സിനിമാഷൂട്ടെന്ന് പറഞ്ഞ് വിളിച്ചു,വേദിയിൽ എത്തിയപ്പോൾ ആൾക്കൂട്ടം;വെളിപ്പെടുത്തലുമായി ഉക്രെയ്ൻ നർത്തകി
തൊടുപുഴ: കൊവിഡ് കാലത്തെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ഇടുക്കിയിലെ റിസോര്‍ട്ടില്‍ നിശാ പാര്‍ട്ടി നടത്തിയ സംഭവം വലിയ വിവാദമായിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത ഉക്രെയ്ന്‍ നര്‍ത്തകി ഗ്ലിന്‍ക വിക്ടോറിയ. തന്നെ തെറ്റിദ്ധരിപ്പിച്ചാണ് ഇടുക്കിയിലെ റിസോര്‍ട്ടില്‍ എത്തിച്ചതെന്ന് ഗ്രിന്‍ക പറയുന്നു. സിനിമ ഷൂട്ടിംഗിന്റെ റിഹേഴ്‌സലാണെന്ന് പറഞ്ഞാണ് സംഘാടകര്‍ വിളിപ്പിച്ചതെന്നും നിശാപാര്‍ട്ടിയാണെന്ന് അറിഞ്ഞില്ലെന്നും ഗ്രിന്‍ക പറഞ്ഞു.

ഇടുക്കിയിലെ റിസോര്‍ട്ടില്‍ എത്തിക്കുമ്പോള്‍ ചെറിയ പാര്‍ട്ടിയാണെന്നാണ് പറഞ്ഞത്. എന്നാല്‍ സ്റ്റേജില്‍ കയറിയപ്പോഴാണ് വലിയ ആള്‍ക്കൂട്ടത്തെ കണ്ടത്. ആ സമയത്ത് പിന്മാറാന്‍ കഴിയില്ലായിരുന്നു. നിശാ പാര്‍ട്ടിയില്‍ നൃത്തം ചെയ്തതിന് താന്‍ പ്രതിഫലം വാങ്ങിയില്ലെന്നും ഗ്ലിന്‍ക പറഞ്ഞു. അതേസമയം, നര്‍ത്തകികള്‍ക്ക് അഞ്ച് ലക്ഷത്തില്‍ കൂടുതല്‍ പ്രതിഫലം നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
Recommended Video
കൊച്ചിയിലെ ഒരു ഹോംസ്‌റ്റേയിലാണ് ഗ്ലിന്‍ക ഇപ്പോള്‍ താമസിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നിശാ പാര്‍ട്ടി നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഇവരില്‍ നിന്ന് മൊഴിയെടുക്കുകയോ പ്രതി ചേര്‍ക്കുകയോ ചെയ്തിട്ടില്ല. അതേസമയം, സ്ത്രീകളെ പ്രദര്‍ശന വസ്തുവാക്കുന്നതിനെതിരെയുള്ള വകുപ്പുകള്‍ ചുമത്തണമെന്ന് ആവശ്യപ്പെട്ട് വനിത സെല്‍ എസ്പി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇച് ജില്ല പൊലീസ് അവഗണിക്കുകയായിരുന്നു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതായി ആരോപണം ഉയരുന്നുണ്ട്. സംഭവത്തില്‍ ആരോപണവുമായി കോണ്‍ഗ്രസാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. സ്വകാര്യ കമ്പനിക്ക് അനധികൃതമായി ക്രഷര്‍ യൂണിറ്റ് നടത്താന്‍ അനുമതി നല്‍കിയെന്നും ഇപ്പോള്‍ നടക്കുന്ന എക്സൈസ് അന്വേഷണം പ്രഹസനമാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. പണം വാങ്ങി കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും ആക്ഷേപം ഉയരുന്നുണ്ട്. കൂടാതെ റവന്യു അധികൃതര്‍ പ്രവര്‍ത്തനാനുമതി നിഷേധിച്ച പാറമട വാടകയ്ക്ക് എടുത്താണ് ക്രഷര്‍ യൂണിറ്റ് പദ്ധതിയെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്.












Click it and Unblock the Notifications