അഗ്നിപഥില്‍ വിയര്‍ത്ത് കേന്ദ്രം; പ്രതിഷേധം ആളിപ്പടരുന്നു, ഉത്തര്‍ പ്രദേശില്‍ 260ഓളം പേര്‍ അറസ്റ്റില്‍
ദില്ലി: പുതിയ സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്‌നിപഥിനെതിരെ ഉയരുന്ന പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ച് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. ബീഹാറില്‍ ആരംഭിച്ച പ്രക്ഷോഭം എട്ട് സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. പ്രതിഷേധക്കാര്‍ നിരവധി ട്രെയിനുകളാണ് അഗ്നിക്കിരയാക്കി. സെക്കന്ദരാബാദില്‍ പൊലീസ് വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. വിവാദമായ റിക്രൂട്ട്മെന്റ് സ്‌കീമിനെതിരെ ആഹ്വാനം ചെയ്ത ബന്ദ് നടപ്പിലാക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ബിഹാറില്‍ ഇന്ന് രാവിലെ നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടു.
വെള്ളിയാഴ്ച ബിഹാറില്‍ 'അഗ്‌നിപഥ'ത്തിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായി, ജനക്കൂട്ടം ഡസന്‍ കണക്കിന് റെയില്‍വേ കോച്ചുകളും എഞ്ചിനുകളും സ്റ്റേഷനുകളും തീയിട്ടു. കൂടാതെ ബിജെപി ഓഫീസുകളും നേത്താക്കളുടെ വാഹനങ്ങളും കത്തിച്ചു. പദ്ധതി പിന്‍വലിക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്.
വെള്ളിയാഴ്ച സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ പ്രക്ഷോഭകര്‍ക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് മരിച്ച 24 കാരന്റെ മരണത്തില്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഞെട്ടല്‍ രേഖപ്പെടുത്തി. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിലെ യോഗ്യനായ ഒരാള്‍ക്ക് ഒരു സര്‍ക്കാര്‍ ജോലിയും റാവു പ്രഖ്യാപിച്ചു.
യുവാവിന്റെ മരണം തെലങ്കാന സര്‍ക്കാരും പ്രതിപക്ഷമായ ബിജെപിയും തമ്മിലുള്ള വാക്‌പോരിലേക്ക് നയിച്ചു. രാകേഷിന്റെ മരണത്തിന് കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നടപടിക്രമങ്ങളെ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു കുറ്റപ്പെടുത്തുകയും ചെയ്തു. ഉത്തര്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. സംസ്ഥാനത്ത് 250 ഓളം പേരാണ് അറസ്റ്റിലായത്. ബി ജെ പി ഭരിക്കുന്ന ഹരിയാന.ിലും പ്രതിഷേധം ശക്തമാണ്.
ബല്ലഭ്ഗഡില്‍ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞു, ജിന്ദില്‍ റെയില്‍വേ ട്രാക്കില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. റോഹ്തക്കില്‍ പ്രതിഷേധക്കാര്‍ ടയറുകള്‍ കത്തിച്ച് പ്രതിഷേധിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടന്ന അക്രമത്തെ തുടര്‍ന്ന് 15 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു. 600 ഓളം പ്രതിഷേധക്കാര്‍ റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കില്‍ തടിച്ചുകൂടി കല്ലെറിയുകയും റോഡ് തടയുകയും ചെയ്തതിനെ തുടര്‍ന്ന് രണ്ട് പോലീസുകാര്‍ക്കും നിസാര പരിക്കേറ്റു.
സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പോലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. അതേസമയം, അഗ്നിപഥ് പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, കരസേനാ മേധാവി എന്നിവരുടെ ഉറപ്പുകള്‍ തള്ളിക്കൊണ്ടാണ് പ്രതിഷേധം ശക്തമാകുന്നത്.
പുതിയ റിക്രൂട്ട്മെന്റ് സ്‌കീമിലെ മാറ്റങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്. സേവന ദൈര്‍ഘ്യം, നേരത്തെ പുറത്തിറങ്ങിയവര്‍ക്ക് പെന്‍ഷന്‍ വ്യവസ്ഥകള്‍ എന്നിവയില്ലെന്ന കാരണങ്ങളാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നത്. അതേസമയം, കര്‍ഷക പ്രക്ഷോഭത്തിന് പിന്നാലെ രാജ്യത്ത് ഉയര്‍ന്നുവന്ന ശക്തമായ പ്രതിഷേധങ്ങളില്‍ ഒന്നായി മാറുകയാണ് ഇപ്പോഴത്തെ പ്രതിഷേധം. വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ പ്രതിപക്ഷവും രംഗത്തെത്തിയതോടെ കേന്ദ്രം വിയര്‍ക്കുകയാണ്.
പ്രതിഷേധം ശക്തമാകുന്നതിനിടെ, ബീഹാറില്‍ ഒരു ട്രെയിന്‍ യാത്രക്കാരന്‍ മരിച്ചു. ലഖിസാരയില്‍ തകര്‍ത്ത ട്രെയിനിലുണ്ടായ യാത്രക്കാരനാണ് മരിച്ചത്. ഇതോടെ പ്രതിഷേധങ്ങളില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. 340 ഓളം ട്രെയിനുകളെയാണ് പ്രതിഷേധം ബാധിച്ചത്. 200 ല്‍ അധികം ട്രെയിനുകള്‍ പ്രതിഷേധത്തെ തുടര്‍ന്ന് റദ്ദാക്കുകയും ചെയ്തു. ബീഹാറിലാണ് പ്രതിഷേധക്കാര്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്തിവച്ചത്.
പ്രതിഷേധം ശക്തമാകുന്നതിനിടെ ബീഹാറില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ഇന്ന് ബന്ദ് പ്രഖ്യാപിച്ചു. ആര്‍ ജെ ഡി ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ ബന്ദിന് പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധം പടരാതിരിക്കാന്‍ വിവിധ മേഖലകളില്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയിട്ടുണ്ട്.
Recommended Video
അഗ്നിപഥ് പ്രക്ഷോഭം ശക്തമാകുന്നു; ബിഹാറിൽ ഒരു മരണം..സംസ്ഥാനത്ത് ഇന്ന് ബന്ദ്..ഹരിയാണയിൽ നിരോധനാജ്ഞ