തൃക്കാകരയില്‍ ഉമ തോമസിനെ വെട്ടാന്‍ അണിയറ നീക്കം: പിന്നില്‍ സ്ഥാനാർത്ഥി മോഹികള്‍
കൊച്ചി: ഉപതിരഞ്ഞെടുപ്പിനൊരുങ്ങുന്ന തൃക്കാക്കരയില്‍ സ്ഥാനാർത്ഥിത്വം ഉറപ്പിക്കാന്‍ ചരട് വലികള്‍ ശക്തമാക്കി കോണ്‍ഗ്രസ് നേതാക്കള്‍. പിടി തോമസിന്റെ വിയോഗത്തോടെ ഒഴിവ് വന്ന തൃക്കാക്കര സീറ്റ് എറണാകുളം ജില്ലയിലെ കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടകളിലൊന്നാണ്. അതുകൊണ്ട് തന്നെയാണ് സ്ഥാനാർത്ഥി മോഹികളുടെ എണ്ണവും കൂടുന്നത്.
നേതൃതലത്തില്‍ സ്ഥാനാർത്ഥി ചർച്ചകളൊന്നും ആരംഭിച്ചില്ലെങ്കിലും നേതാക്കള്‍ക്കിടയില്‍ നീക്കങ്ങള്‍ സജീവമാണെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. പിടി തോമസിന്റെ ഭാര്യ ഉമ തോമസിനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യവും ഒരുവിഭാഗം ഉയർത്തിയിട്ടുണ്ട്.

പിടി തോമസിന്റെ അടുത്ത അനുയായികളാണ് ഉമ തോമസിനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. എന്നാല്‍ നേതൃത്വമോ ഉമാ തോമസോ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇത് സംബന്ധിച്ച് ചില ചോദ്യങ്ങള്‍ മാധ്യമങ്ങള്‍ ഉന്നയിച്ചപ്പോള്‍ മത്സരിക്കുന്ന കാര്യമൊന്നും ഇതുവരെ ആലോചിച്ചിട്ടില്ലെന്നായിരുന്നു ഉമ തോമസിന്റെ പ്രതികരണം.
ഡെനീം ഷോർട്സും അണിഞ്ഞ് പുതിയ സൈക്കിളിലേറി എസ്തർ അനില്‍: വൈറലായി ചിത്രങ്ങള്‍

മുന്‍ കെ എസ് യു നേതാവ് കൂടിയാണ് ഉമ തോമസ്. ഇവർ സ്ഥാനാർത്ഥിയായാല്‍ പിടി തോമസിനോടുള്ള സഹതാപ തരംഗവും വോട്ടായി മാറുമെന്നാണ് പ്രതീക്ഷ. കൂടാതെ ഉറച്ച് സീറ്റില്‍ നിന്നും ഒരു വനിതയെ നിയമസഭയിലേക്ക് എത്തിക്കാന്‍ സാധിച്ചാല്‍ അത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നുമാണ് ഉമതോമസിനെ അനുകൂലിക്കുന്നവർ അഭിപ്രായപ്പെടുന്നത്.

എന്നാല്‍ മറുവശത്ത് ഉമ തോമസിന്റെ സ്ഥാനാർത്ഥിത്വത്തിന് തടയിടാനുള്ള നീക്കവും പാർട്ടിയില്‍ തന്നെ സജീവമാണ്. പിടിയുടെ സാമ്പത്തിക ബാധ്യത പാർട്ടി ഏറ്റെടുക്കണമെന്ന ആവശ്യം ഉമയെ മത്സരിപ്പിക്കാതിരിക്കാൻ വേണ്ടിയെന്നാണ് ആക്ഷേപം. സ്ഥാനാർത്ഥിത്വം മോഹിക്കുന്ന ചിലർ നടത്തുന്ന ബോധപൂർവ്വമായ ശ്രമമാണ് ഇതെന്നാണ് ആരോപണം. ഡൊമിനിക് പ്രസന്റേഷനായിരുന്നു പിടി തോമസിന്റെ ഒരു കോടിയോളം വരുന്ന ബാധ്യത പാർട്ടി ഏറ്റെടുക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം ഉയർത്തിയത്.

പിടിയുടെ ബാധ്യത പാർട്ടി ഏറ്റെടുത്താല്‍ ഉമയ്ക്ക് മത്സരിക്കാനാവില്ലെന്ന നിലപാട് സ്വീകരിക്കാനാണ് ഒരു വിഭാഗത്തിന്റെ ശ്രമം. ഉമ തോമസ് അല്ലെങ്കില്‍ ആര് മത്സരിക്കുമെന്ന ചോദ്യവും പാർട്ടിയില്‍ സജീവമാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ജില്ലക്ക് പുറത്തുള്ള വിടി ബല്‍റാമിന്റെ പേര് അടക്കം അണികള്‍ ഉയർത്തുന്നുണ്ടെങ്കിലും ജില്ലയിൽ നിന്നുള്ള നേതാക്കളെയാണ് പ്രധാനമായും പരിഗണിക്കുന്നത്.
Recommended Video


വീക്ഷണം എം ഡി ജെയ്സൻ ജോസഫ്, കെ പി സി സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് , മുൻ എം എൽ എ ഡൊമിനിക് പ്രസന്‍റേഷൻ തുടങ്ങിയവർ പട്ടികയിലുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ചില പ്രമുഖ നേതാക്കളുടെ പേരും കോണ്‍ഗ്രസിന്റെ പരിഗണനാ പട്ടികയിലുണ്ടെന്നാണ് സൂചന. ഏതായാലും ഉടന്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാനാണ് കോണ്‍ഗ്രസ് നീക്കം.

മറുവശത്ത് സിപിഎമ്മിലും സ്ഥാനാർത്ഥി ചർച്ചകള്‍ സജീവമാണ്. കൊച്ചി മേയർ അനില്‍ കുമാർ മുതല്‍ കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട ജേക്കബ് തോമസ്, എം സ്വരാജ്, തൃക്കാക്കര നഗരസഭ മുൻ വൈസ് ചെയർമാൻ കെ ടി എൽദോ, മനു റോയി തുടങ്ങിയവരുടെ പേരുകളാണ് ഇടത് നിരയില്‍ നിന്നും ഉയർന്ന് കേള്‍ക്കുന്നത്. ഇതില്‍ തന്നെ ജേക്കബ് തോമസിനാണ് സാധ്യത കൂടുതല്‍.

2011 ല്‍ രൂപീകൃതമായ തൃക്കാക്കരയിലെ ആദ്യ വിജയി ബെന്നി ബഹനാന്‍ ആയിരുന്നു. 2016 ല്‍ സോളാർ വിവാദങ്ങളെ തുടർന്ന് ബെന്നി ബഹനാന്‍ ഒഴിവാക്കപ്പെട്ടപ്പോള്‍ ആദ്യമായി പിടി തോമസ് മത്സരിക്കാന്‍ എത്തി. ആദ്യ അങ്കത്തില്‍ സെബാസ്റ്റ്യന്‍ പോളായിരുന്നു പിടിയുടെ എതിരാളി. അധികം വിയർക്കാതെ തന്നെ തൃക്കാക്കരയിലെ കന്നിയങ്കത്തില്‍ പിടിക്ക് വിജയിക്കാന്‍ സാധിച്ചു. 11966 ആയിരുന്നു ഭൂരിപക്ഷം. 2021 ല്‍ പിടി തോമസിനെതിരേയും വിജയം ആവർത്തിക്കാന്‍ പിടിക്ക് സാധിച്ചു.












Click it and Unblock the Notifications