കൊച്ചിയിൽ ജല വിതരണം സാധാരണ നിലയിലേക്ക്
കൊച്ചി: പ്രളയത്തിന് ശേഷം ജില്ലയിലെ പ്രധാനപ്പെട്ട നാലു ജലശുദ്ധീകരണ ശാലകളുടെയും പ്രവര്‍ത്തനം പുനസ്ഥാപിക്കാനായതോടെ കൊച്ചി കോര്‍പറേഷനിലും സമീപപ്രദേശങ്ങളിലും ജലവിതരണം സാധാരണനിലയിലേക്കെത്തുന്നതായി കേരള വാട്ടര്‍ അതോറിറ്റി അറിയിച്ചു. പ്രതിദിനം ജില്ലയില്‍ 290 ദശലക്ഷം ലിറ്റര്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ കഴിയുന്നുണ്ട്. ഞായറാഴ്ച വൈകിട്ട് ആലുവ പ്ലാന്റിന്റെ പ്രവര്‍ത്തനം ഭാഗികമായി പുനരാരംഭിച്ചതോടെ ആദ്യഘട്ടത്തില്‍ പ്രതിദിനം 80 ദശലക്ഷം ലിറ്റര്‍ എന്ന തോതിലും രാത്രിയോടെ പ്രതിദിനം 130 ദശലക്ഷം ലിറ്റര്‍ എന്ന തോതിലും വെള്ളം എത്തിക്കാനായിട്ടുണ്ട്. ഇന്നലെ രാവിലെ കതൃക്കടവ്, കലൂര്‍, പാലാരിവട്ടം, പുല്ലേപ്പടി എന്നിവടങ്ങളില്‍ പൂര്‍ണമായും എംജി റോഡ്, എളമക്കര, ഇടപ്പള്ളി എന്നിവിടങ്ങളില്‍ ഭാഗികമായും വെള്ളം എത്തിച്ചുതുടങ്ങി. രാത്രിയോടെ കോര്‍പറേഷന്‍ മേഖലയില്‍ ഏതാണ്ട് പൂര്‍ണമായും വെള്ളമെത്തിക്കാനായി.
ഞായറാഴ്ച വൈകിട്ട് അഞ്ചുമണി മുതല്‍ തിങ്കളാഴ്ച രാവിലെ വരെയുള്ള 12 മണിക്കൂറില്‍ എറണാകുളം ജില്ലയിലെ പ്രളയബാധിത മേഖലകളിലും ദുരിതാശ്വാസ ക്യാമ്പുകളിലുമായി 2.64 ലക്ഷം ലിറ്റര്‍ വെള്ളമാണ് അതോറിറ്റി ടാങ്കര്‍ ലോറി വഴി എത്തിച്ചത്. ആറര ലക്ഷം ജനസംഖ്യയുള്ള കൊച്ചി കോര്‍പറേഷനില്‍ 230 മില്യണ്‍ ലിറ്റര്‍ വെള്ളമാണ് വാട്ടര്‍ അതോറിറ്റി ഒരു ദിവസം നല്‍കിക്കൊണ്ടിരുന്നത്. എല്ലാ ദിവസവും ജീവനക്കാര്‍ ക്യാമ്പുകളിലും പ്രളയബാധിത പ്രദേശങ്ങളിലും നേരിട്ടെത്തി ആവശ്യം കണ്ടെറിഞ്ഞ് അടിയന്തരമായി വെള്ളം എത്തിക്കുന്നുണ്ട്. കൂടുതല്‍ വെള്ളം നല്‍കാന്‍ കഴിയുമെങ്കിലും ടാങ്കറുകളുടെ അഭാവം പ്രശ്‌നമാകുന്നുണ്ട്.
എല്ലായിടത്തും കുടിവെള്ളം എത്തിക്കാനുള്ള ശ്രമങ്ങള്‍ ഫലപ്രാപ്തിയിലെത്തണമെങ്കില്‍ ഭീമമായ സംഭരണശേഷിയുള്ള ടാങ്കുകള്‍ പൂര്‍ണമായും സംഭരിക്കാന്‍ ശ്രമിക്കാതെ ജനങ്ങള്‍ സഹകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി അഭ്യര്‍ഥിച്ചു. സംഭരണശേഷി കൂടിയ ടാങ്കുകള്‍ പൂര്‍ണമായും നിറയ്ക്കാന്‍ ശ്രമിച്ചാല്‍ പരമാവധി സ്ഥലങ്ങളിലേക്ക് വെള്ളമെത്തിക്കാന്‍ കഴിയാതെ വരും. അതിനാല്‍ ആവശ്യമുള്ള ജലം മാത്രം സംഭരിച്ച് പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കണമെന്നും അതോറിറ്റി നിര്‍ദേശിച്ചു. വാട്ടര്‍ അതോറിറ്റിയുടേതല്ലാത്ത സ്വകാര്യ ടാങ്കറുകള്‍ ജില്ലയുടെ പലഭാഗത്തും കുടിവെള്ളമെത്തിക്കുന്നുണ്ടെങ്കിലും ഈ വെള്ളം കുടിക്കാനായി തിളപ്പിച്ചു മാത്രം ഉപയോഗിക്കണമെന്നും വാട്ടര്‍ അതോറിറ്റി അധികൃതര്‍ അഭ്യര്‍ഥിച്ചു.