മഹാരാഷ്ട്ര അട്ടിമറി; തന്ത്രം മെനഞ്ഞത് ഡൽഹിയിൽ, ചുക്കാൻ പിടിച്ചത് അമിത് ഷാ
മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറിക്ക് ചുക്കാൻ പിടിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഡൽഹിയിൽ അമിത് ഷാ പങ്കെടുത്ത യോഗത്തിലാണ് അജിത് പവാറിനെ മറുകണ്ടം ചാടിക്കാനുള്ള നിർണായക തീരുമാനം കൈക്കൊണ്ടത്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.
'ചൊവ്വാഴ്ച വൈകീട്ടോടെ ഏക്നാഥ് ഷിൻഡേയും ദേവേന്ദ്ര ഫഡ്നാവിസും അമിത് ഷായുടെ ഡൽഹിയിലുള്ള വസതിയിൽ എത്തുകയായിരുന്നു. തുടർന്ന് ചർച്ചയ്ക്ക് ശേഷം അർധരാത്രിയോടെ തന്നെ ഇരുവരും മുംബൈക്ക് തിരിച്ചു. ഈ യോഗത്തിൽ വെച്ചായിരുന്നു അന്തിമ തീരുമാനം ഉണ്ടായത്',പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു ദേശീയ രാഷ്ട്രീയത്തെ ഞെട്ടിച്ച് കൊണ്ട് എൻസിപിയെ നെടുകെ പിളർത്തി അജിത് പവാർ ഏക്നാഥ് ഷിൻഡെ സർക്കാരിന്റെ ഭാഗമായത്. 53 എൻസിപി എംഎൽഎമാരിൽ 40 പേരുടെ പിന്തുണ അജിത്തിന് ഉണ്ടെന്നാണ് റിപ്പോർട്ട്.

പുതിയ നീക്കത്തോടെ മഹാരാഷ്ട്രയിലെ പ്രതിപക്ഷത്തെ ദുർബലമാക്കാൻ സാധിച്ചെന്ന വിലയിരുത്തലിലാണ് ബിജെപി. മാത്രമല്ല 2019 ൽ ശിവസേന നൽകിയ പ്രഹരത്തിന് മറുപടി നൽകാൻ സാധിച്ചുവെന്നും നേതൃത്വം കരുതുന്നു. അന്ന് ബിജെപി ബന്ധം ഉപേക്ഷിച്ച് എൻസിപിക്കും കോൺഗ്രസിനുമൊപ്പം ചേർന്ന് കൊണ്ടായിരുന്നു ശിവസേന മഹാവികാസ് അഘാഡി സഖ്യം രൂപീകരിച്ചത്.
അതേസമയം ലോക്സഭ തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ രാഷ്ട്രീയ അട്ടിമറിയെന്നാണ് മുതിർന്ന ബിജെപി നേതാവ് വിശദീകരിക്കുന്നത്. 'ഉദ്ധവ് താക്കറെയുടെ ശിവസേനയും എൻസിപിയും കോൺഗ്രസും മറ്റ് ചെറുപാർട്ടികളും ചേർന്ന് ലോക്സഭ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിട്ടാൽ അത് തങ്ങൾക്ക് വലിയ ഭീഷണിയാകുമെന്ന ആശങ്ക നേതൃത്വത്തിന് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പ്രതിപക്ഷത്തിന്റെ ശക്തി ക്ഷയിച്ചു', മുതിർന്ന നേതാവ് ചൂണ്ടിക്കാട്ടി. ഇനി ഏക്‌നാഥ് ഷിന്‍ഡെ ഉള്‍പ്പെടെയുള്ളവരെ അയോഗ്യരാക്കി കൊണ്ടുള്ള കോടതി വിധി വന്നാലും ബിജെപി സർക്കാർ സുരക്ഷിതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശിവസേനയിൽ നിന്നും കൂറുമാറിയെത്തി മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ഉള്‍പ്പടെ 16 എംഎല്‍എമാരെ കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്ന ശിവസേനയുടെ ആവശ്യം നിലവിൽ കോടതിയുടെ പരിഗണനയിലാണ്.
അതിനിടെ ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ചർച്ചകൾ ബിജെപി വരും ദിവസങ്ങളിൽ ശക്തമാക്കുമെന്ന് നേതൃത്വം വ്യക്തമാക്കി. ചെറുപാർട്ടികളുടെ ഉൾപ്പെടെ പിന്തുണ ഉറപ്പാക്കുന്നതിനുള്ള നീക്കങ്ങൾ ഉണ്ടാകുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.അതേസമയം അജിത് പവാർ പക്ഷത്തിന്റെ വരവോടെ ഉടൻ തന്നെ കേന്ദ്രമന്ത്രിസഭ പുനഃസംഘടനയും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഷിൻഡെ ക്യാമ്പിൽ നിന്ന് അടക്കമുള്ള നേതാക്കളെ മന്ത്രിസഭയിലേക്ക് പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്.












Click it and Unblock the Notifications