പൊതു ആരോഗ്യ മേഖലയ്ക്ക് 23,220 കോടി; കുട്ടികളുടെ ആരോഗ്യ പരിപാലത്തിനും ഊന്നൽ
ദില്ലി; കുട്ടികൾക്കും ശിശുരോഗ പരിചരണത്തിനുമായി പൊതു ആരോഗ്യ മേഖലയിൽ 23, 220 കോടതിയുടെ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. പുതിയ കൊവിഡ് പാക്കേജിന്റെ ഭാഗമായാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. ഐസിയു കിടക്കകളുടെ ലഭ്യത, കേന്ദ്ര, ജില്ലാ, ഉപജില്ലാ തലങ്ങളിൽ ഓക്സിജൻ വിതരണം എന്നിവ ഉറപ്പാക്കുമെന്നും ധനമന്ത്രി അറിയിച്ചു.കൊവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ ഏറ്റവും കൂടുതൽ ബാധിച്ചേക്കുമെന്നുള്ള ആശങ്കകൾക്കിടെയാണ് പുതിയ പ്രഖ്യാപനം.

നഴ്സുമാർ, സ്റ്റാഫ്, ഡോക്ടർമാർ, മെഡിക്കൽ ഉപകരണങ്ങൾ, ആംബുലൻസുകൾ, ഓക്സിജൻ പ്ലാന്റുകൾ തുടങ്ങി ആരോഗ്യമേഖലയിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനാകും ധനവിനിയോഗം. ഈ സാമ്പത്തിക വർഷത്തിൽ തന്നെ തുക ചെലവഴിക്കും. ഉപകരണങ്ങളുടെ മതിയായ ലഭ്യത, ടെലി-കൺസൾട്ടേഷൻ, ആംബുലൻസ് സേവനങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനൊപ്പം തന്നെ പരിശോധനകൾ വർധിപ്പിക്കുകയും നിരീക്ഷണത്തിനും ജീനോം-സീക്വൻസിംഗിനുമുള്ള ശേഷി ശക്തിപ്പെടുത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി.
അതേസമയം കൊവിഡ് പ്രതിസന്ധി മറികടക്കാൻ എട്ടിന ദുരിതാശ്വാസ പദ്ധതികളാണ് ഇന്ന് ധനമന്ത്രി നിർമ്മലാ സീതരാമൻ പ്രഖ്യാപിച്ചത്. ഇവയിൽ നാല് പദ്ധതികൾ പുതിയതാണെന്നും ഒന്ന് ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യം വെച്ചാണെന്നും ധനമന്ത്രി വ്യക്തമാക്കി. കൊവിഡ് ബാധിത മേഖലകൾക്കായി 1.1 ലക്ഷം കോടിയുടെ വായ്പാ ഗ്യാരണ്ടി പദ്ധതിയാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. ഇതിൽ 50,000 കോടി ആരോഗ്യ മേഖലയ്ക്കും 60,000 കോടി മറ്റ് മേഖലകൾക്കുമാകും വിനോയിക്കുക.












Click it and Unblock the Notifications