കൊച്ചി കോർപ്പറേഷൻ എൽഡിഎഫിന്റെ കയ്യിൽ: തുണച്ചത് യുഡിഎഫ് വിമതൻ, നിരുപാധിക പിന്തുണയെന്ന് സനിമോൻ!!
കൊച്ചി: കൊച്ചി കോർപ്പറേഷനിൽ ഭരണം ഉറപ്പിച്ച് എൽഡിഎഫ്. യുഡിഎഫ് വിമതനായ സനിൽ മോന്റെ പിന്തുണയോടെ കോർപ്പറേഷൻ ഭരിക്കുമെന്നാണ് എൽഡിഎഫ് വ്യക്തമാക്കിയിട്ടുള്ളത്. കൊച്ചിയുടെയും തന്റെ വാർഡിന്റെയും വികസനം മുൻനിർത്തി ഒരു ഉപാധികളുമില്ലാതെയാണ് എൽഡിഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതെന്നാണ് സനിൽമോന്റെ പ്രതികരണം.
യുഡിഎഫ് വിമതന്റെ പിന്തുണ കൂടി ലഭിച്ചതോടെ എൽഡിഎഫിനെ പിന്തുണയ്ക്കുന്ന കൌൺസിലർമാരുടെ എണ്ണം 36ലെത്തിയിട്ടുണ്ട്. അതേ സമയം യുഡിഎഫിന് 31 പേരുടെ പിന്തുണയാണുള്ളത്. സനിൽമോന് പുറമേ മുസ്ലിം ലീഗ് വിമനായ പികെ അഷ്റഫും എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. പശ്ചിമ കൊച്ചിയിലെ പനയപ്പിള്ളി എട്ടാം വാർഡിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ചാണ് സനിമോൻ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. കോൺഗ്രസിന്റെ എഎസ് യേശുദാസിനെയാണ് സനിമോൻ പരാജയപ്പെടുത്തിയത്.

കഴിഞ്ഞ പത്ത് വർഷമായി അധികാരം കയ്യാളിവരുന്ന കൊച്ചി കോർപ്പറേഷനിൽ അധികാരം നിലനിർത്താൻ വിമതരെ തങ്ങൾക്കൊപ്പം നിർത്താൻ യുഡിഎഫ് നേരത്തെ ശ്രമം നടത്തിയിരുന്നു. 74 അംഗങ്ങളുള്ള കൊച്ചി കോർപ്പറേഷനിൽ യുഡിഎഫിന് 31ഉം എൽഡിഎഫിന് 34ഉം സീറ്റുകളാണ് ലഭിച്ചിരുന്നത്. നാല് വിമതർക്ക് പുറമേ നാല് എൻഡിഎ സ്ഥാനാർത്ഥികളും വിജയിച്ചിരുന്നു. എന്നാൽ എൻഡിഎ യുഡിഎഫിനെയോ എൽഡിഎഫിനെയോ പരസ്യമായി പിന്തുണയ്ക്കില്ല എന്ന് വ്യക്തമാണ്. എന്നാൽ കേവല ഭൂരിപക്ഷത്തിന് 38 പേരുടെ പിന്തുണയാണ് വേണ്ടത്. യുഡിഎഫിന് ഭൂരിപക്ഷം ഉറപ്പാക്കാൻ കഴിയാതായതോടെ കൂടുതൽ പേരുടെ പിന്തുണയുള്ള കക്ഷിയെന്ന നിലയിൽ എൽഡിഎഫിനാണ് അടുത്ത അഞ്ച് വർഷത്തേക്ക് കൊച്ചി കോർപ്പറേഷൻ ഭരിക്കാൻ കഴിയുക.
സിപിഎം ജില്ലാ കമ്മറ്റി അംഗം എം അനിൽ കുമാറിനെയാണ് പാർട്ടി മേയറായി നിശ്ചയിച്ചിട്ടുള്ളത്. സിപിഐ ഡെപ്യൂട്ടി മേയർ സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല എങ്കിൽ സിപിഎം തന്നെയെടുക്കുകയും ചെയ്യും. 31 അംഗങ്ങളുടെ പിൻബലം യുഡിഎഫിനുള്ളതിനാൽ രണ്ട് സ്ഥിരം സമിതി ചെയർമാൻ സ്ഥാനം യുഡിഎഫിന് നൽകേണ്ടതായും വരും.












Click it and Unblock the Notifications