ദില്ലിയിൽ അമിത് ഷാ- ധോണി കൂടിക്കാഴ്ച.. ബിജെപി സർക്കാരിന് പിന്തുണ തേടി ഷാ!
Recommended Video
ദില്ലി: 2019ല്‍ കേന്ദ്രത്തില്‍ ഭരണത്തുടര്‍ച്ച തേടുന്ന ബിജെപിക്ക് നേരിടാനുള്ളത് ഒരു കോണ്‍ഗ്രസിനെയോ എസ്പിയേയോ തൃണമൂലിനേയോ അല്ല. മറിച്ച് പ്രതിപക്ഷ കക്ഷികളെല്ലാം ചേരുന്ന മുന്നണിയെ ആയിരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുന്നു. ഇത്തവണയും മോദിയെ മുന്നില്‍ നിര്‍ത്തി തന്നെയാവും ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുക.
ഒപ്പം രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങളെ തങ്ങള്‍ക്കൊപ്പം നിര്‍ത്തുക എന്ന പദ്ധതി കൂടി ബിജെപിക്കുണ്ട്. സമ്പര്‍ക്ക് ഫോര്‍ സമര്‍ത്ഥന്‍ എന്ന പേരിലാണ് പ്രമുഖ വ്യക്തികളെ ചാക്കിലാക്കാന്‍ അമിത് ഷാ നേരിട്ട് രംഗത്ത് ഇറങ്ങിയിരിക്കുന്നത്.
കൂടിക്കാഴ്ചുടെ ചിത്രങ്ങൾ: അമിത് ഷാ ട്വിറ്റർ
പ്രമുഖരെ ചാക്കിലാക്കാൻ
വിവിധ മേഖലകളില്‍ പ്രമുഖരായ വ്യക്തികളെ നേരിട്ട് കണ്ട് സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചും പദ്ധതികളെ കുറിച്ചും വിശദീകരിക്കുകയും പിന്തുണ തേടുകയുമാണ് അമിത് ഷാ ചെയ്യുന്നത്. ക്രിക്കറ്റ് താരം കപില്‍ ദേവ്, മുന്‍ സൈനിക മേധാവി ദര്‍ബീര്‍ സിംഗ് സുഹാഗ്, സുഭാഷ് കശ്യപ്, സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍സി ലാഹോട്ടി, യോഗാ ഗുരു ബാബ രാംദേവ് എന്നിവരടക്കമുള്ളവരുമായി അമിത് ഷാ ഇതിനകം കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു.
ധോണിയുമായി കൂടിക്കാഴ്ച
ഏറ്റവും ഒടുവിലായി ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുമായാണ് അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. ദില്ലിയില്‍ വെച്ച് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അമിത് ഷാ ധോണിയെ കണ്ടത്. മോദി സര്‍ക്കാരിന്റെ നാല് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ച അമിത് ഷാ ബിജെപിക്ക് ധോണിയുടെ പിന്തുണയും തേടി.
സർക്കാരിന് പിന്തുണ തേടി
കൂടിക്കാഴ്ചയെക്കുറിച്ച് അമിത് ഷാ ട്വീറ്റ് ചെയ്തിട്ടുണ്ട്. സമ്പര്‍ക്ക് ഫോര്‍ സമര്‍ത്ഥന്‍ പദ്ധതിയുടെ ഭാഗമായി ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഫിനിഷര്‍മാരില്‍ ഒരാളായ എംഎസ് ധോണിയെ കണ്ടു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ സമാനതകളില്ലാത്ത വിവിധ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ അദ്ദേഹവുമായി പങ്കുവെച്ചു എന്നാണ് ട്വീറ്റ്.
വിപുലമായ പദ്ധതി
അമിത് ഷായ്‌ക്കൊപ്പം ധനകാര്യ മന്ത്രി പിയൂഷ് ഗോയല്‍, ബിജെപി നേതാക്കള്‍ എന്നിവരും ധോണിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. പ്രമുഖ വ്യവസായ രത്തന്‍ ടാറ്റ, നടി മാധുരി ദീക്ഷിത് എന്നിവരേയും അമിത് ഷാ നേരിട്ട് കണ്ട് പിന്തുണ തേടിയിരുന്നു. അമിത് ഷാ നേരിട്ട് പ്രമുഖരായ 25ഓളം പേരെ കാണുമെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്.
നേതാക്കൾ രംഗത്തിറങ്ങുന്നു
മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ നാലായിരത്തിലധികം പാര്‍ട്ടി നേതാക്കളാണ് രാജ്യത്ത് എമ്പാടും രംഗത്ത് ഇറങ്ങുന്നത്. സമ്പര്‍ക്ക് ഫോര്‍ സമര്‍ത്ഥന്‍ പദ്ധതിയിലൂടെ ഒരു ലക്ഷത്തോളം പ്രമുഖരിലേക്കാണ് ഇത്തരത്തില്‍ ബിജെപി നേരിട്ട് എത്തുന്നത്. സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് ആളുകളെ ബോധ്യപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്ന് അമിത് ഷാ പറയുമ്പോഴും ലക്ഷ്യം മാസങ്ങള്‍ക്ക് അപ്പുറത്തുള്ള തെരഞ്ഞെടുപ്പാണെന്നത് വ്യക്തമാണ്.
പുതിയ തന്ത്രങ്ങൾ
ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇത്തരത്തിലുള്ള പുതിയ തന്ത്രങ്ങളാണ് ബിജെപി പയറ്റുന്നത്. സെലിബ്രിറ്റികള്‍ പലരേയും ഇത്തവണ വോട്ട് പിടിക്കാനും മത്സരിക്കാനും ബിജെപി കളത്തിലിറക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിനിമാ താരങ്ങള്‍, കായിക താരങ്ങള്‍, യുവസംരഭകര്‍ എന്നിവരടക്കമുള്ളവരെ മത്സരിപ്പിച്ചേക്കും എന്നായിരുന്നു വാര്‍ത്ത.
സെലിബ്രിറ്റികൾ കളത്തിലേക്ക്
ബിജെപി അനുഭാവികളായ താരങ്ങളായ അക്ഷയ് കുമാര്‍, അനുപം ഖേര്‍, നാനാ പടേക്കര്‍ എന്നിവരുടെ പേരുകളാണ് പ്രധാനമായും പറഞ്ഞ് കേള്‍ക്കുന്നത്. ബിജെപി ഇതുവരെ ജയിക്കാത്ത 120 ലോക്‌സഭാ സീറ്റുകളിലാണ് ഇത്തരത്തില്‍ സെലിബ്രിറ്റികളെ മത്സരിപ്പിച്ച് പരീക്ഷണം നടത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കൂട്ടത്തിലേക്ക് ധോണിയും വരുമോ എന്നതാണ് ഇനി അറിയേണ്ടത്.
|
ട്വീറ്റ് വായിക്കാം
അമിത് ഷായുടെ ട്വീറ്റ്