സംവരണ വാർഡുകൾ നിശ്ചയിച്ചതിനെതിരായ ഹർജി തള്ളി: തിരഞ്ഞെടുപ്പ് വൈകിപ്പിക്കുമെന്ന് ഹൈക്കോടതി
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിലെ സംവരണ വാർഡുകൾ നിശ്ചയിച്ചതിനെതിരായി സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളി. തുടർച്ചയായി മൂന്നാം തവണയും സംവരണ വാർഡുകൾ ആക്കിയതിനെതിരെയാണ് ഹർജികൾ സമർപ്പിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് 87 ഹർജികളാണ് കേരള ഹൈക്കോടതി ഇന്ന് തള്ളിക്കളഞ്ഞത്. വാർഡ് പുനർനിർണ്ണയം പൂർത്തിയാക്കി തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് കടന്നു. ഈ സാഹചര്യത്തിൽ വിഷയത്തിൽ ഇടപെടാനാവില്ലെന്ന് കോടതി അറിയിച്ചു.
ഇനിയും വാർഡുകൾ പുനർനിർണ്ണയിക്കുക എന്നത് ആയിരത്തോളം തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. അതുകൊണ്ട് തന്നെ വീണ്ടും സംവരണ വാർഡുകൾ പുനർനിർണയിക്കുന്നത് പ്രായോഗികവും കാര്യക്ഷമവുമല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ വാദം അംഗീകരിച്ചാണ് ഹൈക്കോടതി സംവരണ വാർഡുകൾ നിശ്ചയിച്ചതിനെതിരെയുള്ള ഹർജികൾ തള്ളിയത്.

നേരത്തെ തിരഞ്ഞെടുപ്പിന്റെ പ്രാരംഭ ഘട്ടത്തിൽ അടുപ്പിച്ച് സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിനെതിരെ കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഒരേ വാർഡ് തന്നെ അടുത്തടുത്ത തവണകളിൽ സംവരണവാർഡാകാതിരിക്കാൻ ശ്രദ്ധ പുലർത്തണമെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇത് പ്രകാരം പാലാ, കോതമംഗലം, മലപ്പുറം, മുനിസിപ്പാലിറ്റികളിലും അഞ്ച് ഗ്രാമപഞ്ചായത്തുകളിലും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിലും സംവരണ വാർഡുകൾ പുനർനിർണ്ണയിക്കാനും നേരത്തെ കോടതി നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംവരണ വാർഡുകൾ സംബന്ധിച്ച് 89ഓളം പൊതുതാൽപ്പര്യ ഹർജികൾ കോടതിയ്ക്ക് മുമ്പിലെത്തിയത്.












Click it and Unblock the Notifications