മണിപ്പൂരിൽ ബിജെപിക്കെതിരെ പോരാട്ടം കടുപ്പിച്ച് സഖ്യകക്ഷി; പ്രചരണത്തിന് ഇറങ്ങി മേഘാലയ മുഖ്യമന്ത്രി
ദില്ലി; മണിപ്പൂരിൽ ബി ജെ പിക്കെതിരെ പ്രചരണത്തിനിറങ്ങി സഖ്യകക്ഷിയായ എൻ പി പി നേതാവും മേഘാലയ മുഖ്യമന്ത്രിയുമായ കോങ്റാഡ് സാംഗ്മ. നാല് ദിവസത്തെ പ്രചരണമായിരിക്കും സാങ്മ നടത്തുക. കഴിഞ്ഞ തവണ എൻ പി പി എൻഡിഎയുടെ ഭാഗമായിരുന്നു. ഇക്കുറി തനിച്ചാണ് പാർട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

2017-ൽ എൻ പി പി ഒമ്പത് സീറ്റുകളിൽ മാത്രമാണ് മത്സരിച്ചത്, അതിൽ നാല് സീറ്റുകൾ നേടി - എല്ലാ പാർട്ടികളിലും ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റ് നേടി കിംഗ് മേക്കറായി ഉയർന്നു.ബി ജെ പി നേടിയത് 21 സീറ്റുകൾ ആയിരുന്നു. എൻ പി പിയുടെ പിന്തുണയില്ലാതെ ബിജെപിക്ക് സഖ്യസർക്കാർ രൂപീകരിക്കാൻ കഴിയുമായിരുന്നില്ല.ഇതോടെയായിരുന്നു എൻ പി പിയുമായി ബി ജെ പി കൈകോർക്കുന്നത്. നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻ പി എഫ്), ലോക് ജനശക്തി പാർട്ടി (എൽ ജെ പി) എന്നിവരും ബി ജെ പിയ െപിന്തുണച്ചു.

60 സീറ്റുകളുള്ള നിയമസഭയിലേക്ക് ഇത്തവണ എൻ പി പി 42 സീറ്റിലും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. ഇവരിൽ 19 പേരാകട്ടെ ബി ജെ പിയിൽ നിന്നും ടിക്കറ്റ് നിഷേധിക്കപ്പെട്ടതോടെ എൻ പി പിയിൽ എത്തിയ പ്രമുഖരാണ്. കുറഞ്ഞത് 20 സീറ്റെങ്കിലും നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനാണ് എന്‍ പി പിയും കോങ്റാഡ് സാങ്മയും ലക്ഷ്യമിടുന്നത്. കൂടുതൽ സീറ്റ് നേടി പാർട്ടിക്ക് ദേശീയ പദവി നേടിയെടുക്കുകയെന്നതാണ് ലക്ഷ്യം. ഇപ്പോൾ മേഘാലയയിൽ ഭീഷണിയായിരിക്കുന്ന മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനേയും അതിലൂടെ ഒതുക്കാൻ സാധിക്കുമെന്ന് സാങ്മ കരുതുന്നുണ്ട്.

കൂടുതൽ സീറ്റുകൾ നേടിയെടുത്ത് സാഹചര്യത്തിന് അനുസരിച്ച് കോൺഗ്രസിനേയോ ബി ജെ പിയേയോ പിന്തുണച്ചേക്കുമെന്നാണ് നേരത്തേ എൻ പി പി നേതൃത്വം വ്യക്തമാക്കിയത്. എന്നാൽ നിലവിൽ എൻ പി പിക്ക് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യസഭ തിരഞ്ഞെടുപ്പിലുൾപ്പെടെ തങ്ങൾ ഒറ്റക്കെട്ടായാണ് പോരാടിയതെന്ന് മണിപ്പൂർ കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ഹെമോചന്ദ്ര വ്യക്തമാക്കിയിരുന്നു.

അതേസമയം എൻ പി പിയുടെ നീക്കങ്ങളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് ബി ജെപി. മണിപ്പൂരിൽ ബി ജെ പിക്ക് ബദലായി ഉയർന്നുവരുമെന്ന് എൻ പി പി ദിവാസ്വപ്നം കാണുകയാണ്. ഈ തിരഞ്ഞെടുപ്പിന് ശേഷം മണിപ്പൂരിൽ നിന്നും അപ്രത്യക്ഷമാകും. മണിപ്പൂരിൽ അവർക്ക് സംഘടനാ അടിത്തറയില്ല, അവർ തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് സജീവമാകുന്നതെന്ന് മണിപ്പൂർ ബി ജെ പി വൈസ് പ്രസിഡന്റ് ചിദാനന്ദ സിംഗ് പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ 60 സീറ്റുകളിലും ബി ജെ പി മത്സരിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കോൺഗ്രസിൽ നിന്നും ബി ജെ പിയിൽ എത്തിയ 16 എം എൽ എമാരിൽ 10 പേർക്കെങ്കിലും ബി ജെ പി ഇക്കുറി സീറ്റ് അനുവദിച്ചിട്ടുണ്ട്.

അതേസമയം മറുവശത്ത് കോൺഗ്രസ് ആറ് ബി ജെ പി ഇതര പാർട്ടികളുമായി ചേർന്ന് സഖ്യത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സി പി ഐ, സി പി എം, ഫോർവേഡ് ബ്ലോക്ക്, ആർ എസ് പി, ജെ ഡി (എസ്) എന്നീ പാർട്ടികൾ ചേർന്ന് മണിപ്പൂർ പ്രോഗ്രസീവ് സെക്കുലർ അലയൻസ് എന്ന പേരിലാണ് സഖ്യം രൂപീകരിച്ചത്. 60 അംഗ മണിപ്പൂർ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഫെബ്രുവരി 27, മാർച്ച് 3 എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ്. വോട്ടുകൾ മാർച്ച് 10 ന് എണ്ണും. പുറത്തുവന്ന അഭിപ്രായ സർവ്വേകൾ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കുന്നത്. 2017 ൽ 28 സീറ്റുകൾ നേടി കോൺഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി.
ഹോട്ട് ലുക്കിൽ സാനിയ ഇയ്യപ്പൻ.. വൈറലായി പുതിയ ഫോട്ടോകൾ












Click it and Unblock the Notifications