കോണ്‍ഗ്രസ് മുന്നേറ്റത്തില്‍ ഭയന്ന് കെസിആര്‍; തോറ്റാല്‍ വീട്ടില്‍ പോയിരിക്കും, മഹാറാലിയുമായി സോണിയ
ഹൈദരാബാദ്: തിരഞ്ഞെടുപ്പ് അടുക്കവെ തെലങ്കാനയില്‍ പ്രചരണം ശക്തമാക്കി കോണ്‍ഗ്രസ്. പ്രചരണത്തില്‍ പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന് യുപിഎ അധ്യക്ഷന്‍ സോണിയാ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഒരേ വേദിയിലെത്തി.
ഹെലിക്കോപ്റ്ററില്‍ നിന്ന് അടിതെറ്റി വീണ് അമിത് ഷാ; വൈറലായി വീഡിയോ, ബിജെപിക്ക് ഇതിലും വലിയ വീഴ്ച്ച
2014 ല്‍ തെലങ്കാന സംസ്ഥാനം രൂപീകരിക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് സോണിയ ഗാന്ധി സംസ്ഥാനത്തെത്തുന്നത്. കഴിഞ്ഞ തവണ വളരെ ചെറിയ വ്യത്യാസത്തില്‍ നഷ്ടമായ സംസ്ഥാന ഭരണം തിരികെ പിടിക്കാന്‍ സര്‍വ്വ തന്ത്രങ്ങളും പയറ്റുകയാണ് കോണ്‍ഗ്രസ്. ഇതിനിടെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന് സോണിയയും രാഹുലും ഒരേ വേദിയില്‍ എത്തുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
ജനങ്ങളുടെ നന്ദി
സംസ്ഥാന രൂപവത്കരണത്തിന് കാരണക്കാരിയായ സോണിയയോട് ജനങ്ങളുടെ നന്ദി അറിയിക്കാനെന്ന പേരിലായിരുന്നു സംസ്ഥാന കോണ്‍ഗ്രസ് കമ്മറ്റി കഴിഞ്ഞ ദിവസം പൊതുസമ്മേളനം സംഘടിപ്പിച്ചത്. 2014 ല്‍ തെലങ്കാന രൂപീകരിക്കപ്പെടുമ്പോള്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സായിരുന്നു അധികാരത്തില്‍. പാര്‍ട്ടി അധ്യക്ഷ സോണിയയയും.
പൊതുസമ്മേളനം
സോണിയക്ക് നന്ദി അറിയിക്കാനെന്ന പേരിലാണ് ഈ യോഗം സംഘടിപ്പിച്ചതെങ്കിലും യഥാര്‍ഥത്തില്‍ മഹാസഖ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണം തന്നെയായിരുന്നു ഇന്നലത്തെ പൊതുസമ്മേളനം. മെഡ്ചലിലെ കെഎല്‍ആര്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ വലിയ പൊതുജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്.
തെലങ്കാന സംസ്ഥാനം
ആന്ധ്രയില്‍ നിന്ന് വേര്‍പെടുത്തി തെലങ്കാന സംസ്ഥാനം രൂപീകരിച്ചത് ഒട്ടേറെ പ്രശ്‌നങ്ങളിലൂടെ കടന്നു പോയിട്ടാണ്. കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കുമെന്നും സോണിയ അഭിപ്രായപ്പെട്ടു.
ദുര്‍ഭരണം
തെലങ്കാനയില്‍ കെസിആർ നടത്തുന്നത് ദുര്‍ഭരണമാണ്. ടിആര്‍എസിന്റെ ഭരണം അവസാനിപ്പിക്കാനാണ് മഹാസഖ്യം രൂപീകരിച്ചതെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. ടിഡിപി, സിപിഐ എന്നീ പാര്‍ട്ടികളോട് സഖ്യം രൂപീകരിച്ചാണ് കോണ്‍ഗ്രസ് ഇത്തവണ തിരഞ്ഞടുപ്പിനെ നേരിടാന്‍ പോവുന്നത്.
വിശേശ്വര്‍ റെഡ്ഡി
ടിആര്‍എസ് എംപിയായ വിശേശ്വര്‍ റെഡ്ഡി, എംല്‍സിയായ യാദവ് റെഡ്ഡി തുടങ്ങിയവരും ഏതാനും പ്രവര്‍ത്തകരും സോണിയയുടേയും രാഹുല്‍ ഗാന്ധിയുടേയും നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് അംഗത്വം എടുത്തു.
രഹസ്യ ചര്‍ച്ചകള്‍
കൂടുതല്‍ നേതാക്കളെ പാര്‍ട്ടിയിലെത്തിക്കുന്നതിനുള്ള രഹസ്യ ചര്‍ച്ചകള്‍ കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്. നീക്കങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയടക്കമുള്ള ദേശീയ നേതാക്കളുടെ പിന്തുണയുണ്ട്. ടിആര്‍എസ് നേതാവും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവുവിന്റെ ഏകാധിപത്യപരമായ രീതിയോട് എതിര്‍പ്പുള്ളവരെയാണ് ലക്ഷ്യമിടുന്നത്. സ്വാധീനമുള്ള നേതാക്കളെ കണ്ടെത്തി പ്രാദേശിക തലത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്
അന്തിമഘട്ടത്തില്‍
ടിആര്‍എസില്‍ നിന്നു രാജിവെച്ച വികരറബാദ് എംഎല്‍എ ബി സഞ്ജീവ റാവു, മുതിര്‍ന്ന നേതാക്കളായ കെ യാദവ റെഡ്ഡി, എസ് ജഗദീശ്വര്‍ റെഡ്ഡി എന്നിവരുമായുള്ള ചര്‍ച്ച അന്തിമഘട്ടത്തിലാണെന്നാണെന്നും ഇവര്‍ ഉടന്‍ തന്നെ പാര്‍ട്ടിയില്‍ ചേരുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
പ്രതിരോധത്തില്‍
അതേസമയം കോണ്‍ഗ്രസ്സിന്റെ സഖ്യരൂപീകരണവും നേതാക്കളുടെ കൊഴിഞ്ഞു പോക്കുമെല്ലാം ടിആര്‍എസിനേയും അവരുടെ നേതാവ് കെ ചന്ദ്ര ശേഖര റാവുവിനേയും വലിയ പ്രതിരോധത്തില്‍ ആക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ നഷ്ടം ജനങ്ങള്‍ക്കാണെന്നായിരുന്നു കെ ചന്ദ്രശേഖര്‍ റാവു കഴിഞ്ഞ ദിവസം പറഞ്ഞത്.
തോറ്റാല്‍ വീട്ടില്‍ പോവും
തനിക്ക് നഷ്ടമൊന്നുമുണ്ടാവില്ലെന്നും തോറ്റാല്‍ വീട്ടില്‍ പോയി വിശ്രമിക്കുമെന്നും അദിലാബാദ് ജില്ലയിലെ ഖാനാപ്പൂര്‍ ടൗണിലെ തിരഞ്ഞെടുപ്പ് യോഗത്തില്‍ അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് ചന്ദ്രശേഖര റാവു അഭിപ്രായപ്പെടുന്നത്.
ടിഡിപി സഖ്യം
മൊത്തത്തില്‍ 119 സീറ്റില്‍ 100 ലധികം നേടി ടിആര്‍എസ് അധികാരത്തില്‍ എത്തുമെന്നായിരുന്നു കെഎസിആര്‍ തുടക്കത്തില്‍ അവകാശപ്പെട്ടിരുന്നത്. തെലുങ്കാനയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച ടിഡിപിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയതിനേയും കെസിആര്‍ രൂക്ഷമായി വിമര്‍ശിച്ചു.