കളമശ്ശേരി സ്റ്റേഷനിലെ ഒരു പോലീസുകാരന് കൂടി കൊറോണ വൈറസ്: രോഗി സമ്പർക്കപ്പട്ടികയിലുള്ളയാൾ!!
കൊച്ചി: എറണാകുളം ജില്ലയിൽ ഒരു പോലീസ് ഉദ്യോസ്ഥന് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ജില്ലയിൽ രോഗം സ്ഥിരീകരിച്ച സിവിൽ പോലീസുകാരന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്ന പോലീസുകാരനാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതോടെ കളമശ്ശേരി പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയിലെ വെങ്ങോല പഞ്ചയത്തിലെ 17 വാർഡ് ഇതിനകം തന്നെ കണ്ടെയ്ൻമെന്റ് സോണായിട്ടുണ്ട്. വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ ഇവിടെ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. ജില്ലാ കളക്ടർ എൻ സുഹാസാണ് ഇത് സംബന്ധിച്ച അറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുള്ളത്.

അതേ സമയം കളമശ്ശേരിയിൽ സിവിൽ പോലീസ് ഉദ്യോഗസ്ഥന് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്റ്റേഷനിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരെയും കഴിഞ്ഞ ദിവസം തന്നെ നിരീക്ഷണത്തിലാക്കിയിരുന്നു. സ്റ്റേഷനിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥരോടും ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചതായി ഐജി വിജയ് സാഖറെ അറിയിക്കുകയും ചെയ്തിരുന്നു. 59 പോലീസ് ഉദ്യോഗസ്ഥരുള്ള കളമശ്ശേരി പോലീസ് സ്റ്റേഷനിലെ 13 പേരും രോഗം ബാധിച്ച സിവിൽ പോലീസ് ഉദ്യോഗസ്ഥന്റെ പ്രൈമറി കോണ്ടാക്ട് ലിസ്റ്റിൽ ഉൾപ്പെടുന്നവരാണ്. ഇവരെല്ലാം തന്നെ നിരീക്ഷണത്തിൽ കഴിഞ്ഞുവരികയാണ്. ഇതോടെ പോലീസ് സ്റ്റേഷൻ അണുവിമുക്തമാക്കിയതിന് ശേഷം ജില്ലയിലെ മറ്റ് പോലീസ് സ്റ്റേഷനുകളിൽ നിന്ന് കളമശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് ആവശ്യമായ പോലീസ് ഉദ്യോസ്ഥരെ വിന്യസിക്കുമെന്നും ഐജി വ്യക്തമാക്കിയിരുന്നു.
കൊറോണ വൈറസ് സ്ഥിരീകരിച്ച പോലീസ് ഉദ്യോഗസ്ഥനെ നിലവിൽ കളമശ്ശേരി കൊവിഡ് സെന്ററിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. എറണാകുളം സ്വദേശിയാണ് ഇദ്ദേഹം ഹോം ക്വാറന്റീൻ- ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ഡ്യൂട്ടിയിലായിരുന്നു ഉണ്ടായിരുന്നത്. ഉദ്യോഗസ്ഥന് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. 15ന് സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിനെ തുടർന്നാണ് രോഗം സ്ഥിരീകരിക്കുന്നത്.
എറണാകുളം ജില്ലയിൽ 11 പേർക്കാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇന്ന് 1106 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അതേ സമയം നിരീക്ഷണ കാലയളവ് അവസാനിച്ച 672 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തുിട്ടുണ്ട്. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 12479 ആണ്. ഇതിൽ 10121 പേർ വീടുകളിലും, 447 പേർ കൊവിഡ് കെയർ സെന്ററുകളിലും, 1911 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇന്ന് 11 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 12 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 150 ആണ്.












Click it and Unblock the Notifications