2 വര്‍ഷം മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ടു, ശല്യമായതോടെ പൊലീസില്‍ പരാതി; ഒടുങ്ങാത്ത പകയില്‍ അരുംകൊല
കോതമംഗലം : നെല്ലിക്കുഴില്‍ ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ വെടിവച്ച് കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇന്ന് ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത് .
Recommended Video
വട്ടിയൂർക്കാവിൽ 61 ബൂത്തുകളിൽ കോൺഗ്രസ് നിർജീവമായിരുന്നു; കെപിസിസിക്ക് മുന്നിൽ പരാതിപ്രളയം
പഠനത്തിനായി താമസിക്കുന്ന വീട്ടില്‍ ഉച്ചയോടെ കൂട്ടുകാരികളുമായി ഉച്ച ഭക്ഷണം കഴിക്കുന്നതിനിടെയാണ് പ്രതി രാഖില്‍ വീട്ടില്‍ എത്തിയത്. ഭക്ഷണം കഴിക്കുന്ന മാനസയെ പിടിച്ച് വലിച്ച് മുറിയിലേക്ക് കൊണ്ടു പോകുകയായിരുന്നെന്ന് സഹപാഠികള്‍ പറയുന്നു .
കേരളത്തിൽ നിന്ന് ഖത്തറിലേക്ക് 44, 000 രൂപ വരെ; പ്രവാസികളെ കൊള്ളയടിച്ച് വിമാന കമ്പനികൾ
രാഖില്‍ വീട്ടില്‍ എത്തിയതോടെ മാനസ ദേഷ്യപ്പെട്ട് എന്തിനാണ് ഇവിടെ വന്നതെന്ന് ചോദിച്ചിരുന്നു. തുടര്‍ന്നാണ് മുറിയിലേക്ക് വലിച്ചുകൊണ്ടു പോയതെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. ഇക്കാര്യം വീട്ടുടമയെ അറിയിക്കാന്‍ പോകുമ്പോഴാണ് പടക്കം പൊട്ടുന്ന പോലുള്ള ശബ്ദം കേട്ടത്. തുടര്‍ന്ന് വന്നു നോക്കിയപ്പോള്‍ ചോരയില്‍ കുളിച്ചുനില്ക്കുന്ന മാനസയെയും രാഖിലിനെയുമാണ് കണ്ടതെന്ന് വിദ്യാര്‍ത്ഥികള്‍ പൊലീസിനോട് പറഞ്ഞു.
കണ്ണൂര്‍ നാറാത്ത് സ്വദേശിനിയായിരുന്നു മാനസ. നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്‍ല്‍ കോളേജിനടുത്ത് സ്വകാര്യ വ്യക്തിയുടെ വീടിന്റെ മുകള്‍ നിലയിലായിരുന്നു മാനസയും കൂട്ടുകാരികളും താമസിച്ചത്. മൂന്ന് പേരാണ് മാനസയ്ക്കൊപ്പം വീട്ടിലുണ്ടായിരുന്നത്. ഇന്ന് വീട്ടില്‍ രാഖില്‍ എത്തിയതോടെ മാനസ ക്ഷോഭിക്കുന്നത് കണ്ട ഇവര്‍ക്ക് എന്താണ് പ്രശ്നമെന്ന് മനസിലായിരുന്നില്ല.
പിന്നാലെയാണ് മുറിയിലേക്ക് കൊണ്ടു പോയി വെടിവച്ചത്. രണ്ട് തവണയാണ് പടക്കം പൊട്ടുന്ന പോലത്തെ ശബ്ദം കേട്ടതെന്ന് സഹപാഠികള്‍ പറഞ്ഞു. തുടര്‍ന്ന് വീട്ടുടമസ്ഥനും ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുകയായിരുന്ന ഇവരുടെ മകനും എത്തി നോക്കുമ്പോള്‍ ചോരയില്‍ കുളിച്ച് കിടക്കുകയായിരുന്ന മാനസയെയും രാഖിലിനെയുമാണ് കണ്ടത്.
രാഖിലിനെ കുറിച്ച് കൂടുതലൊന്നും സുഹൃത്തുക്കള്‍ക്ക് അറിയില്ല. രാഖിലിനെ കുറിച്ച് മാനസ സുഹൃത്തുക്കളോട് ഒന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ മാനസയെ രാഖില്‍ നേരത്തെ ശല്യപ്പെടുത്തിയിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ നേരത്തെ കണ്ണൂര്‍ പരാതിപ്പെട്ടെന്ന വിവരമുണ്ട്.
രണ്ട് വര്‍ഷം മുമ്പ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശല്യം രൂക്ഷമായതോടെ മാനസയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഈ പ്രശ്നം കണ്ണൂര്‍ ഡിവൈഎസ്പിയുടെ സാന്നിദ്ധ്യത്തില്‍ ഒത്തുതീര്‍പ്പാക്കി വിടുകയായിരുന്നെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ് പൊലീസ്. കോതമംഗലത്ത് എത്തിയ രാഗില്‍ എവിടെ താമസിച്ചു ആരാണ് തോക്ക് നല്‍കിയത് എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കും. രാഗില്‍ കൊലയ്ക്ക് ഉപയോഗിച്ച തോക്ക് സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ശാത്രീയ പരിശോധന ഉള്‍പ്പടെയുള്ളവ നടത്തേണ്ടതുണ്ട്.
ഇരുവരും സഹപാഠികളാണെന്ന് ചിലര്‍ പറയുന്നുണ്ട്. രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് മാനസ അവസാനമായി കണ്ണൂരിലെ വീട്ടിലെത്തിയത്. ഇന്നലെയും ഇന്നുമായി വീട്ടിലേക്ക് സുഖവിവരം വിളിച്ച് അന്വേഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരണം. രാഗിലിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് സംഘം പരിശോധിക്കും
കോതമംഗലത്ത് വിദ്യാര്‍ത്ഥിനിയെ വെടിവെച്ച് കൊന്നു: പ്രതിയായ സുഹൃത്ത് ആത്മഹത്യ ചെയ്തു