2020ലെ ആദ്യ കുഞ്ഞ് ഫിജിയിൽ, ലോകത്താകെ 4 ലക്ഷത്തോളം ജനനം, ഏറ്റവും കൂടുതൽ ഇന്ത്യയിൽ
പുതുവർഷ പുലരിയിൽ ലോകത്താകെ നാല് ലക്ഷത്തോളം കുട്ടികൾ ജനിക്കുമെന്ന് യുണിസെഫ്. ഇതിൽ 17 ശതമാനം കുട്ടികളും ജനിക്കുക ഇന്ത്യയിലായിരിക്കും. ഫിജിയിലായിരിക്കും 2020ലെ ആദ്യ കുഞ്ഞ് പിറന്നിരിക്കുക എന്നാണ് യുണിസെഫ് കണക്കുകൂട്ടുന്നത്.
ലോകത്താകെ 3,92,078 കുട്ടികൾ 2020 ജനുവരി ഒന്നിന് ജനിച്ചേക്കുമെന്നാണ് യുണിസെഫ് പറയുന്നത്. ഇതിന്റെ 17 ശതമാനം അതായത് 67,385 കുട്ടികൾ ഇന്ത്യയിലാകും ജനിക്കുക. എല്ലാ വർഷവും പുതുവർഷപ്പുലരിയിൽ ജനിക്കുന്ന ഓരോ കുഞ്ഞുങ്ങളുടെയും ജനനം യുണിസെഫ് പ്രത്യകമായാണ് കാണുന്നത്. ഇതിന്റെ ഭാഗമായാണ് കുഞ്ഞുങ്ങളുടെ ജനനം സംബന്ധിച്ച കണക്കുകൾ തയ്യാറാക്കുന്നത്.

2020ലെ ആദ്യ കുട്ടി ഫിജിയിലാണ് ജനിച്ചതെങ്കിൽ അവസാനത്തെ കുട്ടി യുഎസിലാകും ജനിക്കുക. പുതുവർഷ ദിനത്തിൽ ലോകത്ത് ആകെ ജനിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ പകുതിയോളവും എട്ട് രാജ്യങ്ങളിൽ നിന്നാണ്. ഇന്ത്യ, ചൈന, നൈജീരിയ, പാകിസ്താൻ, ഇന്തോനേഷ്യ, യുഎസ്, കോംഗോ, എത്യോപ്യ എന്നി രാജ്യങ്ങളിലാകും പകുതിയോളം ജനനവും.
അതേ സമയം ലോകത്തെ ശിശു മരണ നിരക്ക് കാര്യമായി കുറയ്ക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് യുണിസെഫ് പറയുന്നത്. 2018ൽ 25 ലക്ഷം നവജാത ശിശുക്കളാണ് ജനിച്ച് ആദ്യ മാസത്തിനുള്ളിൽ മരണപ്പെട്ടത്. ഇതിൽ മൂന്നിലൊന്ന് പേരും ആദ്യ ദിവസം തന്നെ മരണപ്പെട്ടു. പ്രസവ സമയത്തെ പ്രശ്നങ്ങൾ, മാസം തികയുന്നതിന് മുമ്പുള്ള ജനനം, സെപ്റ്റിസീമിയ പോലുള്ള അണുബാധകൾ തുടങ്ങിയവയാണ് ശിശുമരണങ്ങൾക്ക് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications