യുദ്ധ വിമാനങ്ങൾ ദേശീയ പാതയിൽ പറന്നിറങ്ങും; ആഗ്ര ദേശീയ പാതയിൽ ലാൻഡ് ചെയ്യുന്നത് 20 യുദ്ധവിമാനങ്ങൾ
അടിയന്തര ഘട്ടങ്ങളില്‍ ദേശീയ പാതകളെ റണ്‍വേകളാക്കി ഉപയോഗിക്കാനുള്ള പരീക്ഷണത്തിന്റെ ഭാഗമായാണ് വ്യോമസേനയുടെ അഭ്യാസപ്രകടനം.
ദില്ലി: വ്യോമസേനയുടെ യുദ്ധ വിമാനങ്ങൾ ദേശീയ പാതയിൽ പറന്നിറങ്ങും. വ്യോമസേനയുടെ 20 യുദ്ധവിമാനങ്ങള്‍ അടുത്തയാഴ്ച ലഖ്നൗ- ആഗ്ര ദേശീയ പാതയില്‍ ലാന്റ് ചെയ്യുക. രാജ്യത്ത് ഇതാദ്യമായാണ് ഒരു ചരക്കുവിമാനം ദേശീയപാതയില്‍ ലാന്‍ഡ് ചെയ്യുന്നതും അവിടെ നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതും.
അടിയന്തര ഘട്ടങ്ങളില്‍ ദേശീയ പാതകളെ റണ്‍വേകളാക്കി ഉപയോഗിക്കാനുള്ള പരീക്ഷണത്തിന്റെ ഭാഗമായാണ് വ്യോമസേനയുടെ അഭ്യാസപ്രകടനം. പരീക്ഷണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച മുതല്‍ ലഖ്നൗ- ആഗ്ര ദേശീയ പാതയിലെ നിര്‍ദ്ദിഷ്ട ഭാഗത്ത് ഗതാഗതം നിരോധിക്കും. ഉന്നാവോ ജില്ലയിലാണ് പരീക്ഷണ ലാന്‍ഡിങ് നടത്തുക.

വ്യോമസേനയുടെ കുന്തമുനയായ മിറാഷ് 2000, സുഖോയ് 30 എംകെഐ വിമാനങ്ങള്‍ക്ക് പുറമെ ചരക്കുനീക്കത്തിന് ഉപയോഗിക്കുന്ന എഎന്‍ 32 ട്രാന്‍സ്പോര്‍ട്ട് വിമാനവും പരീക്ഷണ ലാന്‍ഡിങ് അഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്. നേരത്തെ 2015 മെയില്‍ മിറാഷ് യുദ്ധവിമാനം പരീക്ഷണത്തിന്റെ ഭാഗമായി ദില്ലിക്ക് സമീപമുള്ള യമുന എക്സ്പ്രസ്വേയില്‍ അടിയന്തര ലാന്‍ഡിങ് പരീക്ഷണം നടത്തിയിരുന്നു.
യുദ്ധമോ മറ്റ് പ്രകൃതി ദുരന്തമോ ഉണ്ടായി വിമാനത്താവളങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കാതെ വന്നാല്‍ വായൂമാര്‍ഗ്ഗം സഹായമെത്തിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ദേസീയ പാതകൾ റൺവേയായി ഉപയോഗിക്കുന്നത്. നിരവധി രാജ്യങ്ങള്‍ തങ്ങളുടെ എക്സ്പ്രസ് ഹൈവേകള്‍ വിമാനങ്ങള്‍ക്ക് പറന്നുയരാനും ലാന്‍ഡിങ് നടത്താനും കഴിയുംവിധമാണ് നിര്‍മിച്ചിട്ടുള്ളത്. 2016ലും ഇത്തരത്തിൽ പരീക്ഷണ ലാൻഡിഹ് നടത്തിയിരുന്നു. ലഖ്നൗ-ആഗ്ര ദേശീയ പാത ഉദ്ഘാടനം ചെയ്യുന്ന സമയത്തായിരുന്നു പരീക്ഷണം നടത്തിയത്.












Click it and Unblock the Notifications