ബാബരി മസ്ജിദ് കേസ്; യുക്തിസഹമായ നിഗമനത്തിലെത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ജഡ്ജി
ദില്ലി: ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ട കേസിലെ ഗൂഡാലോചന കേസില്‍ വിധി പറഞ്ഞത് പൂര്‍ണ്ണമായും തെളിവുകളെയോ അതിന്‍റെ അഭാവത്തെയോ ആശ്രയിച്ചാണെന്ന് വിധ പറഞ്ഞ ജഡ്ജി എസ് കെ യാദവ്. ബുധാനഴ്ചത്തെ ചരിത്രപരമായ വിധിക്ക് പിന്നാലെ 60 കാരനായ എസ്കെ യാദവ് വിരമിക്കുകയും ചെയ്തു. കേസിന്‍റെ ഓരോ വര്‍ഷവും പ്രോസിക്യൂഷനും പ്രതിഭാഗവും വളരെ അധികം കഠിനാധ്വാനം ചെയ്തെന്നും എസ്കെ യാദവ് അഭിപ്രായപ്പെട്ടു.
ഈ കേസ് മറ്റ് കേസുകൾ പോലെ ആയിരുന്നില്ല. ധാരാളം തെളിവുകൾ, ആയിരക്കണക്കിന് സാക്ഷികൾ, രാഷ്ട്രീയ സാഹചര്യങ്ങള്‍കൂടി ചേര്‍ന്നതോടെ ഈ കേസ് കൂടുതല്‍ സങ്കീര്‍ണ്ണമാവുകയായിരുന്നു. ഈ കേസ് വളരെ വൈകാരികവും എന്‍റെ കരിയറിലെ ഏറ്റവും ഏറ്റവും ശ്രദ്ധേയമായ കേസുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

തെളിവുകളുടെ അടിസ്ഥാനത്തിലാണ്
ഒരു ജഡ്ജി ഒരു കേസിലെ വിധി എഴുതുന്നത് തന്റെ മുമ്പിലുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ്. പത്രങ്ങൾ എന്ത് പറയുമെന്നതോ ആളുകൾ എന്ത് ചിന്തിക്കുമെന്നതോ പ്രശ്നമല്ല. നിയമം പറയുന്ന കാര്യങ്ങളിൽ ഞങ്ങൾ ഉറച്ചുനിൽക്കുകയും എല്ലാ വശങ്ങളും ക്ലിനിക്കലായി പരിശോധിക്കുകയും വേണം, ഈ കേസിലും അത് തന്നെയാണ് ചെയ്തത്. പൊതുജനാഭിപ്രായം എന്തായാലും, അവസാന നിമിഷം വരെ ഞാൻ എല്ലാ തെളിവുകളും വീണ്ടും വീണ്ടും വിശകലനം ചെയ്തു. 351 സാക്ഷികളുടെയും പ്രസ്താവനകളിലൂടെ ഞാൻ വീണ്ടും വീണ്ടും കടന്നുപോയി. ഉറക്കം നഷ്ടപ്പെട്ട ദിവസങ്ങളായിരുന്നു അതെന്നും എസ്കെ യാദവ് പറഞ്ഞു.

ഏറ്റവും വലിയ വെല്ലുവിളി
വീഡിയോകൾ, ഓഡിയോ ഫയലുകൾ, ചിത്രങ്ങൾ, പത്രം ക്ലിപ്പുകൾ, സാക്ഷികളുടെ മൊഴികൾ, പ്രതിവാദവും പ്രോസിക്യൂഷനും സമര്‍പ്പിച്ച നൂറുകണക്കിന് പേജുകളുള്ള രേഖാമൂലമുള്ള വാദങ്ങൾ ഉൾപ്പെടെ തെളിവുകളുടെ അളവ് വളരെ കൂടുതലായിരുന്നു. ഏറ്റവും വലിയ വെല്ലുവിളി ഇതെല്ലാം വസ്തുനിഷ്ഠമായി വിശകലനം ചെയ്ത് ഒരു നിഗമനത്തിലെത്തുക എന്നതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതി
ദൈനംദിനം ഹിയറിംഗുകൾ നടത്താനും 2017 ൽ വിചാരണ പൂർത്തിയാക്കാനും സുപ്രീം കോടതി ഞങ്ങളോട് ആവശ്യപ്പെട്ടു, അതിനുശേഷം പോലും ഞങ്ങൾക്ക് മൂന്ന് വർഷം എടുക്കേണ്ടി വന്നു. കഴിഞ്ഞ മാസം വരെ, ഇത് പൂര്‍ത്തിയാക്കാന്‍ ഞങ്ങൾക്ക് കഴിയുമോ എന്ന് ഞങ്ങൾക്ക് ഉറപ്പില്ലായിരുന്നു. അത്തരമൊരു സങ്കീർണ്ണമായ കേസ് സമയപരിധിയിൽ കൈകാര്യം ചെയ്യുന്നത് കൂടുതൽ വെല്ലുവിളിയായി മാറിയെന്നും എസ്കെ യാദവ് പറഞ്ഞു.

മൂന്ന് പതിറ്റാണ്ട് മുമ്പ്
ഏകദേശം മൂന്ന് പതിറ്റാണ്ട് മുമ്പ് നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ടതാണ് ഇത്. അത് പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ എനിക്ക് കഴിയുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല, കേസ് കൃത്യമായി 5 വർഷവും 36 ദിവസവും ഞാൻ കേട്ടു, അതിന്റെ യുക്തിസഹമായ നിഗമനത്തിലെത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications