'വിമാനത്തിൽ ഉണ്ടായിരുന്നത് 1.25 ലക്ഷം ലിറ്റർ ഇന്ധനം, ആരെയും രക്ഷപ്പെടുത്താൻ കഴിയുമായിരുന്നില്ല'; അമിത് ഷാ
സൂറത്ത്: അഹമ്മദാബാദിൽ വിമാന അപകടം ഉണ്ടായ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിൽ ഒരു ലക്ഷം ലിറ്ററിലധികം ഇന്ധനമുണ്ടായിരുന്നുവെന്നും അത് ആളിപടർന്നതോടെ താപനില വളരെ ഉയർന്നതാണെന്നും ആരെയും രക്ഷിക്കാൻ ഒരു അവസരവുമില്ലായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.
അപകടസ്ഥലവും പരിക്കേറ്റവരെയും ആശുപത്രിയിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി. വളരെ പെട്ടെന്ന് തീപിടിക്കുന്ന ഇന്ധനത്തിന്റെ ചൂട് ഇല്ലായിരുന്നെങ്കിൽ അപകടത്തിൽപെട്ട ഇടത്ത് നിന്ന് കൂടുതൽ ആളുകളെ രക്ഷിക്കാമായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു.

സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡു, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ എന്നിവർക്കൊപ്പമാണ് അമിത് ഷാ സംഭവസ്ഥലം സന്ദർശിച്ചത്. അപകടസ്ഥലം ഞാൻ സന്ദർശിച്ചു. മിക്കവാറും എല്ലാ മൃതദേഹങ്ങളും കണ്ടെടുത്തു; അമിത് ഷാ പറഞ്ഞു. അപകടവാർത്ത പുറത്തുവന്നതിന് പിന്നാലെ മന്ത്രി വിഷയത്തിൽ ഇടപെടൽ നടത്തിയിരുന്നു.
'ഇരകളുടെ കുടുംബാംഗങ്ങളുടെ ഡിഎൻഎ ശേഖരിക്കുന്ന പ്രക്രിയയിലാണ് ഞങ്ങൾ. ഏതാനും മണിക്കൂറുകൾക്കുള്ളിൽ പ്രക്രിയ പൂർത്തിയാകും. വിദേശത്ത് താമസിക്കുന്ന എല്ലാ യാത്രക്കാരുടെയും കുടുംബങ്ങളെ ഞങ്ങൾ അറിയിച്ചിട്ടുണ്ട്. എത്രയും വേഗം അവരുടെ ഡിഎൻഎ സാമ്പിളുകളും ഞങ്ങൾ ശേഖരിക്കും' അമിത് ഷാ പറഞ്ഞു. മരണസംഖ്യയിൽ അതിന് ശേഷമാവും കൃത്യമായ വ്യക്തത വരിക.
എയർ ഇന്ത്യ വിമാനമായ AI171-ൽ ഉണ്ടായിരുന്ന 242 പേരിൽ ഒരാളായ രമേശ് വിശ്വാസ് കുമാർ ബുച്ചർവാഡ എന്ന യാത്രക്കാരനെ താൻ കണ്ടതായി അമിത് ഷാ പറഞ്ഞു. ബ്രിട്ടീഷ് പൗരനായ 38 കാരനായ രമേശ് വിമാനത്തിലെ എമർജൻസി എക്‌സിറ്റിന് തൊട്ടുപിന്നിലുള്ള 11A സീറ്റിലാണ് ഇരുന്നിരുന്നത്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഏക വിമാനയാത്രക്കാനായിരുന്നു അദ്ദേഹം.
കേന്ദ്രസർക്കാരിന്റെയും ഗുജറാത്ത് സർക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പേരിൽ അനുശോചനം അറിയിച്ച അമിത് ഷാ രാജ്യം മുഴുവൻ തകർന്നുപോയെന്നും ഇന്ന് ജീവൻ നഷ്‍ടപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം നിൽക്കുന്നുവെന്നും പറഞ്ഞു. സംഭവത്തെക്കുറിച്ച് അറിയിച്ച ഉടൻ തന്നെ പ്രധാനമന്ത്രി മോദി തന്നെ വിളിച്ചതായും അദ്ദേഹം വ്യക്തമാക്കി.
'അപകടം നടന്ന് 10 മിനിറ്റിനുള്ളിൽ കേന്ദ്ര സർക്കാരിനെ അറിയിച്ചു. ഉടൻ തന്നെ മുഖ്യമന്ത്രിയെയും ആഭ്യന്തര വകുപ്പിന്റെ കൺട്രോൾ റൂമുകളെയും സിവിൽ ഏവിയേഷൻ വകുപ്പിനെയും ബന്ധപ്പെട്ടു' അമിത് ഷാ പറഞ്ഞു. അപകടത്തിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാണിയും മരണപ്പെട്ടിരുന്നു.
അതേസമയം, ഇന്ന് ഉച്ചയോടെയാണ് അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ അപകടമുണ്ടായത്. വ്യോമതാവളത്തിന്റെ പരിധിക്കപ്പുറത്തുള്ള അഹമ്മദാബാദ് സിവിൽ ആശുപത്രിയുടെ ഹോസ്‌റ്റലിന് മുകളിലേക്ക് എയർഇന്ത്യയുടെ ബോയിങ് ഡ്രീംലൈനർ വിമാനം തകർന്നുവീണതോടെ 241 യാത്രക്കാർക്ക് ഒപ്പം അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ കൂടി മരണപ്പെട്ടിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.












Click it and Unblock the Notifications