കശ്മീര്‍ സംഘര്‍ഷം; 30 പേര്‍ കൊല്ലപ്പെട്ടു, എണ്ണൂറോളം പേര്‍ക്ക് പരിക്ക്
ശ്രീനഗര്‍: കശ്മീരില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ 30 പേര്‍ മരിച്ചു. പോലീസ് ഉദ്യോഗസ്ഥരടക്കമുള്ള എണ്ണൂറ് പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ മുസാഫര്‍ വാനിയെ സുരക്ഷാ ഭടന്മാര്‍ വധിച്ചതില്‍ പ്രതിഷേധിച്ച് അഞ്ച് ദിവസത്തോളമായി കശ്മീര്‍ സംഘര്‍ഷാവസ്ഥയിലാണ്.
സംഘര്‍ഷചത്തില്‍ പോലീസിന്റെ റബര്‍ ബുള്ളറ്റ് ഏറ്റതിനെ തുടര്‍ന്ന് തൊണ്ണൂറിലധികം പേര്‍ നേത്ര ശസ്ത്രക്രിയക്ക് വിധേയരായി. തിങ്കളാഴ്ച രാത്രി ശ്രീനഗറിലെ പോലീസ് സ്‌റ്റേഷന് നേരെ പ്രതിഷേധക്കാര്‍ നടത്തിയ ഗ്രനേഡ് പ്രയോഗത്തില്‍ 12 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. ആശുപത്രികളെല്ലാം പരിക്കേറ്റവരെകൊണ്ട് നിറഞ്ഞിരിക്കുകയാണ്.

അടിയന്തിര മന്ത്രി സഭ യോഗം
കശ്മീരിലെ സ്ഥിതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തിര മന്ത്രിസഭ യോഗം വിളിച്ച് ചേര്‍ത്തു.

ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍
സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ ഇന്റര്‍നെറ്റ് മൊബൈല്‍ ഫോണ്‍ സര്‍വ്വീസുകള്‍ സര്‍ക്കാര്‍ റദ്ദ് ചെയ്തിരിക്കുകയാണ്. നിരവധി സ്ഥലങ്ങളില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂവും തുടരുകയാണ്.

വിനോദ സഞ്ചാരികള്‍
വിവിധ ഇടങ്ങളില്‍ കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെത്തിയ വിനോദ സഞ്ചാരികള്‍ വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുകയാണ്. വിമാനക്കമ്പനികള്‍ വിമാന ടിക്കറ്റ് നിരക്കുകള്ർ വര്‍ധിപ്പിച്ചതും സഞ്ചാരികള്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ്.

ക്യാമ്പ് നിറഞ്ഞു
അമര്‍നാഥ് യാത്ര താല്‍ക്കാലികമായി റദ്ദാക്കിയതിനാല്‍ നിരവധി വിശ്വാസികള്‍ യാത്ര പുനരാരംഭിക്കുന്നത് കാത്ത് നില്‍ക്കുകയാണ്. 1500 പേരെ ഉള്‍കൊള്ളാന്‍ ശേഷിയുള്ള ജമ്മുവിലെ ക്യാമ്പ് വിശ്വാസികളെകൊണ്ട് നിറഞ്ഞിരിക്കുകയാണ്.

ഭരണകൂടത്തിന് തെറ്റ് പറ്റി
ബുര്‍ഹാന്‍ വാനിയെ വെടിവെച്ച് കൊല്ലുകയും തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന് കടുത്ത ബലപ്രയോഗം നടത്തുകയും ചെയ്തതുവഴി സൈന്യത്തിനും ഭരണകൂടത്തിനും തെറ്റുപറ്റിയെന്ന ആരോപണം നിലനില്‍ക്കുകയാണ്.

സഹകരണം
ദില്ലിയില്‍ ബന്ധപ്പെട്ടവരുടെ പ്രത്യേക യോഗം വിളിച്ചതിനു പിന്നാലെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുല്ല എന്നിവരെ ഫോണില്‍ വിളിച്ച് സാമാധാനമുണ്ടാക്കാന്‍ സഹകരണം തേടി

ഗുരുതര ആരോപണം
പുകയുന്ന കശ്മീരില്‍ സേനയ്ക്കും ഭരണകൂടത്തിനും തലവേദന ഉയര്‍ത്തിയ ബുര്‍ഹാന്‍ വാനിയെ ജീവനോടെ പിടികൂടാന്‍ ശ്രമിക്കുന്നതിന് പകരം, സൈനീക നീക്കത്തിലൂടെ
ബോധപൂര്‍വ്വം വകവരുത്തിയെന്ന ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.

ജീവിച്ചിരിക്കുന്നതിനേക്കാള്‍ വലിയ അപകടം
ബുര്‍ഹാന്‍ വാനി ജീവിച്ചിരിക്കുന്നതിനേക്കാള്‍ വലിയ അപകടമാണ് കൊലപാതകം നടന്നതിലൂടെ കശ്മീരിന് ഉണ്ടായിരിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള അടക്കമുള്ളവര്‍ ചൂണ്ടികാട്ടി.

ഭീകര പ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിച്ചു
കശ്മീരി യുവാക്കളെ ഭീകര പ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കാന്‍ വാനിയുടെ വീഡിയോ ഫെയ്‌സ്ബുക്കിലും വാട്‌സ് ആപ്പിലും വ്യാപകമായി പ്രചരിച്ചിരുന്നു. കശ്മീരിലെ സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാന അധ്യാപകന്റെ മകനാണ് വാനി.

1990ലെയും 2010ലെയും സമാനത
1990ലും 2010ലും ഉണ്ടായതിന് സമാനമായ കടുത്ത സംഘര്‍ഷത്തിലേക്കാണ് കശ്മീര്‍ താഴ്‌വര എത്തിയിരിക്കുന്നത്.












Click it and Unblock the Notifications