ഹത്രാസ് കൂട്ടബലാത്സംഗം: സ്വമേധയാ കേസെടുത്ത് അലഹാബാദ് ഹൈക്കോടതി, യോഗി സർക്കാരിന് നോട്ടീസ്
അലഹാബാദ്: ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് അലഹാബാദ് ഹൈക്കോടതി. ഉത്തര്‍ പ്രദേശ് ഭരിക്കുന്ന യോഗി ആദിത്യനാഥ് സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചാണ് സംഭവത്തില്‍ ഇടപെട്ടിരിക്കുന്നത്.
സംസ്ഥാന ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ഉത്തര്‍ പ്രദേശ് ഡിജിപി, എഡിജിപി, ഹത്രാസ് ജില്ലാ മജിസ്‌ട്രേറ്റ്, എസ്പി എന്നിവരില്‍ നിന്നാണ് ഹൈക്കോടതി വിശദീകരണം തേടിയിരിക്കുന്നത്. ഇവരെല്ലാവരും തന്നെ ഒക്ടോബര്‍ 12ന് മുന്‍പായി നോട്ടീസിന് മറുപടി നല്‍കാനും കോടതി നിര്‍ദേശിച്ചിരിക്കുകയാണ്.

കേസിലെ നിലവിലെ അന്വേഷണത്തിന്റെ സ്ഥിതിയെ കുറിച്ചും കോടതിയെ അറിയിക്കാന്‍ ഉത്തരവിലുണ്ട്. മഹാത്മാ ഗാന്ധി നിലകൊണ്ടിരുന്ന ആശയങ്ങള്‍ ശക്തിപ്പെടുത്താനുളള സമയമാണിതെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഇന്നത്തെ യാഥാര്‍ത്ഥ്യം എന്നത് നമ്മുടെ രാഷ്ട്രപിതാവ് പ്രചരിപ്പിച്ചതും ജീവിതത്തില്‍ പകര്‍ത്തിയതുമായ ഉന്ന മൂല്യങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് എന്നും കോടതി പറയുന്നു.
മരണപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് മേല്‍ യാതൊരു വിധത്തിലുളള സമ്മര്‍ദ്ദമോ സ്വാധീനമോ ചെലുത്താനുളള ശ്രമങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തണമെന്നും അലഹാബാദ് ഹൈക്കോടതി ഉത്തരവിട്ടു. സര്‍ക്കാരിലെ തന്നെ ഉന്നത അധികാരികള്‍ക്കെതിരെ മരണപ്പെട്ട പെണ്‍കുട്ടിയുടെയും കുടുംബാംഗങ്ങളുടേയും അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും ലംഘിക്കുന്നതിന് ഒത്താശ ചെയ്തു എന്ന ആരോപണം നിലനില്‍ക്കുന്ന അതീവ് പ്രാധാന്യമുളള വിഷയം ആണഎന്നും കോടതി ചൂണ്ടിക്കാട്ടി.
ദളിത് പെണ്‍കുട്ടിയാണ് സെപ്റ്റംബര്‍ 19ന് അതിക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയായത്. രണ്ടാഴ്ചയോളം ആശുപത്രിയില്‍ ജീവന് വേണ്ടി പൊരുതിയ ശേഷമാണ് പെണ്‍കുട്ടി മരണപ്പെട്ടത്. സംഭവത്തില്‍ ബിജെപി സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധം ആണ് ഉയര്‍ന്നിരിക്കുന്നത്.












Click it and Unblock the Notifications