ഡൽഹിയെ ഇനി അതിഷി നയിക്കും; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അതിഷി മർലേന.രാജ് നിവാസിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. പുതുതായി നിയമിതരായ മറ്റ് അഞ്ച് മന്ത്രിമാരും അതിഷിക്കൊപ്പം സത്യപ്രതിജ്ഞെ ചെയ്ത് അധികാരമേറ്റു. സൗരഭ് ഭരദ്വാജ്, ഗോപാൽ റായ്, ഇമ്രാൻ ഹുസൈൻ, കൈലാഷ് ഗഹ്‌ലോട്ട്, പുതിയ സുൽത്താൻപൂർ മജ്‌റ എംഎൽഎ മുകേഷ് അഹ്ലാവത് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.
ഡൽഹിയുടെ 17ാമത്തെ മുഖ്യമന്ത്രിയാണ് അതിഷി. മാത്രമല്ല ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയും കൂടിയാണവർ. അതിഷിക്ക് മുൻപ് രണ്ട് വനിതകളാണ് നേരത്തേ ഡൽഹി ഭരിച്ചിരുന്നത്. സുഷമ സ്വരാജും ഷീല ദീക്ഷിതുമായിരുന്നു മുഖ്യമന്ത്രിമാരായിരുന്നത്.

ഈ മാസം 17 നായിരുന്നു മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അരവിന്ദ് കെജ്രിവാൾ രാജിവെച്ചത്. മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച് ജയില്‍ മോചിതനായതിന് പിന്നാലെയായിരുന്നു രാജിവെയ്ക്കാനുള്ള തീരുമാനം കെജ്രിവാൾ പ്രറ്യാപിച്ചത്. ഇനി ജനവിധി അറിഞ്ഞാലെ താൻ മുഖ്യമന്ത്രിപദത്തിലേക്ക് തിരികെ വരികയുള്ളൂവെന്നായിരുന്നു കെജ്രിവാൾ വ്യക്തമാക്കിയത്. ഇതോടെ അതിഷി തന്നെയായിരിക്കും അടുത്ത മുഖ്യമന്ത്രി എന്ന നിലയിലുള്ള ചർച്ചകൾ സജീവമായിരുന്നു.
കെജ്രിവാൾ ജയിലിലായിരുന്ന സമയത്ത് പാർട്ടിയുടെ മുഖമായി നിന്ന് പ്രവർത്തിച്ച നേതാവിയിരുന്നു അതിഷി. ആം ആദ്മിയുടെ രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ച നേതാക്കളിൽ ഒരാൾ കൂടിയായ അതിഷി മുൻ കെജ്രിവാൾ സർക്കാരിൽ മന്ത്രി കൂടിയായിരുന്നു. ധനകാര്യം, ആസൂത്രണം, പിഡബ്ല്യുഡി, ജലം, വൈദ്യുതി, വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ടിടിഇ, പബ്ലിക് റിലേഷൻസ്, വിജിലൻസ് തുടങ്ങി 11 ഓളം വകുപ്പുകൾ അതിഷിയായിരുന്നു കൈകാര്യം ചെയ്തിരുന്നത്.
നേരത്തേ കെജ്രിവാളിന് പ്രത്യേക വകുപ്പുകളുടെ ചുമതല ഇണ്ടായിരുന്നില്ല. എന്നാൽ അതിഷിയ്ക്ക് തന്റെ മുൻ വകുപ്പുകളുടെ ചുമതല തന്നെ ഉണ്ടായേക്കുമെന്നാണ് സൂചന. അതേസമയം വരുന്ന ഫെബ്രുവരിയിലാണ് ഡൽഹി സർക്കാരിന്റെ കാലാവധി അവസാനിക്കുന്നത്. അതുകൊണ്ട് തന്നെ ഇനി അതിഷി സർക്കാരിന് 6 മാസത്തോളം മാത്രമാണ് കാലാവധി.
അതേസമയം തിരഞ്ഞെടുപ്പിൽ അനുകൂല തരംഗം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോഴത്തെ ഈ മുഖം മാറ്റൽ എന്നാൽ ആം ആദ്മിയുടെ നടപടിയെ പ്രതിപക്ഷം വിലയിരുത്തുന്നത്. കെജ്രിവാളിന്റെ നടപടി വെറും പബ്ലിസിറ്റി ഹണ്ടാണെന്ന് ബി ജെ പി നേരത്തേ ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ ഇതിന് ജനം മറുപടി നൽകുമെന്നും ബിജെപി നേതാക്കൾ പ്രതികരിച്ചിരുന്നു.












Click it and Unblock the Notifications