ദില്ലിയില്‍ ബിജെപിക്ക് തിരിച്ചടി; വര്‍ഗീയ പരാമര്‍ശത്തില്‍ കപില്‍ മിശ്രയ്ക്ക് 48 മണിക്കൂര്‍ വിലക്ക്
ദില്ലി: വര്‍ഗീയത ഇളക്കിവിട്ട് വോട്ട് നേടാന്‍ ശ്രമിച്ചുവെന്ന ആരോപണം നേരിടുന്ന ബിജെപി സ്ഥാനാര്‍ഥിക്ക് വിലക്ക്. ദില്ലി മോഡല്‍ ടൗണ്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി കപില്‍ മിശ്രയ്ക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ 48 മണിക്കൂര്‍ പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തിയത്. ശനിയാഴ്ച വൈകീട്ട് അഞ്ച് മണി മുതലാണ് വിലക്ക്.
ഇനി തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ശേഷമേ സ്ഥാനാര്‍ഥിക്ക് മണ്ഡലത്തിലെ പ്രചാരണത്തില്‍ പങ്കെടുക്കാന്‍ സാധിക്കൂ. കപില്‍ മിശ്രയുടെ വിവാദ ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കി. മാത്രമല്ല, ദില്ലി പോലീസ് കപില്‍ മിശ്രക്കെതിരെ കേസെടുക്കുകയും ചെയ്തു. ബിജെപിയുടെ പ്രചാരണത്തിന് മങ്ങലേല്‍പ്പിക്കുന്നതാണ് പുതിയ സംഭവം. വിശദാംശങ്ങള്‍ ഇങ്ങനെ...
വ്യാഴാഴ്ചയാണ് തുടക്കം
വ്യാഴാഴ്ചയാണ് വിവാദങ്ങളുടെ തുടക്കം. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം തുടരുന്ന ഷഹീന്‍ബാഗിനെ പാകിസ്താനുമായി താരതമ്യം ചെയ്തായിരുന്നു കപില്‍ മിശ്രയുടെ ട്വീറ്റ്. ഇതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഡിസംബര്‍ 15 മുതല്‍ സിഎഎക്കെതിരെ വനിതകള്‍ പ്രതിഷേധം തുടരുന്ന സ്ഥലമാണ് ഷഹീന്‍ബാഗ്.
പാകിസ്താനിലേക്കുള്ള കവാടം
ഷഹീന്‍ബാഗ് പാകിസ്താനിലേക്കുള്ള കവാടമാണെന്ന് കപില്‍ മിശ്ര ആരോപിച്ചു. മിനി പാകിസ്താന്‍ ദില്ലിയില്‍ നിര്‍മിക്കുകയാണ്. ഷഹീന്‍ബാഗ്, ചന്ദ് ബാഗ്, ഇന്‍ഡര്‍ലോക്... നിയമം ഇവിടെ അനുസരിക്കുന്നില്ല. പാകിസ്താനി കലാപകാരികള്‍ റോഡുകള്‍ കൈയ്യേറിയിരിക്കുന്നു- ഇതായിരുന്നു കപില്‍ മിശ്രയുടെ വിവാദ ട്വീറ്റ്.
ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം
മറ്റൊരു പോസ്റ്റില്‍ ദില്ലി തിരഞ്ഞെടുപ്പ് ഇന്ത്യയും പാകിസ്താനുമായുള്ള സംഘര്‍ഷമായി ഉപമിച്ചിരുന്നു. ഫെബ്രുവരി എട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ത്യയും പാകിസ്താന്‍ സംഘര്‍ഷമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടത്.
പ്രതികരണം ഇങ്ങനെ
ഒരു ദിവസത്തിനുള്ള കപില്‍ മിശ്ര വിശദീകരണം നല്‍കണമെന്ന് തിരഞ്ഞെടുപ്പ കമ്മീഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മറുപടി നല്‍കാന്‍ മൂന്ന് ദിവസം വേണമെന്ന് മിശ്ര പറഞ്ഞു. തന്റെ വാക്കുകളില്‍ തെറ്റില്ല. സത്യം പറയുന്നത് ഈ രാജ്യത്ത് തെറ്റല്ല. ഞാന്‍ സത്യമാണ് പറഞ്ഞത്. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു- മിശ്ര പറഞ്ഞു.
വിദ്വേഷം പരത്തി
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണ് കപില്‍ മിശ്ര നടത്തിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു. രണ്ടു സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തുകയാണ് ചെയ്തത്. ട്വിറ്റര്‍ പരാമര്‍ശങ്ങള്‍ ചട്ട വിരുദ്ധമാണെന്നും കമ്മീഷന്‍ വിലയിരുത്തി. നേരത്തെയും ഒട്ടേറെ വിദ്വേഷ പ്രസ്താവനകള്‍ നടത്തിയ വ്യക്തിയാണ് മിശ്ര.
പഴയ എഎപി നേതാവ്
നേരത്തെ എഎപിയിലായിരുന്നു കപില്‍ മിശ്ര. മുഖ്യമന്ത്രി കെജ്രിവാളുമായി അടുപ്പമുള്ള വ്യക്തിയായിരുന്നു. എന്നാല്‍ കെജ്രിവാളിനും മറ്റൊരു മന്ത്രിക്കുമെതിരെ അഴിമതി ആരോപണം ഉന്നയിച്ച് പാര്‍ട്ടി വിട്ടു. ശേഷം ബിജെപിയില്‍ ചേരുകയായിരുന്നു. ബിജെപി മോഡല്‍ ടൗണ്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കുകയും ചെയ്തു.
എട്ടിന് വോട്ടെടുപ്പ്
ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന് നടക്കും. ഫല പ്രഖ്യാപനം ഫെബ്രുവരി 11നാണ്. നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്നത് ഫെബ്രുവരി 22നാണ്. അതിന് മുമ്പ് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കും. ദില്ലി നിയമസഭയില്‍ 70 സീറ്റുകളാണുള്ളത്.
നിലവിലെ കക്ഷിനില
നിലവില്‍ 62 സീറ്റുമായി ആം ആദ്മി പാര്‍ട്ടിയാണ് ഭരണം നടത്തുന്നത്. ബിജെപിക്ക് നാല് സീറ്റുണ്ട്. നാല് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. കോണ്‍ഗ്രസിന് ഒരംഗം പോലും നിലവിലെ സഭയില്‍ ഇല്ല. ബിജെപി, കോണ്‍ഗ്രസ്, എഎപി എന്നീ കക്ഷികളാണ് തിരഞ്ഞെടുപ്പില്‍ പ്രധാനമായും മാറ്റുരയ്ക്കുന്നത്.
സിഎഎ പ്രക്ഷോഭം പ്രതിഫലിക്കുമോ
70 മണ്ഡലങ്ങളിലേക്കു ഒറ്റഘട്ടമായിട്ടാണ് ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. 13750 പോളിങ് സ്‌റ്റേഷനുകളാണ് ഒരുക്കുന്നത്. 1.46 കോടി വോട്ടര്‍മാരാണ് ദില്ലിയിലുള്ളത്. 80 ലക്ഷം പുരുഷന്‍മാരും 66 ലക്ഷം സ്ത്രീകളും. ഇത്തവണ പൗരത്വ നിമയത്തെ ചൊല്ലി പ്രക്ഷുബ്ദമായിരിക്കെയാണ് ദില്ലിയില്‍ വോട്ടെടുപ്പ് എന്നത് എടുത്തുപറയേണ്ടതാണ്.
പള്ളി പരാമര്‍ശവും വിവാദമായി
ദില്ലിയില്‍ ബിജെപി വര്‍ഗീയ കാര്‍ഡ് ഇറക്കുകയാണെന്ന് കോണ്‍ഗ്രസും എഎപിയും ആരോപിക്കുന്നു. മുസ്ലിം പള്ളികളുമായി ബന്ധപ്പെട്ട ബിജെപിയുടെ നീക്കങ്ങളും ഇതിന്റെ ഭാഗമാണെന്ന് വിലയിരുത്തുന്നു. ദില്ലിയിലെ 54 പള്ളികള്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറി നിര്‍മിച്ചതാണെന്നും ബിജെപി അധികാരത്തിലെത്തിയാല്‍ പൊളിക്കുമെന്നും ബിജെപി എംപി പര്‍വേഷ് സാഹിബ് സിങ് വര്‍മ പ്രഖ്യാപിച്ചത് വിവാദമായിരുന്നു.
ആരോപണം തെറ്റ്
ബിജെപി എംപി ആരോപണം ഉന്നയിച്ച മുസ്ലിം പള്ളികളുടെ രേഖകള്‍ ദില്ലി ന്യൂനപക്ഷ കമ്മീഷന്‍ പരിശോധിച്ചിരുന്നു. ബിജെപി എംപിയുടെ ആരോപണം തെറ്റാണെന്ന് കമ്മീഷന്‍ പറയുന്നു. ഇക്കാര്യം പരിശോധിക്കാന്‍ പ്രത്യേക സമിതിയെ കമ്മീഷന്‍ നിയോഗിച്ചിരുന്നു. എന്നാല്‍ ഒരു മുസ്ലിം പള്ളിയും സര്‍ക്കാര്‍ ഭൂമിയില്‍ ഇല്ലെന്നാണ് കണ്ടെത്തല്‍.
പട്ടിക കൈമാറിയെന്ന്
വെസ്റ്റ് ദില്ലി ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ബിജെപി നേതാവാണ് വര്‍മ. സര്‍ക്കാര്‍ ഭൂമി കൈയ്യേറി ഒട്ടേറെ പള്ളികളും മദ്രസകളും നിര്‍മിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഇതിന്റെ പട്ടിക തയ്യാറാക്കി ലഫ്. ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും വര്‍മ പറഞ്ഞു. ബിജെപി അധികാരത്തിലെത്തിയാല്‍ എല്ലാം പൊളിച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിഎഎയില്‍ മലക്കം മറിഞ്ഞ് ശിവസേന; അമ്പരന്ന് മഹാസഖ്യം, പാക്, ബംഗ്ലാദേശ് മുസ്ലിങ്ങളെ നാടുകടത്തണം