'മണിപ്പൂരിലേത് വംശീയ സംഘർഷം, തീവ്രവാദവുമായും മതവുമായും യാതൊരു ബന്ധവുമില്ല'; അമിത് ഷാ
ന്യൂഡൽഹി: മണിപ്പൂർ സംഘർഷം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മണിപ്പൂരിലേത് വംശീയ സംഘർഷം ആണെന്നും അതിന് മതം, തീവ്രവാദം എന്നിവയുമായി യാതൊരു ബന്ധവുമില്ലെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. അജണ്ട ആജ് തക്ക് എന്ന പരിപാടിയിൽ സംസാരിക്കവേയാണ് അദ്ദേഹം മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട അഭിപ്രായം പങ്കുവച്ചത്.
വടക്കുകിഴക്കൻ സംസ്ഥാനത്ത് തുടരുന്ന സംഘർഷാവസ്ഥയുടെ രീതി വിവരിക്കുകയായിരുന്നു അമിത് ഷാ. 'മണിപ്പൂരിലെ അക്രമം വംശീയ സംഘർഷമാണ്. അതിന് തീവ്രവാദവുമായോ മതവുമായോ യാതൊരു ബന്ധവുമില്ല. ഞാനിത് ഒരു ഒഴികഴിവ് എന്ന നിലയിലല്ല പറയുന്നത്, സംഭവത്തിന്റെ പശ്ചാത്തലം വ്യക്തമാക്കാനാണ്' അമിത് ഷാ പറഞ്ഞു.

നിലവിൽ മണിപ്പൂരിലെ സംഘർഷത്തിന് അയവുവന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചരിത്രം പരിശോധിച്ചാൽ മണിപ്പൂരിലെ സംഘർഷങ്ങൾ വർഷങ്ങളോളം നീണ്ടുനിന്നതായി കാണാൻ കഴിയുമെന്നാണ് അമിത് ഷാ പറയുന്നത്. 'മണിപ്പൂരിൽ ഒന്നര വർഷത്തിലേറെയായി അക്രമം തുടരുകയാണ്. നിരവധി ജീവനുകൾ പൊലിഞ്ഞു. എങ്കിലും ഇപ്പോൾ തീവ്രത കുറവുണ്ട്' അദ്ദേഹം പറഞ്ഞു.
മണിപ്പൂരിലെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്ന് ആഭ്യന്തരമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചെങ്കിലും പ്രതിപക്ഷ പാർട്ടികൾ വിഷയം രാഷ്ട്രീയവത്കരിക്കുകയാണെന്ന വിമർശനവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്. മണിപ്പൂരിൽ സംഘർഷം തുടരുന്നത് കേന്ദ്രത്തിന്റെയും ബിജെപിയുടെയും കഴിവുകേടാണെന്ന് പ്രതിപക്ഷം നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു.
2026 മാർച്ച് 31ഓടെ രാജ്യത്ത് നിന്ന് നക്‌സലിസം പൂർണമായി തുടച്ചുനീക്കുമെന്നാണ് അമിത് ഷാ അവകാശപ്പെടുന്നത്. നേരത്തെ നക്‌സൽ ശല്യം ഉണ്ടായിരുന്ന ബീഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിൽ ഇത് പാടെ കുറഞ്ഞുവെന്നാണ് അമിത് ഷാ അവകാശപ്പെടുന്നത്.
അതിനിടെ മണിപ്പൂരിൽ സംഘർഷ സാഹചര്യം അതേപടി തുടരുകയാണ്. അടുത്തിടെ തട്ടിക്കൊണ്ട് പോകൽ, കൊലപാതകം എന്നിങ്ങനെ ഒട്ടേറെ ക്രൂരകൃത്യങ്ങളുടെ വാർത്തകൾ ഇവിടെ നിന്നും പുറത്തുവന്നിരുന്നു. 2023 മെയ് മാസത്തിൽ ആരംഭിച്ച വംശീയ സംഘർഷങ്ങളിൽ ഇതുവരെ 250-ലധികം ആളുകൾ മരിക്കുകയും ആയിരക്കണക്കിന് പേർക്ക് വീട് നഷ്‌ടമാവുകയും ചെയ്‌തിരുന്നു.
മണിപ്പൂർ വിഷയത്തിൽ കേന്ദ്രം പുലർത്തുന്ന നിസംഗതയെ നേരത്തെ തന്നെ പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചിരുന്നു. മണിപ്പൂരിൽ ഭരിക്കുന്നത് ബിജെപിയാണ്. എന്നിട്ടും കേന്ദ്ര ഇടപെടലുകൾ ഉണ്ടായില്ലെന്നും സംഘർഷം അവസാനിപ്പിക്കാൻ അവർ മുൻകൈ എടുക്കുന്നില്ലെന്നും ആരോപണം ഉയർന്നിരുന്നു. അതിനിടയിലാണ് അമിത് ഷായുടെ പ്രതികരണം.












Click it and Unblock the Notifications