ആദ്യം പ്രതീക്ഷ നല്‍കി, അവസാനം തരൂരിന്റെ ആവശ്യം നിഷ്കരുണം തള്ളി: വോട്ടില്‍ വന്‍ മേധാവിത്വവുമായി ഖാർഗെ
ദില്ലി: എ ഐ സി സി അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ ഏവരും പ്രതീക്ഷിച്ചത് പോലെ മല്ലികാർജ്ജുന്‍ ഖാർഗെ മുന്നേറ്റം തുടരുകയാണ്. നിലവില്‍ മൂവായിരത്തിലേറെ വോട്ടുകള്‍ ഖാർഗെയ്ക്ക് ലഭിച്ചപ്പോള്‍ അഞ്ഞൂറ് വോട്ടുകളാണ് ശശി തരൂർ എംപിക്ക് ലഭിച്ചത്.
അതേസമയം തിരഞ്ഞെടുപ്പ് ദിനത്തിലും വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ ആരോപിച്ച് ശശി തരൂർ ക്യാമ്പ് രംഗത്ത് എത്തി. എന്നാല്‍ പതിവ് പോലെ തരൂരിന്റെ പരാതികള്‍ പരിഗണിക്കാന്‍ തിരഞ്ഞെടുപ്പ് സമിതി തയ്യാറായില്ലെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ വ്യാപകമായ ക്രമക്കേടുകള്‍ നടന്നുവെന്നും അതിനാല്‍ ഈ വോട്ടുകള്‍ റദ്ദാക്കണമെന്നുമായിരുന്നു തരൂർ ക്യമ്പിന്റെ ആവശ്യം. അതില്ലെങ്കില്‍ ഈ വോട്ടുകള്‍ പ്രത്യേകം എണ്ണണമെന്നായിരുന്നു നിലപാട്. എ ഐ സി സി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുള്ള സംസ്ഥാനമാണ് യുപി. ആയിരത്തോളം വോട്ടാണ് സംസ്ഥാനത്തുള്ളത്.

യുപിയിലെ തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ചിത്രങ്ങള്‍ സഹിതമുള്ള പരാതിയായിരുന്നു തിരഞ്ഞെടുപ്പ് സമിതിക്ക് നല്‍കിയത്. തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് വോട്ടർ പട്ടിക അട്ടിമറിച്ചു. പഞ്ചാബില്‍ വ്യാപക കള്ളവോട്ടിനുള്ള ശ്രമവും തങ്ങളുടെ ഏജന്റുമാരെ തടയുന്ന അവസ്ഥവരേയുണ്ടായെന്നും തരുർ അനുയായികള്‍ ആരോപിക്കുന്നു.

"ഞങ്ങൾ മധുസൂദനൻ മിസ്ത്രിയുടെ ഓഫീസുമായി നിരന്തരം ആശയവിനിമയം നടത്തി, വിവിധ വിഷയങ്ങളെക്കുറിച്ച് അവരെ അറിയിച്ചു, ഇപ്പോൾ അതിന്റെ പ്രത്യേകതകളിലേക്ക് കടക്കാൻ കഴിയില്ല," എന്നായിരുന്നു ഇതേക്കുറിച്ചുള്ള തരൂരിന്റെ തിരഞ്ഞെടുപ്പ് ഏജന്റ് സൽമാൻ സോസിന്റെ പ്രതികരണം. "ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് നടത്തിപ്പിലെ അതീവ ഗുരുതരമായ ക്രമക്കേടുകൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. യുപിയില്‍ നിന്നുള്ള വോട്ടുകള്‍ വിശ്വാസ യോഗ്യമല്ല''- മിസ്‌ത്രിക്ക് അയച്ച കത്തിൽ ടീം തരൂർ പറയുന്നു.

"ഉത്തർപ്രദേശിൽ തന്റെ അനുയായികൾ എങ്ങനെയാണ് തിരഞ്ഞെടുപ്പ് ക്രമക്കേടിൽ ഏർപ്പെട്ടിരിക്കുന്നതെന്ന് മല്ലികാർജുൻ ഖാർഗെ ജിക്ക് അറിയാമായിരുന്നു എന്നതിന് ഞങ്ങളുടെ പക്കൽ തെളിവില്ല. അദ്ദേഹത്തിന് ഇത് അറിയാമെങ്കിൽ ഉത്തർപ്രദേശിൽ സംഭവിച്ചത് ഒരിക്കലും അദ്ദേഹം അനുവദിക്കില്ലെന്ന ഉറപ്പും ഞങ്ങൾക്കുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു തിരഞ്ഞെടുപ്പിനെ കളങ്കപ്പെടുത്താൻ അനുവദിക്കരുത്," എന്നും ടീം തരൂർ എഴുതി.

പരാതിയുടെ പശ്ചാത്തലത്തില്‍ യുപിയിലെ വോട്ടുകള്‍ അവസാനം എണ്ണിയാല്‍ മതിയെന്ന തീരുമാനത്തിലേക്ക് തിരഞ്ഞെടുപ്പ് സമിതി എത്തിയെന്ന തരത്തിലുള്ള വാർത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. റ്റ് സംസ്ഥാനങ്ങളിലെ പിസിസികളിൽ നിന്നെത്തിച്ച ബാലറ്റുകൾ കൂട്ടക്കലത്തി ആദ്യം എണ്ണം. ഫലം യുപിയിലെ വോട്ടിനെ ബാധിക്കാത്ത വിധം എത്തിയ ശേഷമേ ആ ബാലറ്റുകൾ എണ്ണു എന്നായിരുന്നു തീരുമാനം.

എന്നാല്‍ വോട്ടെണ്ണല്‍ ആരംഭിച്ചത് തരൂരിന്റെ ആവശ്യം നിഷ്കരുണം തള്ളിക്കൊണ്ടായിരുന്നു. എല്ലാ സംസ്ഥാനങ്ങളിലേയും ബാലറ്റുകള്‍ കൂട്ടിക്കലർത്തിയാണ് വോട്ടെണ്ണല്‍. നേരത്തെ ബാലറ്റ് പേപ്പറിൽ ടിക്ക് മാർക്ക് ഇടാൻ നിർദേശം നൽകണമെന്ന ശരി തരൂരിന്റെ ആവശ്യം തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മധുസൂദനന്‍ മിസ്ത്രി അംഗീകരിച്ചിരുന്നു.












Click it and Unblock the Notifications