എറണാകുളത്തും ഷിഗെല്ല ബാധയെന്ന് സംശയം: ചോറ്റാനിക്കര സ്വദേശിയുടെ ഫലത്തിനായി കാത്തിരിപ്പ്
കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിനിടെ എറണാകുളത്തും ഷിഗെല്ല വൈറസ് ഭീതി. ജില്ലയിൽ ഷിഗെല്ലയെന്ന് സംശയിക്കുന്ന ഒരു കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 56 വയസ്സുള്ള ചോറ്റാനിക്കര സ്വദേശിനിയെയാണ് പനി ബാധിച്ചതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരുന്നത്. ഡിസംബർ 23നാണ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയത്. ഇതോടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ട്.
Recommended Video
ഇതോടെ ആരോഗ്യ വിഭാഗം അടിയര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. എറണാകുളം ജില്ലയുടെ ചുമതലയുള്ള മെഡിക്കൽ ഓഫീസർ ഡോ. വിവേക് കുമാറിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ഇതിന് പിന്നാലെ ആരോഗ്യവിഭാഗവും മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നുള്ള വിദഗ്ധരും ഭക്ഷ്യസുരക്ഷാ വിഭാഗവും മെഡിക്കൽ ഓഫീസറും ആരോഗ്യ പ്രവർത്തകരും ചേർന്ന് ഈ പ്രദേശത്ത് സന്ദർശനം നടത്തുകയും ചെയ്തിട്ടുണ്ട്.
രോഗബാധയുടെ ഉറവിടം കണ്ടെത്തുന്നതിനായി കുടിവെള്ള സ്രോതസ്സിലെ സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയ്ക്കുകയും ചെയ്തിട്ടുണ്ട്. അതേ സമയം തന്നെ രോഗത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും. നേരത്തെ കോഴിക്കോട് 11 കാരൻ രോഗം ബാധിച്ച് മരണമടഞ്ഞിരുന്നു.

മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും രോഗം ബാധിച്ചവരുമായുള്ള സമ്പർക്കം മുഖേനയും ഷിഗെല്ല രോഗം പടരാമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ നിർദേശിക്കുന്നത്. കടുത്ത പനിയും വയറുവേദനയും ഛർദ്ദിയും വയറിളക്കവുമാണ് രോഗലക്ഷണങ്ങൾ. രോഗം ബാധിച്ചവരുമായി നേരിട്ട് സമ്പർക്കത്തിൽ വന്നാൽ ഏഴ് ദിവസത്തിനുള്ളിൽ തന്നെ രോഗ ലക്ഷണങ്ങളും പ്രകടമായിത്തുടങ്ങും. രോഗം ബാധിച്ചവരുടെ മലത്തിൽ രക്തവും കാണപ്പെടാം. കൈകൾ വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം വ്യക്തിശുചിത്വം പാലിക്കുക, ചൂടോടെയുള്ള ഭക്ഷണം കഴിക്കുക, തിളപ്പിച്ചാറിയ വെള്ളം കുടിക്കുക എന്നിവയാണ് ആരോഗ്യവകുപ്പ് നിർദേശിക്കുന്ന പ്രതിരോധമാർഗ്ഗങ്ങൾ.












Click it and Unblock the Notifications