ഭൂമി പ്രശ്നത്തിൽ പൂജാരിയെ ഭൂമാഫിയ ജീവനോടെ തീ കൊളുത്തി കൊന്നു, ഒരാൾ പോലീസ് പിടിയിൽ
ജയ്പൂര്‍: രാജസ്ഥാനില്‍ പൂജാരിയെ ഭൂമാഫിയ ജീവനോടെ തീ കൊളുത്തി കൊന്നു. രാജസ്ഥാനിലെ കരൗളി ജില്ലയില്‍ ആണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ ക്ഷേത്ര പൂജാരി വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. സംഭവത്തില്‍ പ്രധാന പ്രതിയെന്ന് കരുതുന്ന കൈലാഷ് മീണ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൂജാരിയെ ആക്രമിച്ച് കൊലപ്പെടുത്താന്‍ കൂട്ട് നിന്ന മറ്റ് പ്രതികള്‍ക്കായി രാജസ്ഥാന്‍ പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
പ്രതികളെ പിടികൂടുന്നതിനായി ആറ് അന്വേഷണ സംഘങ്ങളെ നിയോഗിച്ചതായും തിരച്ചില്‍ വ്യാപകമായി നടക്കുന്നുണ്ടെന്നും കരൗളി എസ്പി മൃദുല്‍ കച്ച്വാ അറിയിച്ചു. സപോത്രയിലെ ഭുക്‌ന എന്ന ഗ്രാമത്തിലാണ് നടുങ്ങുന്ന സംഭവം ഉണ്ടായിരിക്കുന്നത്. ഒരു ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ബുധനാഴ്ച പൂജാരിയെ അക്രമികള്‍ തീ കൊളുത്തിയത്.
പോലീസ് പിടിയിലായ കൈലാഷ് മീണയുടെ കുടുംബത്തിനും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കൊല്ലപ്പെട്ട പൂജാരിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. മീണയുടെ കുടുംബത്തിലെ മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യണമെന്നും നടപടി എടുക്കാത്ത പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യണം എന്നും കുടുംബം ആവശ്യപ്പെട്ടു. ബ്രാഹ്മണ സമുദായത്തില്‍ പൂജാരിയുടെ കൊലപാതകത്തിന് എതിരെ രോഷം കത്തുകയാണ് എന്നും കൊല്ലപ്പെട്ട പൂജാരിയുടെ ബന്ധുവായ രമാകാന്ത് ശര്‍മ പറഞ്ഞു.
രാധാ കൃഷ്ണ ക്ഷേത്ര ട്രസ്റ്റിന്റെ 5.2 ഏക്കര്‍ ഭൂമി കൊല്ലപ്പെട്ട പൂജാരിയുടെ ഉടമസ്ഥതയില്‍ ആയിരുന്നു. പൂജാരിയായ ബാബു ലാല്‍ വൈഷ്ണവ് ഈ ഭൂമിയില്‍ സ്വന്തം ആവശ്യത്തിനായി കെട്ടിട നിര്‍മ്മാണത്തിന് ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇത് ഒരു സംഘം ആളുകള്‍ എതിര്‍ക്കുകയായിരുന്നു. ഭൂമിയുടെ അവകാശം ഉന്നയിച്ചാണ് ഒരു സംഘം എതിര്‍പ്പുമായി മുന്നോട്ട് വന്നത്. സംഭവത്തില്‍ ഗ്രാമത്തിലെ പ്രമുഖര്‍ ചര്‍ച്ച നടത്തുകയും പൂജാരിക്ക് അനുകൂലമായി തീരുമാനം പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാതെ എതിര്‍പ്പുന്നയിച്ചവര്‍ അതേ സ്ഥലത്ത് കെട്ടിടം പണി ആരംഭിച്ചതോടെ കാര്യങ്ങള്‍ വഷളാവുകയായിരുന്നു.
Recommended Video