മൂന്നാറിൽ ദേഹത്തേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു; ദേവികുളം ഗ്യാപ് റോഡിലെ യാത്രകൾക്ക് നിരോധനം
ഇടുക്കി : ശക്തമായി പെയ്തിറങ്ങിയ മഴയിൽ മൂന്നാറിൽ മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു. ഇടുക്കി മൂന്നാർ ലക്ഷ്മി എസ്റ്റേറ്റിന് സമീപം ആർ കെ പണ്ഡാരം എന്നയാളാണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 9.30 ഓടെ മലമുകളിൽ നിന്ന് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. വീടിന് പുറകിലുള്ള ശുചിമുറിയിലേക്ക് നടന്നു പോകവെയാണ് ഇയാളുടെ ദേഹത്ത് മണ്ണിടിഞ്ഞ് വീണത്.
വീട്ടിൽ മറ്റാരുമില്ലാത്ത സമയത്തായിരുന്നു സംഭവം. വിവരം അറിഞ്ഞ ഉടൻ തന്നെ ഫയര്‍ഫോഴ്സ് ജീവനക്കാർ സ്ഥലത്ത് എത്തി മൃതദേഹം പുറത്തെടുത്തു. അതേസമയം, മൂന്നാർ ദേവികുളം ഗ്യാപ് റോഡിൽ മണ്ണിടിച്ചിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. നിലവിൽ ഗ്യാപ് റോഡ് വഴിയുള്ള യാത്രകൾക്ക് വിലക്ക് ഏർപ്പെടുത്തിരിക്കുകയാണ്.

അതേസമയം, കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴ ഇന്നും തുടരുകയാണ്. തൃശ്ശൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ന് ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.
ഇതിനുപുറമേ, ഉടുമ്പഞ്ചോല താലൂക്കിലെ ബൈസൺവാലി - ചിന്നക്കനാൽ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾക്കൊന്നും മാറ്റം ഉണ്ടാകില്ലെന്ന് അധികൃതർ ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ , വയനാട് ജില്ലയിലെ റസിഡൻഷ്യൽ വിദ്യാലയങ്ങൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതുജനങ്ങൾക്കിടയിൽ പരിഭ്രാന്തി ഉണ്ടാക്കുന്ന തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിച്ചാൽ അവർക്കെതിരെ നടപടി സ്വീകരിക്കും എന്നും ജില്ലാ കളക്ടർ എ ഗീത വ്യക്തമാക്കി. വെള്ളപ്പൊക്ക ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പനമരം ഗ്രാമപഞ്ചായത്തിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു.












Click it and Unblock the Notifications