മധ്യപ്രദേശിൽ 71.16 ശതമാനം പോളിംഗ്, ഛത്തീസ്ഗഡിൽ 68.15 ശതമാനം; വോട്ടെടുപ്പ് പൂർത്തിയായി
ഡൽഹി: മധ്യപ്രദേശിലും ഛത്തീസ്ഗഡിലും വോട്ടെടുപ്പ് പൂർത്തിയായി. മധ്യപ്രദേശിൽ 71.16 ശതമാനവും ഛത്തീസ്ഗഡിൽ 68.15 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. മധ്യപ്രദേശിലെ മുഴുവൻ സീറ്റിലേക്കും ഛത്തീസ്ഗഡിലെ 70 സീറ്റിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്.
ഛത്തീസ്ഗഢിൽ ഗാരിയബന്ദ് ജില്ലയിലെ നക്സൽ ബാധിത പ്രദേശമായ ബിന്ദ്രനവാഗഡ് സീറ്റിലെ ഒമ്പത് പോളിംഗ് ബൂത്തുകൾ ഒഴികെ 70 മണ്ഡലങ്ങളിലgx പോളിംഗ് രാവിലെ 8 മണിക്ക് തന്നെ ആരംഭിച്ച് വൈകുന്നേരം 5 മണിക്ക് അവസാനിച്ചു. എന്നാൽ ബിന്ദ്രനവാഗഡിലെ ഒകമർബൗഡി, അമമോറ, ഓദ്, ബഡേ ഗോബ്ര, ഗൻവാർഗാവ്, ഗരീബ, നാഗേഷ്, സഹ്ബിങ്കച്ചാർ, കൊഡോമാലി എന്നിവിടങ്ങളിൽ രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകുന്നേരം 3 മണിക്കാണ് പോളിംഗ് അവസാനിച്ചത്.

അതിനിടെ ഗരിയാബന്ദിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ഐ ടി ബി പി ജവാൻ കൊല്ലപ്പെട്ടു. ഹെഡ് കോൺസ്റ്റബിൾ ജോഗിന്ദർ സിങ്ങാണ് കൊല്ലപ്പെട്ടത്. പോളിങ് അവസാനിച്ച് ഉദ്യോഗസ്ഥർ മടങ്ങുമ്പോഴായിരുന്നു ആക്രമണം നടന്നത്. തുടർന്ന് കൂടുതൽ സേനയെ മേഖലയിൽ വിന്യസിച്ചു.
2018 ൽ ബി ജെ പിയുടെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചാണ് ഛത്തീസ്ഗഡ് കോൺഗ്രസ് പിടിച്ചെടുത്തത്. ഇത്തവണയും അധികാരത്തുടർച്ച നേടാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. 75 വരെ സീറ്റുകൾ പാർട്ടി നേടുമെന്നാണ് കോൺഗ്രസ് അവകാശവാദം.
അതേസമയം മധ്യപ്രദേശിൽ ഇത്തവണ കോൺഗ്രസും ബി ജെ പിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ആകെയുള്ള 230 സീറ്റുകളിൽ കോൺഗ്രസും ബി ജെ പിയും മുഴുവൻ സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു. ബി എസ് പി 183 സീറ്റുകളിലും എസ് പി 71 സീറ്റുകളിലും ആം ആദ്മി പാർട്ടി 66 സീറ്റുകളിലുമാണ് മത്സരിച്ചത്. വോട്ടെടുപ്പിനിടെ പല പ്രദേശങ്ങളിലും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മെഹ്ഗോണിൽ ബി ജെ പി സ്ഥാനാർത്ഥിക്ക് വെടിയേറ്റു. ഛത്തർപൂരിൽ കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടു.
2018 ൽ 114 സീറ്റുകൾ നേടിയായിരുന്നു സംസ്ഥാനത്ത് കോൺഗ്രസ് വിജയിച്ചത്. എന്നാൽ ഇത്തവണ 145 സീറ്റുകൾ വരെ അഭിപ്രായ സർവ്വേകൾ കോൺഗ്രസിന് പ്രവചിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നും ഭരണം പിടിക്കാനാകുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. എന്നാൽ അധികാരത്തുടർച്ച നേടാനാകുമെന്നാണ് ബി ജെ പിയുടെ കണക്കുക്കൂട്ടൽ.












Click it and Unblock the Notifications