ദില്ലി കലാപം; അന്വേഷണത്തിനായി 2 പ്രത്യേക സംഘം, ദില്ലി പോലീസ് മുന്നറിയിപ്പ് അവഗണിച്ചെന്ന് റിപ്പോർട്ട്
ദില്ലി: ദില്ലി കലാപം അന്വേഷിക്കാൻ രണ്ട് പ്രത്യക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചു. രണ്ട് ഡിപിപിമാരുടെ കീഴിലാണ് അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. ഡിസിപി ജോയ് ടിർകി, ഡിസിപി രാജേഷ് ഡിയോ എന്നിവർക്കാണ് അന്വേഷണ ചുമതല. ദില്ലി കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റർ ചെയ്ത എല്ലാ എഫ്ഐആറുകളും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.
അഞ്ച് ദിവസമായി ദില്ലിയിൽ തുടരുന്ന കലാപത്തിൽ ഇതുവരെ 38 പേരാണ് കൊല്ലപ്പെട്ടത്. 200ൽ അധികം ആളുകൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കേസിൽ ഇതുവരെ 138 പേർ അറസ്റ്റിലാവുകയും 48 എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

അക്രമത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ദില്ലി പോലീസ് ആരോപിച്ചു. അറസ്റ്റിലായവരിൽ നിന്നും 50 ൽ അധികം മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു, ആക്രമണം ആസൂത്രണം ചെയ്യാനും ഏകോപിപ്പിക്കാനും വാട്സാപ്പ് ഉപയോഗിച്ചുവെന്ന് വ്യക്തമായതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു. സംഘർഷം ആരംഭിക്കുന്നതിന് മുൻപ് ഇന്റലിജൻസും സ്പെഷ്യൽ ബ്രാഞ്ചും സംഘർഷ സാധ്യത ചൂണ്ടിക്കാട്ടി ആറ് റിപ്പോർട്ടുകൾ ദില്ലി പോലീസിന് കൈമാറിയിരുന്നു. എന്നാൽ ദില്ലി പോലീസ് ഇത് ഗൗരവത്തിൽ എടുത്തില്ലെന്നാണ് റിപ്പോർട്ട്.
ദില്ലി കലാപത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവർക്ക് 2 ലക്ഷം രൂപയും കൈമാറും. കലാപബാധിതരെ പുനരധിവസിപ്പിക്കും.












Click it and Unblock the Notifications