ദില്ലി ആദ്മി തൂത്തുവാരും: ബിജെപിയെ കാത്തിരിക്കുന്നത് മൂന്നാമത്തെ തിരിച്ചടി? എബിപി- സീ വോട്ടർ ഫലം
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി തൂത്തുവാരുമെന്ന് എബിപി- സിവോട്ടർ അഭിപ്രായ സർവേ ഫലം. ദില്ലിയിൽ അരവിന്ദ് കെജ്രിവാൾ നേതൃത്വം നൽകുന്ന ആം ആദ്മി സർക്കാരിന് ഭരണത്തുടർച്ച ലഭിക്കുമെന്നും മികച്ച ഭൂരിപക്ഷത്തോടെയായിരിക്കും അധികാരത്തിലെത്തുക എന്നുമാണ് എബിപി ന്യൂസും സീ വോട്ടറും ചേർന്ന് നടത്തിയ സർവേ ചൂണ്ടിക്കാണിക്കുന്നത്. ബിജെപിക്ക് ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് തിരിച്ചടിയാണ് നൽകുകയെന്നും ആപ്പിന് 59 സീറ്റുകൾ ലഭിക്കുമ്പോൾ ബിജെപിക്ക് എട്ട് സീറ്റുകൾ മാത്രമാണ് ലഭിക്കുകയെന്നും സർവേ പറയുന്നു. അതേസമയം കോൺഗ്രസിന് മൂന്ന് സീറ്റുകൾ മാത്രമായിരിക്കും തിരഞ്ഞെടുപ്പിൽ ലഭിക്കുകയെന്നും ഫലം പറയുന്നു. ഫെബ്രുവരി എട്ടിനാണ് ദില്ലി തിരഞ്ഞെടുപ്പ്.
ജാദവ്പൂർ സർവ്വകലാശാല വിദ്യാർത്ഥികളുടെ മാർച്ചിനിടെ കൊൽക്കത്തയിൽ സംഘർഷം: പോലീസ് ലാത്തി വീശി
മഹാരാഷ്ട്രയ്ക്കും ജാർഖണ്ഡിനും പുറമേ ദില്ലിയിലും ബിജെപിക്ക് തിരിച്ചടിയേൽക്കുമെന്നാണ് പ്രവചനം. 70 അംഗ ദില്ലി നിയമസഭയിൽ 59 സീറ്റുകളും ആപ്പിന് ലഭിക്കുമ്പോൾ എട്ട് സീറ്റുകൾ മാത്രമായിരിക്കും ബിജെപിക്കൊപ്പം നിൽക്കുകയെന്നും ഫലം പറയുന്നു. അധികാരം നിലനിർത്തുന്നതിന് പുറമേ ആപ്പിന്റെ വോട്ട് വിഹിതത്തിൽ 53 ശതമാനം വർധനവ് ഉണ്ടാകുമെന്നും സർവേ ചൂണ്ടിക്കാണിക്കുന്നു. ബിജെപിക്ക് 26 ശതമാനം വോട്ടുകൾ വർധിക്കുമെന്നാണ് കണക്കാക്കുന്നത്. മൊത്തം വോട്ടുകളുടെ അഞ്ച് ശതമാനം മാത്രമായിരിക്കും കോൺഗ്രസിന് ലഭിക്കുക. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരുടെ മനസ്സറിയുന്നതിന് വേണ്ടിയാണ് എബിപി- സീ വോട്ടർ സർവേ സംഘടിപ്പിച്ചത്.
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രതിച്ഛായക്ക് മങ്ങലേറ്റിട്ടില്ലെന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദില്ലിക്കാർക്ക് പ്രിയം കെജ്രിവാൾ എത്തുന്നത് തന്നെയാണ്. കെജ്രിവാളിന് 70 ശതമാനത്തോളം പേരുടെ പിന്തുണ ലഭിക്കുമ്പോൾ ബിജെപിയുടെ ഡോ. ഹർഷ് വർധന് 11 ശതമാനത്തിന്റെ പിന്തുണ മാത്രമേയുള്ളു. 13,076 പേരിൽ നിന്ന് ശേഖരിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് സർവേ ഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്. സർവേയിൽ പങ്കെടുത്ത 67 ശതമാനം പേരും ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി അധികാരത്തിൽ തിരിച്ചെത്തുമെന്ന് കരുതുന്നവരാണ്. ബിജെപി ദില്ലിയിൽ വിജയിക്കുമെന്ന് കരുതുന്നവർ 19 ശതമാനം പേർ മാത്രമാണ്. കോൺഗ്രസിന് മുന്നേറ്റമുണ്ടാകുമെന്ന് മൂന്ന് ശതമാനം പേർ മാത്രമാണ് കരുതുന്നത്.
പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾക്ക് പിന്തുണ നൽകുന്നത് വഴി കോൺഗ്രസും ആപ്പും ദില്ലിയിൽ അരാജകത്വം അഴിച്ച് വിടുകയെന്ന ആരോപണമാണ് ബിജെപി ഉയർത്തുന്നത്. രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളും ബിജെപി നയങ്ങളും വരാനിരിക്കുന്ന ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ നാഴികക്കല്ലുകളാവുമെന്നാണ് കരുതപ്പെടുന്നത്. ദില്ലി തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് യുവാക്കളെ ആകർഷിക്കുന്നവതിനായി വിപുലമായ പദ്ധതികളാണ് ആം ആദ്മി പാർട്ടി തയ്യാറാക്കുന്നത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ ഐ പാക് എന്ന കമ്പനിയാണ് ആപ്പിനുള്ള തന്ത്രങ്ങളൊരുക്കുന്നത്.