ഭരണഘടനയുടെ നട്ടെല്ല് തകര്‍ക്കാനും കാല്‍ച്ചുവട്ടിലെ ഭൂമി പിളര്‍ത്താനുമുളള ശ്രമം, ആഞ്ഞടിച്ച് അരുന്ധതി
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെയും ദേശീയ പൗരത്വ രജിസ്റ്ററിനേയും രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി റോയി. സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിതെന്ന് അരുന്ധതി റോയി ചൂണ്ടിക്കാട്ടി. പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും നടപ്പിലാക്കുന്നതിനെ പ്രതിരോധിക്കാന്‍ രംഗത്തിറങ്ങാന്‍ അരുന്ധതി റോയ് ആഹ്വാനം ചെയ്തു.
ഭരണഘടനയുടെ നട്ടെല്ല് തകര്‍ക്കാനും കാല്‍ച്ചുവട്ടിലെ ഭൂമി പിളര്‍ത്താനുമുളള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത് എന്നും അരുന്ധതി റോയ് ആരോപിച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ നാടിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തകര്‍ത്ത നയമായ നോട്ട് നിരോധനം അടിച്ചേല്‍പ്പിച്ചപ്പോള്‍ ബാങ്കുകള്‍ക്ക് മുന്നില്‍ നമ്മള്‍ അനുസരണയോടെ ക്യൂ നിന്നു.

1935ല്‍ നാസി ഭരണകൂടം നടപ്പിലാക്കിയ ന്യൂറംബര്‍ഗ് നിയമങ്ങളെ ഓര്‍മ്മിപ്പിക്കുന്ന നിയമങ്ങളെ അനുസരിക്കാന്‍ വീണ്ടും വിനീത വിധേയരായി വരി നില്‍ക്കാനൊരുങ്ങുകയാണോ നമ്മളെന്നും അരുന്ധതി റോയി ചോദിക്കുന്നു. ഈ നിയമത്തെ അംഗീകരിക്കുകയാണെങ്കില്‍ ഇന്ത്യ എന്ന ആശയം തന്നെ ഇല്ലാതാകും. സ്വാതന്ത്ര്യാനന്തര ഭാരതം കണ്ട എറ്റവും വലിയ വെല്ലുവിളിയെ ആണ് നാമിന്ന് അഭിമുഖീകരിക്കുന്നത്. ഉണര്‍ന്ന് പ്രതികരിക്കൂ എന്നാണ് അരുന്ധതി റോയി വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെടുന്നത്.
Recommended Video
പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യമെമ്പാടും ഉയര്‍ന്ന് വരുന്നത്. എന്നാൽ പൗരത്വ ഭേദഗതിയില്‍ കോണ്‍ഗ്രസ് കള്ളം പ്രചരിപ്പിക്കുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയമുണ്ടാക്കുന്നുവെന്നും കോണ്‍ഗ്രസും ഇടതുപക്ഷവുമാണ് പ്രതിഷേധങ്ങള്‍ക്ക് പിന്നിലെന്നും മോദി ആരോപിച്ചു. അതേസമയം നിയമത്തിന് എതിരായ പ്രതിഷേധത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.












Click it and Unblock the Notifications