തോക്കുമായി അയാൾ തിരിച്ചെത്തി വെടിയുതിർത്തു : മൂലമറ്റത്ത് സംഭവിച്ചതിനെപ്പറ്റി ദൃക്‌സാക്ഷികൾ
ഇടുക്കി: മൂലമറ്റത്ത് തട്ടുകടയിൽ തർക്കത്തെ തുടർന്നുണ്ടായ വെടിവയ്‌പിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. തട്ടുകടയിൽ ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. മൂലമറ്റം കീരിത്തോട് സ്വദേശി ബസ് ജീവനക്കാരൻ സനൽ സാബുവാണ് കൊല്ലപ്പെട്ടത്.
സനലിന്റെ സുഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപിനെയാണ് ഗുരുതര പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂലമറ്റം സ്വദേശി മാവേലി പുത്തൻപുരയ്‌ക്കൽ ഫിലിപ്പ് മാർട്ടിൻ എന്നയാളാണ് ഇവർക്കെതിരെ വെടിയുതിർത്തത്.
രാത്രി സമയത്ത് മൂലമറ്റത്തെ തട്ടുകടയിൽ ഇരുന്ന് ഫിലിപ്പ് ഭക്ഷണത്തിന്റെ പേരിൽ തർക്കമുണ്ടാക്കുകയായിരുന്നു. പ്രകോപിതനായ പ്രതിയെ നാട്ടുകാർ ചേർന്ന് വീട്ടിലേക്ക് പറഞ്ഞയച്ചു. എന്നാൽ വീട്ടിലേക്ക് പോയ ഇയാൾ തോക്കുമായി തിരിച്ചുവരികയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു.
പ്രകോപിതനായ പ്രതി തുരുതുരാ വെടിവച്ചതായും സംഭവം നേരിൽക്കണ്ടവർ പറഞ്ഞു. അതുവഴി ബൈക്കിൽ വരികയായിരുന്ന സനലിന്റെ കഴുത്തിലാണ് വെടിയേറ്റത്. തുടർന്ന് വാഹനത്തിൽ കടന്നുകളയാൻ ശ്രമിച്ച പ്രതി മുട്ടത്തു പൊലീസ് പിടിയിലാവുകയായിരുന്നു.
അതേ സമയം പ്രതിയുടെ കൈയ്യിൽ ഉണ്ടായിരുന്നത് വ്യാജ തോക്കാണെന്നും കൊല്ലൻ നിർമിച്ച് നൽകിയതാണെന്നും പൊലീസ് സൂചന നൽകുന്നു. ശനിയാഴ്‌ച രാത്രി 9.40ന് മൂലമറ്റം ഹൈസ്കൂളിന് മുന്നിലായിരുന്നു സംഭവം. വിദേശത്തായിരുന്ന ഫിലിപ്പ് ഈയിടെയാണ് നാട്ടിൽ എത്തിയത്.
തോറ്റ് തുന്നംപാടിയിട്ടും മാറാതെ കോണ്ഗ്രസ്, പഞ്ചാബില് പ്രതിപക്ഷ നേതൃസ്ഥാനത്തിന് പൊരിഞ്ഞ പോര്