നിയമസഭ തിരഞ്ഞെടുപ്പ്; ഭരണം നിലനിർത്താൻ രാജസ്ഥാനിലും ഛത്തീസ്ഗഡിലും ട്രാക്ക് മാറ്റി കോൺഗ്രസ്
ദില്ലി: രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഭരണം നിലനിർത്താൻ വ്യത്യസ്ത തന്ത്രങ്ങൾ പയറ്റി കോൺഗ്രസ്. രാജസ്ഥാനിൽ സിറ്റിംഗ് എം എൽ എമാരെ നിലനിർത്തിയും ഛത്തീസ്ഗഡിൽ കൂടുതൽ പേരെ ഒഴിവാക്കിയുമാണ് നേതൃത്വം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്.
ഇരുസംസ്ഥാനങ്ങളിലേയും സർക്കാരുകളുടെ പ്രകടനത്തിൽ നേതൃത്വത്തിന് തൃപ്തിയുണ്ടെങ്കിലും മണ്ഡലാടിസ്ഥാനത്തിൽ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്നാണ് പാർട്ടിയുടെ ആഭ്യന്തര സർവ്വേയിലെ കണ്ടെത്തൽ. ഇതോടെ ഭരണം നിലനിർത്താൻ ഇരു സംസ്ഥാനങ്ങളിലും സമാനതന്ത്രം ആവിഷ്കരിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെട്ടെങ്കിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ വ്യത്യസ്ത രീതികളാണ് ഇരു സംസ്ഥാനങ്ങളിലും നേതൃത്വം നടപ്പാക്കിയത്.

ഛത്തീസ്ഗഡിലെ 71 എം എൽ എമാരിൽ 22 പേർക്കും (31%) ഇത്തവണ കോൺഗ്രസ് സീറ്റ് നൽകിയിട്ടില്ല. സാധാരണ നിലയിൽ ഇത് വലിയ പൊട്ടിത്തെറികൾക്കും ആഭ്യന്തര കലഹങ്ങൾക്കും കാരണമാകാറുണ്ടെങ്കിലും ഛത്തീസ്ഗഢിലെ പൊതു മാനസികാവസ്ഥ കോൺഗ്രസിന് അനുകൂലമായതിനാൽ അത്തരം ഒരു സാഹചര്യം ഉയർന്നാൽ തന്നെ അതിനെ നേരിടുക എളുപ്പമാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. മാത്രമല്ല പ്രധാന നേതാക്കളാരും കോൺഗ്രസ് അധികാരത്തുടർച്ച നേടുന്നതിൽ തടസം നിൽക്കുന്നില്ലെന്നും നേതൃത്വം കരുതുന്നു. മണ്ഡലാടിസ്ഥാനിലുള്ള ഭരണ വിരുദ്ധ വികാരത്തെ നേരിടാനും നീക്കത്തിലൂടെ സാധിച്ചുവെന്ന് നേതൃത്വം കണക്ക് കൂട്ടുന്നത്.
അതേസമയം രാജസ്ഥാനിലാകട്ടെ 113 സിറ്റിംഗ് എം എൽ എമാരിൽ 22 പേരെയാണ് കോൺഗ്രസ് ഒഴിവാക്കിയത്. കടുത്ത എതിർപ്പ് നേരിടുന്ന നേതാക്കളാണ് ഒഴിവാക്കപ്പെട്ടവർ. തുടക്കത്തിൽ സർവ്വേയുടെ അടിസ്ഥാനത്തിലാകും തീരുമാനം എന്നായിരുന്നു മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പ്രഖ്യാപിച്ചതെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. വിജയശതമാനം മാത്രമാണ് മാനദണ്ഡമെന്ന് നേതാക്കൾ പ്രതികരിച്ചു.
ഉടൻ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഛത്തീസ്ഗഡിലും രാജസ്ഥാനിലും മാത്രമാണ് കോൺഗ്രസിന് ഭരണം ഉള്ളത്. 2018ൽ 15 വർഷത്തെ ബി ജെ പി ഭരണം അവസാനിപ്പിച്ചായിരുന്നു കോൺഗ്രസ് അധികാരം പിടിച്ചത്. ഇത്തവണയും സംസ്ഥാനത്ത് ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. ഭരണ വിരുദ്ധ വികാരം ഇല്ലെന്നും ജനകീയ പദ്ധതികൾ ഗുണകരമായെന്നും നേതൃത്വം വിലയിരുത്തുന്നു. അതേസമയം രാജസ്ഥാനിലാകട്ടെ കേരളത്തെ പോലെ അഞ്ച് വർഷം കൂടമ്പോൾ ഭരണം മാറുന്നതാണ് പതിവ്. ഇത്തവണ പതിവ് തിരുത്തിക്കുറിക്കുമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. എന്നാൽ പതിവ് തുടരുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി. ഇരു പാർട്ടികളും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് അഭിപ്രായ സർവ്വേകൾ പ്രവചിക്കുന്നത്.












Click it and Unblock the Notifications