മുസ്ലീം പളളികളിൽ ഉച്ചഭാഷിണി ഉപയോഗിച്ച് ബാങ്ക് വിളി വേണ്ട, നിരോധനം നീക്കി കോടതി, സർക്കാരിന് തിരിച്ചടി
അലഹാബാദ്: ഉത്തര്‍ പ്രദേശിലെ ചില ജില്ലകളില്‍ മുസ്ലീം പളളികളിലെ ബാങ്ക് വിളിക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തില്‍ നിര്‍ണായക കോടതി വിധി. മുസ്ലീം പളളികളില്‍ ബാങ്ക് വിളി അനുവദിച്ച് കൊണ്ട് അഹലാബാദ് ഹൈക്കോടതി ഉത്തരവിട്ടു.
കൊവിഡ് ഹോട്ട്‌സ്‌പോട്ടാണ് എന്ന് പറഞ്ഞാണ് ബാങ്ക് വിളിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. അതേസമയം ഉച്ചഭാഷിണികള്‍ ഉപയോഗിച്ച് കൊണ്ടുളള ബാങ്ക് വിളി വേണ്ടെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി. വിശദാംശങ്ങളിലേക്ക്...

മൂന്ന് ജില്ലകളിൽ വിലക്ക്
കൊവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് ഉത്തര്‍ പ്രദേശിലെ ഗാസിപൂര്‍, ഹത്രാസ്, ഫറൂഖാബാദ് ജില്ലകളില്‍ ബാങ്ക് വിളിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കൊവിഡ് നിയന്ത്രണ ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണ് എന്നാരോപിച്ചാണ് ജില്ലാ ഭരണകൂടങ്ങള്‍ ബാങ്ക് വിളി നിരോധിച്ചത്.

ഉച്ചഭാഷിണി വേണ്ട
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ സല്‍മാന്‍ ഖുര്‍ഷിദ്, എംപിയായ അഫ്‌സല്‍ ഇന്‍സാരി, അഭിഭാഷകനായ എസ് വാസിം എംഖാദ്രി എന്നിവരാണ് ജില്ലാ ഭരണകൂടങ്ങള്‍ ഏര്‍പ്പെടുത്തിയ വിലക്കിന് എതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഉച്ചഭാഷിണികള്‍ ഉപയോഗിക്കാതെ പളളിയില്‍ ഇമാമിനോ മുഅദ്ദീനോ മറ്റ് ഉത്തരവാദപ്പെട്ടവര്‍ക്കോ ബാങ്ക് വിളി നടത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

എങ്ങനെ ലംഘനമാകും?
ജസ്റ്റിസ് ശശികാന്ത് ഗുപ്ത, ജസ്റ്റിസ് അജിത് കുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ അനുമതി ഇല്ലാതെ ബാങ്ക് വിളിക്കാനോ മറ്റ് എന്തെങ്കിലും ആവശ്യങ്ങള്‍ക്കോ ഉച്ചഭാഷിണി ഉപയോഗിക്കരുതെന്നും അലഹാബാദ് ഹൈക്കോടതി ഉത്തരവിട്ടു. ഉച്ചഭാഷിണി ഉപയോഗിക്കാതെയുളള ബാങ്ക് വിളി എങ്ങനെയാണ് ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനം ആകുന്നതെന്ന് കോടതി ചോദിച്ചു.

ബാങ്ക് വിളി ഒഴിവാക്കാനാവാത്തത്
ബാങ്ക് വിളി ഇസ്ലാം മതവിശ്വാസത്തില്‍ ഒഴിവാക്കാനാവാത്തതാണെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍ ഉച്ചഭാഷിണി ഉപയോഗിച്ച് തന്നെ ബാങ്ക് വിളി നടത്തണം എന്ന് മതവിശ്വാസം അനുശാസിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു പൗരന് കേള്‍ക്കാന്‍ താല്‍പര്യം ഇല്ലാത്തതോ ആവശ്യം ഇല്ലാത്തതോ ആയിട്ടുളളത് നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിക്കാനാകില്ലെന്നും വിധി പറയവേ കോടതി വ്യക്തമാക്കി.

സർക്കാരിന് തിരിച്ചടി
അതേസമയം ഉച്ഛഭാഷിണി ഇല്ലാതെയുളള ബാങ്ക് വിളിയും അനുവദിക്കരുത് എന്നുളള ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ വാദം ഹൈക്കോടതി തളളിക്കളഞ്ഞു. മനുഷ്യശബ്ദം ഉപയോഗിച്ചുളള ബാങ്ക് വിളി ഏത് തരത്തിലാണ് നിയമ വിരുദ്ധമോ അതല്ലെങ്കില്‍ കൊവിഡ് ലോക്ക്ഡൗണ്‍ മാര്‍ഗരേഖകള്‍ക്ക് വിരുദ്ധമോ ആകുന്നത് എന്ന് സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ആയില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.












Click it and Unblock the Notifications