തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ 1621 അധ്യാപകര്‍ യുപിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു, യോഗിക്ക് കത്ത്
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കൊവിഡ് രണ്ടാം തരംഗത്തിനിടെ നടത്തിയ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഡ്യൂട്ടിക്ക് പോയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ മരണം വര്‍ധിക്കുന്നു. 1621 പേരാണ് ഇത്തരത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. നേരത്തെ ഇത് 706 ആയിരുന്നു. പുതുക്കിയ പട്ടിക പ്രകാരമുള്ള കണക്കാണിത്. യോഗി ആദിത്യനാഥിന് അധ്യാപക യൂണിയന്‍ കത്തയച്ചിരിക്കുകയാണ്. നേരത്തെ ഹൈക്കോടതി അടക്കം തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി അധ്യാപകരെ ഉപയോഗിച്ച സംഭവത്തില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ യുപി സര്‍ക്കാര്‍ ഈ വാദത്തെ അംഗീകരിച്ചിട്ടില്ല.
തിരഞ്ഞെടുപ്പിന്റെ ഭാഗമായ മൂന്ന് അധ്യാപകര്‍ മാത്രമാണ് മരിച്ചതെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ജില്ലാ മജിസ്‌ട്രേറ്റുമാര്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് ഈ കണക്കുകളെന്ന് സര്‍ക്കാര്‍ പറയുന്നു. നേരത്തെ അധ്യാപക സംഘടനയായ പ്രഥമിക് ശിക്ഷക് സംഘ് യോഗിക്ക് അയച്ച കത്തിലാണ് ഇക്കാര്യമുള്ളത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും സംഘടനയുടെ പ്രസിഡന്റ് ദിനേഷ് ചന്ദ്ര ശര്‍മ ആവശ്യപ്പെട്ടിരുന്നു. കൊവിഡ് പോരാളികളായി ഇവരെ വിശേഷിപ്പിക്കമെന്ന് യൂണിയന്‍ പറയുന്നു. മരിച്ചവരുടെ പേരും എംപ്ലോയി നമ്പറും മറ്റ് വിവരങ്ങളും യൂണിയന്‍ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.
ഭൂരിഭാഗം മരണങ്ങളും മെയ് മാസത്തില്‍ തന്നെയാണ് നടന്നതെന്ന് യൂണിയന്‍ പറുയന്നു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമാവുമ്പോഴേക്ക് 706 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. അധ്യാപകര്‍ വോട്ടെണ്ണുന്നത് നീട്ടിവെക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എല്ലാ പ്രോട്ടോക്കോളും പാലിച്ചായിരിക്കും വോട്ടെണ്ണലെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചത്. പക്ഷേ അതും ലംഘിക്കപ്പെട്ടു. ആര്‍എസ്എസിന്റെ വിദ്യാര്‍ത്ഥി സംഘടന അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘും കണക്കുകള്‍ സ്ഥിരീകരിക്കുന്നു. സംഘടനയുടെ വക്താവ് വീരേന്ദ്ര മിശ്ര 1600ന് മുകളില്‍ മരണം നടന്നിട്ടുണ്ടെന്ന് പറഞ്ഞു.
Recommended Video
അധ്യാപകരുടെ കുടുംബങ്ങള്‍ക്കായി ഇതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഒന്നും ചെയ്തിട്ടില്ല. അടിസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഉത്തരവാദിത്തമില്ലാതെയാണ് പെരുമാറുന്നതെന്ന് സംഘടനയുടെ അധ്യക്ഷന്‍ ദിനേഷ് ചന്ദ്ര ശര്‍മ പറഞ്ഞു. സര്‍ക്കാര്‍ വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കോടതി മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ട പ്രകാരമേ നഷ്ടപരിഹാരം നല്‍കാനാവൂ എന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. യോഗിയുടെ കീഴില്‍ തീര്‍ത്തും ആരോഗ്യ വകുപ്പ് തകര്‍ന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്.