തദ്ദേശ തിരഞ്ഞെടുപ്പ്: എറണാകുളം ജില്ലയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 15,660 ഉദ്യോഗസ്ഥർ
എറണാകുളം: ജില്ലയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 15,660 ഉദ്യോഗസ്ഥരെ നിയമിക്കും. ഒരു പോളിംഗ് ബൂത്തിലേക്ക് അഞ്ച് ഉദ്യോഗസ്ഥരെ വീതമാണ് നിയമിക്കുന്നത്. പ്രിസൈഡിംഗ് ഓഫീസർ, ഒരു ഫസ്റ്റ് പോളിംഗ് ഓഫീസർ, രണ്ട് പോളിംഗ് ഓഫീസർമാർ, ഒരു പോളിംഗ് അസിസ്റ്റൻ്റ് എന്നിവരാണ് ഒരു ബൂത്തിലുള്ളത്. ഇവർക്കുള്ള നിയമന ഉത്തരവ് നവംബർ 26 മുതൽ അയച്ചു തുടങ്ങും.
ജീവനക്കാരുടെ ഓഫീസുകളിലേക്കും അതോടൊപ്പം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിൻ്റെ എ.ആർ.ഒ മാർക്കും നിയമന ഉത്തരവ് ഓൺലൈനായി നൽകും. ഇത് ഉദ്യോഗസ്ഥർക്ക് പ്രിൻ്റ് എടുത്ത് ഉപയോഗിക്കാം. നിയമന ഉത്തരവിനൊപ്പം പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷയും ഉണ്ടാകും. അപേക്ഷ പൂരിപ്പിച്ച് വോട്ടുള്ള തദ്ദേശ സ്ഥാപനത്തിൻ്റെ വരണാധികാരിക്കു സമർപ്പിക്കണം. വനിതാ ജീവനക്കാരെ മാത്രമായി ഒരു ബൂത്തിലേക്കും നിയമിച്ചിട്ടില്ല.

അഞ്ച് ഉദ്യോഗസ്ഥരിൽ ഒരാൾ മാത്രം വനിതയാകുന്ന സാഹചര്യവും ഒഴിവാക്കി. ഒരു ബൂത്തിൽ കുറഞ്ഞത് രണ്ടു പേരെങ്കിലും വനിതയായിട്ടുണ്ടാകും. ജീവനക്കാർക്കുള്ള പരിശീലനം നവംബർ 30, ഡിസംബർ 1, 2 തീയതികളിലായി നടക്കും. അതാത് ബ്ലോക്ക്, മുനിസിപ്പൽ കേന്ദ്രങ്ങളിലായിരിക്കും പരിശീലനം നടക്കുക.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ജില്ലയിലെ ചിത്രം തെളിഞ്ഞു. നാമ നിർദേശപത്രിക പിൻവലിക്കാനുള്ള സമയവും അവസാനിച്ചതോടെ ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രചരണം ഊർജിതമായ ഘട്ടത്തിലേക്ക് കടക്കുകയാണ്. നാമ നിർദേശപത്രിക സമർപ്പിച്ച സ്വതന്ത്ര സ്ഥാനാർഥികൾക്കുള്ള ചിഹ്നങ്ങളും വരണാധികാരികൾ അനുവദിച്ചിട്ടുണ്ട്. ഒരേ ചിഹ്നം ഒന്നിലധികം പേർ ആവശ്യപ്പെട്ട സാഹചര്യത്തിൽ നറുക്കെടുപ്പിലൂടെയാണ് ചിഹ്നം അനുവദിച്ചത്.
സ്ഥാനാർഥികൾ സമർപ്പിച്ച ഒന്നിലധികം പത്രികകളും തെറ്റുകൾ വന്ന നാമ നിർദേശപത്രികകളും പിൻവലിച്ചവയും ഒഴിവാക്കിയപ്പോൾ ജില്ലയിലെ ആകെ സ്ഥാനാർഥികളുടെ എണ്ണം 7255 ആണ്. കൊച്ചി കോർപറേഷനിൽ 400 സ്ഥാനാർഥികളും ജില്ലയിലെ മുൻസിപ്പാലിറ്റികളിൽ 1415 സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്.
Recommended Video
ജില്ലാ പഞ്ചായത്തിൽ 105 സ്ഥാനാർഥികൾ ആണ് മത്സരിക്കുന്നത്.ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 611 സ്ഥാനാർഥികളും ഗ്രാമ പഞ്ചായത്തുകളിലേക്ക് 4724 സ്ഥാനാർഥികളും മത്സരിക്കുന്നുണ്ട്. 3401 നാമ നിർദേശപത്രികകൾ ആണ് പിൻവലിച്ചത്. 152 നാമ നിർദേശപത്രികകൾ സൂക്ഷ്മ പരിശോധനയിൽ തള്ളിയിരുന്നു.












Click it and Unblock the Notifications