വളയിട്ട കൈകളിൽ പോലീസ് ഭരണം ഭദ്രം; വനിതാ ദിനത്തിൽ പൊലീസ് സ്റ്റേഷനുകളിൽ വനിതാ ഏമാൻമാർ
കൊച്ചി: വളയിട്ട കൈകളിൽ പോലീസ് സ്റ്റേഷനുകളുടെ ഭരണം ഭദ്രം. വനിതാ ദിനത്തിൽ തെരഞ്ഞെടുക്കപ്പെട്ട പൊലീസ് സ്റ്റേഷനുകളിൽ ഇന്നലെ സ്റ്റേഷൻ ഹൗസ് ഓഫിസർമാരായി (എസ്എച്ച്ഒ) വനിതകൾ തിളങ്ങി. ഒട്ടുമിക്ക സ്റ്റേഷനുകളിലും ജിഡി ചാർജ്, പാറാവ് ചുമതല വനിതാ പൊലീസുകാർക്കായിരുന്നു.
കൊലപാതകം, കവർച്ച, പീഡനം തുടങ്ങി സ്റ്റേഷൻ പരിധിയിൽ പ്രധാനപ്പെട്ട ഏതു കുറ്റകൃത്യമുണ്ടായാലും കേസെടുക്കേണ്ടതും അന്വേഷണം നടത്തേണ്ടതും എസ്എച്ച്ഒയാണ്. അടുത്തിടെ പൊലീസ് വകുപ്പിൽ നടപ്പാക്കിയ പരിഷ്കരണത്തെ തുടർന്ന് എസ്ഐമാർക്ക് പകരം ഇൻസ്പെക്റ്റർമാർക്കാണ് (സിഐ) എസ്എച്ച്ഒ പദവി. വർഷങ്ങൾക്ക് മുമ്പു പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം കേരളത്തിൽ ആദ്യമായി നടപ്പാക്കിയ സ്റ്റേഷനുകളിൽ ഒന്ന് ഇൻഫോപാർക്കാണ്.

ഇവിടുത്തെ എസ്എച്ച്ഒ ആയി നിയമിതയായ രാധാമണി ഇന്നലെയും പതിവു പോലെ പ്രവർത്തന നിരതയായി. രണ്ടു മാസത്തിനകം സർവീസിൽ നിന്നും വിരമിക്കുന്ന രാധാമണിക്ക് ഇത് വകുപ്പിലെ അവസാനത്തെ വനിതാ ദിനം. തൊട്ടടുത്ത തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ എസ്ഐ സുമിത്രയായിരുന്നു ഇന്നലെ എസ്എച്ച്ഒ. രാവിലെ ചുമതല ഏറ്റയുടൻ പോയത് ഇൻക്വസ്റ്റ് നടത്താൻ. കാക്കനാട് മുണ്ടംപാലത്ത് തൂങ്ങിമരിച്ച വൃദ്ധയുടെ ഇൻക്വസ്റ്റായിരുന്നു. സഹായിക്കാൻ വനിതാ സിപിഒ ബഷീറയും ഒപ്പമുണ്ടായിരുന്നു. എളമക്കര, എറണാകുളം സൗത്ത്, നോർത്ത് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ ജിഡി ചാർജ് ചുമതല വനിതാ പൊലിസുകാർക്ക് നൽകി.
അങ്കമാലി പൊലീസ് സ്റ്റേഷനിൽ ഗ്രേഡ് എസ്ഐ ആൻസിയായിരുന്നു എസ്എച്ച്ഒ. രാവിലെ നടത്തിയ പട്രോളിങിൽ മദ്യപിച്ച് ബൈക്കിൽ കറങ്ങിയ ആളെ പിടികൂടി കേസെടുത്തു. സ്റ്റേഷനിൽ എത്തിയപ്പോൾ വഞ്ചനാ കുറ്റവുമായി ബന്ധപ്പെട്ട മൂന്നു കേസുകളെടുത്തു. മുനമ്പം പൊലീസ് സ്റ്റേഷനിൽ ഏഴ് വനിതാ പൊലീസുകാരാണുള്ളത്. എസ്എച്ച്ഒ പദവി ആർക്കും നൽകിയില്ലെങ്കിലും ജിഡി ചാർജ്, പിആർഒ, പാറാവ് ജോലികൾ വനിതാ പൊലീസിനെ ഏൽപ്പിച്ചു.
എറണാകുളം റൂറലിൽ ഏറ്റവും തിരക്കുള്ള ആലുവ സ്റ്റേഷനിൽ സീനിയർ സിപിഒ കെ.ഷീബയും കൂത്താട്ടുകുളത്ത് എസ്ഐ എസ്.എൻ.ഷീലയും ഇന്നലെ എസ്എച്ച്ഒയുടെ റോളിലായിരുന്നു. ആലുവ ഈസ്റ്റിലും വെസ്റ്റിലും ജിഡി ചാർജ്, പാറാവ് ഡ്യൂട്ടിക്കും വനിതാ പൊലീസിനെ നിയമിച്ചു. നെടുമ്പാശേരി, നോർത്ത് പറവൂർ, വടക്കേക്കര, ഞാറയ്ക്കൽ, കോടനാട്, കാലടി, അയ്യംപുഴ, കുറുപ്പുംപടി, കോട്ടപ്പടി, കുന്നത്തുനാട്, തടിയിട്ടപറമ്പ് സ്റ്റേഷനുകളിലും പ്രധാന ചുമതലകൾ വനിതാ പൊലീസുകാർക്കായിരുന്നു.












Click it and Unblock the Notifications