2019) കുടുംബത്തോടോപ്പം കിച്ചുവിന്റെയും ജോഷിയുടെയും നാട്ടിലെത്തി കിച്ചുവിന്റെ എക്കാലത്തെയും സ്വപ്നമായിരുന്ന വീടിന്റെ ഗ്രഹപ്രവേശന ചടങ്ങിൽ പങ്കെടുത്തു. രാവിലെ 10.30ഓടെ ഭാര്യ അന്ന ഈഡനും, മകൾ ക്ലാരക്കും, വിഡി സതീശൻ എംഎൽഎക്കും ഒപ്പം പെരിയയിലെ കല്ല്യോട്ട് എത്തിയ ഹൈബി ഈഡൻ ആദ്യം പോയത് കൃപേഷിനൊപ്പം കൊല്ലപ്പെട്ട ശരത് ലാലിന്റെ ഭാവനത്തിലേക്കായിരുന്നു. അവിടെനിന്നും ഇരുവരും അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലം സന്ദർശിച്ചതിനുശേഷം കൃപേഷിന്റെ ഭാവനത്തിലെത്തി. കൃപേഷിന്റെ അച്ഛൻ വിറയാർന്ന കൈകൾകൊണ്ട് ഹൈബിയെ ചേർത്തു പിടിച്ചു. തുടർന്ന് കൃപേഷിന്റെ നിശ്വാസം നിറഞ്ഞു നിൽക്കുന്ന പഴയ കുടിലിലേക്ക്. അവിടെ ശരത്തിന്റെയും കൃപേഷിന്റേയും ച്ഛായാചിത്രത്തെ കെട്ടിപ്പുണർന്നു വിങ്ങി പൊട്ടിയ അമ്മയെയും, സഹോദരിമാരെയും, കുടുംബാംഗങ്ങളെയും ഹൈബിയും, ഭാര്യയും നെഞ്ചോട് ചേർത്തു. തുടർന്ന് കുടുംബങ്ങളുടെ കൈപിടിച്ച് 'കിച്ചൂസ്' എന്ന സ്വപ്ന ഭവനത്തിലേക്ക്. ഹൈബി ഈഡന്റെ നെഞ്ചോട് ചേർന്ന് വിങ്ങി പൊട്ടുന്ന കൃപേഷിന്റെ സഹോദരിയുടെ കാഴ്ച കണ്ടുനിന്നവരുടെ കണ്ണിനെ ഈറനണിയിച്ചു.

നിര്‍മാണം 50 ദിവസത്തില്‍
മൂന്ന് കിടപ്പുമുറികൾ, രണ്ട് അറ്റാച്ച്ഡ് ബാത്റൂം ഉൾപ്പെടെ മൂന്ന് ശുചിമുറികൾ , ഹാൾ , അടുക്കള, സിറ്റ് ഔട്ട് എന്നിവയുൾപ്പെടെ 1100 ചതുരശ്ര അടി വിസ്തൃതിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. 50 ദിവസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാൻ ലക്ഷ്യം വെച്ച് ആരംഭിച്ച ഭവന നിർമ്മാണം കിച്ചുവിന്റെ സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും സഹായത്തോടെ 46 ദിവസങ്ങൾ കൊണ്ട് റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കി. വീട്ടിലേക്കുള്ള ഗൃഹോപകരണങ്ങൾ ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസാണ് നൽകിയിരിക്കുന്നത്. കിച്ചുവിന്റെ സ്വപ്നം യാഥാർഥ്യമാക്കിയ ഹൈബിച്ചേട്ടനോടുള്ള നന്ദിയും കടപ്പാടും മരണം വരെ കല്യേട്ടെ ഗ്രാമവാസികൾക്കുണ്ടാകുമെന്ന് കൃപേഷിന്റെ സുഹൃത്തായ പ്രദീപ് പറഞ്ഞു.












Click it and Unblock the Notifications