ലൌ ജിഹാദ് ബിജെപി സൃഷ്ടി: സമുദായത്തിന്റെ പേരിൽ രാഷ്ട്രത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു, ഗെലോട്ട്
ഭോപ്പാൽ: ലൌ ജിഹാദ് വിഷയത്തിൽ പരസ്യപ്രതിരണവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട്. ലൌ ജിഹാദ് വിവാദത്തിൽ ബിജെപിയെ വിമർശിച്ച ഗെഹ് ലോട്ട് ബിജെപി സമുദായത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനായി സൃഷ്ടിച്ച പദമാണ് ഇതെന്നും അദ്ദേഹം വിശേഷിപ്പിച്ചു. രണ്ട് മതങ്ങൾക്കിടയിൽ നടക്കുന്ന വിവാഹങ്ങൾ വ്യക്തിസ്വാതന്ത്ര്യത്തിന്റെ വിഷയമാണ്. ഇത് തടയുന്നതിന് ഒരു നിയമം പോലും നിലവിലില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
രാജ്യത്ത് ബിജെപി അധികാരത്തിലിരിക്കുന്ന നാല് സംസ്ഥാനങ്ങൾ ലൌ ജിഹാദ് തടയുന്നതിനായി നിയമനിർമാണം നടത്തുന്നതിലേക്ക് നീങ്ങുന്നതോടെയാണ് ഗെഹ് ലോട്ടിന്റെ പ്രതികരണം. മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, കർണ്ണാടക എന്നീ സംസ്ഥാനങ്ങളാണ് നിർണ്ണായക നീക്കത്തിനൊരുങ്ങുന്നത്.

ബിജെപിയുടെ നീക്കം
രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്നതിനും സാമുദായിക സൌഹാർദ്ദത്തെ അസ്വസ്ഥപ്പെടുത്തുന്നതിനുമായി ബിജെപി നിർമിച്ചെടുത്ത പദമാണ് ലൌ ജിഹാദ്. രണ്ട് മതങ്ങൾക്കിടയിൽ നടക്കുന്ന വിവാഹങ്ങൾ വ്യക്തിസ്വാതന്ത്ര്യത്തിന്റെ വിഷയമാണ്. ഇത് തടയുന്നതിന് ഒരു നിയമം പോലും നിലവിലില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ലൌ ജിഹാദിനെ പ്രതിരോധിക്കുന്നതിന് നിയമം കൊണ്ടുവരുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും സ്നേഹത്തിൽ ജിഹാദിന് ഇടമില്ലെന്നും ഗെഹ് ലോട്ട് ട്വിറ്ററിൽ കുറിച്ചു.

വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമെന്ന്
ഗെലോട്ടിന്റെ പ്രതികരണത്തിനെതിരെ ബിജെപി നേതാവ് ഗജേന്ദ്ര സിംഗ് ഷെഖാവത്ത് രംഗത്തെത്തിയിട്ടുണ്ട്. ലൌ ജിഹാദ് ഒരു കെണിയാണെന്നും ആയിരക്കണക്കിന് സ്ത്രീകൾ വിശ്വസിക്കുന്നത് വിവാഹം ഒരു വ്യക്തിപരമായ ബന്ധമാണെന്നാണ്. ഇവിടെ അതല്ലാതായി മാറുകയാണ്. ഇത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ കൂടി ഭാഗമാണ്. എന്നാൽ എന്തുകൊണ്ടാണ് സ്ത്രീകൾക്ക് അവരുടെ പിതാവിന്റെ പേരോ മതത്തിന്റെ പേരോ അതേ പടി നിലനിർത്താൻ കഴിയാത്തതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. വ്യക്തിസ്വാതന്ത്ര്യത്തിന്റെ മറവിൽ വഞ്ചനയെ പിന്തുണയ്ക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നു. ഇത് കോൺഗ്രസിന്റെ വർഗ്ഗീയ അജൻഡയുടെ പ്രതീകമാണെന്നും ഷെഖാവത്ത് ചൂണ്ടിക്കാണിക്കുന്നു.

നിയമം കൊണ്ടുവരാൻ നീക്കം
ഉത്തർപ്രദേശിൽ ലൌ ജിഹാദ് തടയുന്നതിനായുള്ള നിയമം കൊണ്ടുവരാൻ ആഭ്യന്തരവകുപ്പ് നിയമവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ ഒരു ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിനുള്ള നിയമപരമായ രീതികൾ നിയമവകുപ്പ് അന്വേഷിച്ചുവരികയാണ്. ഉത്തർപ്രദേശിലെ ജൌനാപൂരിൽ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ലൌജിഹാദ് തടയാൻ കടുത്ത നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിക്കുന്നത്. ലൌ ജിഹാദിനെതിരെ രാജ്യത്ത് നിയമമുണ്ടാകുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാൻ സർക്കാരും വ്യക്തമാക്കിയിരുന്നു.

നടപടികൾ പുരോഗമിക്കുന്നു
ലൌ ജിഹാദ് കേസുകളിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുകയെന്നാണ് മധ്യപ്രദേശ് ആഭ്യയന്തര മന്ത്രി നരോട്ടം മിശ്ര പ്രതികരിച്ചത്. 2020ൽ മധ്യപ്രദേശ് ഫ്രീഡം ബിൽ അവതരിപ്പിക്കുമെന്നും അഞ്ച് വർഷം വരെ തടവ് കിട്ടുന്നതായിരിക്കും ഈ നിയമമെന്നും നരോട്ടം മിശ്ര വ്യക്തമാക്കി.

പ്രത്യേക കമ്മറ്റി
ലൌ ജിഹാദിനെതിരെ നിയമനിർമാണം നടത്തുന്നതിനായി ഒരു കമ്മറ്റിയെ നിയോഗിക്കുമെന്ന് ഹരിയാണ ആഭ്യന്തര മന്ത്രി അനിൽ വിജ് വ്യക്തമാക്കിയിരുന്നു. ലൌജിഹാദിനെതിരെ നിയമനിർമാണം നടത്തുന്നതിനായി വിദഗ്ധരുമായി സംസാരിച്ച് വരികയാണെന്ന് കർണ്ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ വ്യക്തമാക്കി.












Click it and Unblock the Notifications