ഗജേന്ദ്ര വിവാദങ്ങൾ വിട്ടൊഴിഞ്ഞു, പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ഇനി അനുപം ഖേർ
പൂനെ: വിവാദങ്ങളുടെ അകമ്പടിയോടെ ഭരിച്ച ഗജേന്ദ്ര ചൗഹാന് പകരം അനുപം ഖേറിനെ പൂനെ ഫിലിമ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി കേന്ദ്ര സർക്കാർസ നിയമിച്ചു. ചെയര്‍മാന്‍ സ്ഥാനത്ത് ഗജേന്ദ്ര ചൗഹാന്റെ കാലാവധി ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ചതിനെ തുടർന്നാണ് നിയമനം. എന്‍ഡിഎ സര്‍ക്കാര് സിനിമാ പാരമ്പര്യം നന്നേ കുറവുള്ള ഗജേന്ദ്ര ചൗഹാനെ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാന്‍ സ്ഥാനത്തിരുത്തിയത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഗജേന്ദ്ര ചൗഹാനെതിരെ വിദ്യാർത്ഥികളുടെ സമരങ്ങളും അരങ്ങേറിയിരുന്നു. ഗജേന്ദ്ര ചൗഹാനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ 139 ദിവസമാണ് സമരം ചെയ്തത്. വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. പുതിയ നിയമനം വന്നതോടുകൂടി വലിയൊരു വിവാദം വിട്ടൊഴിയുകയാണ്. സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനായും നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ചെയര്‍മാനുമായി പ്രവര്‍ത്തിച്ചിട്ടുള്ള അനുപം ഖേര്‍ 30 വര്‍ഷത്തിനിടെ അഞ്ഞൂറോളം സിനിമികളില്‍ വേഷമിട്ടിട്ടുണ്ട്.

2004 ല്‍ പത്മശ്രീയും 2016 ല്‍ പത്മവിഭൂഷനും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. സാരാന്‍ഷ്, ഡാഡി, ലാമ്ഹ, ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേന്‍ഗേ, മെയ്‌നേ ഗാന്ധി കോ നഹി മാരാ തുടങ്ങിയവ ശ്രദ്ധേയമായ ചിത്രങ്ങളാണ്. ബോളിവുഡ് ചിത്രങ്ങള്‍ക്ക് പുറമെ ഹോളിവുഡ് ചിത്രങ്ങളിലും അനുപം ഖേര്‍ അഭിനയിച്ചു. മോഹന്‍ലാല്‍ നായകനായ പ്രണയത്തിനും ഖേര്‍ പ്രധാന കഥാപാത്രമായെത്തി. രണ്ട് തവണ മികച്ച നടനുള്ള സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications