നെഹ്റു കുടുംബാംഗങ്ങളെ അപകീർത്തിപ്പെടുത്തി വീഡിയോ; നടി പായൽ ജുഡീഷ്യൽ കസ്റ്റഡിയിൽ
ജയ്പ്പൂർ: നെഹ്റു കുടുംബാംഗങ്ങളെ അപകീർത്തിപ്പെടുത്തുന്നതരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച ബോളിവുഡ് താരം പായൽ റോഹത്ഗിയെ ഡിസംബർ 24 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഞായറാഴ്ചയാണ് രാജസ്ഥാൻ പോലീസ് പായലിനെ അഹമ്മദാബാദിലെ വീട്ടിൽ നിന്നും അറസ്റ്റ ചെയ്യുന്നത്. നടിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.
ഗ്രെറ്റയെ താരമാക്കിയ ഉച്ചകോടി, ആമസോണിലെ അഗ്‌നി, കാലാവസ്ഥാ വ്യതിയാനത്തെ ഗൗരവമായെടുത്ത 2019
ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് പായലിനെതിരെ കേസെടുത്തത്. നടിയുടെ വിശദീകരണം ആവശ്യപ്പെട്ട് രാജസ്ഥാൻ പോലീസ് നടിക്ക് നേരത്തെ നോട്ടീസ് അയച്ചിരുന്നെങ്കിലും ഇവർ മറുപടി നൽകിയിരുന്നില്ല . തുടർന്ന് പായലിലെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
രാജസ്ഥാൻ യൂത്ത് കോൺഗ്രസ് സെക്രട്ടറി ശർമേഷ് ശർമയുടെ പരാതിയിന്മേലാണ് പായലിനെതിരെ കേസെടുത്തത്. ഫേസബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ സെപ്റ്റംബർ ആറിനും പിന്നീട് സെപ്റ്റംബർ 21നും വിവാദ വീഡിയോ പായൽ പോസ്റ്റ് ചെയ്യുകയായിരുന്നു. തനിക്കെതികെ കേസെടുക്കാൻ നെഹ്റു കുടുംബാംഗങ്ങൾ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് മേൽ സമ്മർദ്ദം ചെലുത്തുകയാണെന്ന് നേരത്തെ പായൽ ആരോപിച്ചിരുന്നു. സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മാപ്പ് പറയണമെന്ന് ആവശ്യവുമായി പായൽ രംഗത്ത് എത്തിയിരുന്നു.