ഗുജറാത്തിൽ വീണ്ടും റിസോർട്ട് രാഷ്ട്രീയം; 34 പഞ്ചായത്ത് പ്രതിനിധികളെ കോൺഗ്രസ് രാജസ്ഥാനിലേക്ക് മാറ്റി
ഗുജറാത്ത് : ഗുജറാത്തിൽ വീണ്ടും റിസോർട്ട് രാഷ്ട്രീയത്തിന് കളമൊരുങ്ങി. ഇത്തവണ 34 പഞ്ചായത്ത് മെമ്പർമാരെയാണ് ബിജെപിയിൽ നിന്നും രക്ഷിക്കാൻ കോൺഗ്രസ് റിസോർട്ടിൽ പാർപ്പിച്ചിരിക്കുന്നത്. പടാൻ,അഹമ്മദാബാദ് ജില്ലകളിൽനിന്നുമുള്ള ജനപ്രതിനിധികളാണ് ഇവർ. ബിജെപിയുടെ തട്ടിക്കൊണ്ടുപോകൽ തടയാൻ രാജസ്ഥാനിലേക്കാണ് മെമ്പർമാരെ മാറ്റിയിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ്,വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ നഷ്ടമാകില്ലെന്ന് ഉറപ്പിക്കാനാണ് കോൺഗ്രസിന്റെ നടപടി. കഴിഞ്ഞ രാജ്യസഭാ തിരഞ്ഞെടുപ്പ് സമയത്ത് 44 എംഎൽഎമാരെ കോൺഗ്രസ് ബെഗളൂരുവിലെ റിസോർട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു.
ജൂൺ 20നാണ് പ്രസിഡന്റ് ,വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാനദിവസമായ 19ന് സ്ഥാനാർത്ഥികളെയും വോട്ടെടുപ്പ് ദിവസം മറ്റ് മെമ്പർമാരെയും രാജസ്ഥാനിൽ നിന്ന് മടക്കിക്കൊണ്ടുവരികയുള്ളുവെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

വേട്ടയാടൽ തടയാൻ
ഏതുവിധേനയും തങ്ങളുടെ പ്രതിനിധികളെ തട്ടിയെടുക്കാനുള്ള ശ്രമങ്ങൾ ബിജെപി നടത്തുന്നുണ്ട്. കൈക്കൂലി, ഭീഷണി, പ്രേരണ, ശിക്ഷ അങ്ങനെ ഏത് മാർഗവും അവർ സ്വീകകരിക്കും,ബിജെപിയുടെ കുതന്ത്രങ്ങളിൽ നിന്നും രക്ഷപ്പെടുത്താനാണ് തങ്ങൾ പ്രതിനിധികളെ മാറ്റി താമസിപ്പിച്ചിരിക്കുന്നതെന്ന് അഹമ്മദാബാദ് ഡി സി സി അധ്യക്ഷൻ ഖദോജി താക്കൂർ പറഞ്ഞു. പടാൻ ഡിസിസി പ്രസിഡന്റ് കൻജിഭായ് ദേശായിയും പഞ്ചായത്ത് പ്രതിനിധികൾക്കൊപ്പം രാജസ്ഥാനിലുണ്ട്. എല്ലാ 30 മാസങ്ങൾകൂടുമ്പോഴും ഗുജറാത്തിൽ ജില്ലാ പഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുപ്പ് നടത്താറുണ്ട്. നിവലിലെ ഭാരവാഹികളുടെ കാലാവധി ഇൗ മാസം അവസാനിക്കാൻ ഇരിക്കെയാണ് ജൂൺ 20ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.

മുൻതൂക്കം കോൺഗ്രസിന്
അഹമ്മദാബാദ് ജില്ലാ പഞ്ചായത്തിൽ 34ൽ പതിനെട്ട് സീറ്റാണ് കോൺഗ്രസിനുള്ളത്. പടാനിൽ 32 അംഗസഭയിൽ ഇരുപത്തിരണ്ടും കോൺഗ്രസ് നേടുകയായിരുന്നു എന്നാൽ പിന്നീട് 6 എം എൽഎ മാർ ബിജെപി ചേരിയിൽ എത്തി. രാജ്യസഭാതെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് വിട്ട് ബിജെപിയിലേക്കെത്തിയ ബാൽവന്ത്സിൻ രജപുത്താണ് ഇൗ കൂറുമാറ്റത്തിന് പിന്നിലെന്നാണ് കോൺഗ്രസ് ആരോപണം. ഇനിയെങ്കിലും കൊഴിഞ്ഞുപോക്ക് തടയാനാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും കോൺഗ്രസിന് റിസോർട്ട് രാഷ്ട്രീയം കളിക്കേണ്ടി വരുന്നത്.

റിസോർട്ട് രാഷ്ട്രീയം
2017ലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ എംഎൽഎമാർ ഒന്നൊന്നായി ബിജെപി പക്ഷത്തിലേക്ക് ഒഴുകിയതോടെ ശേഷിക്കുന്നവരെ നിലനിർത്താൻ വേണ്ടിയായിരുന്നു കോൺഗ്രസ് റിസോർട്ട് രാഷ്ട്രീയം നടത്തിയത്. അഹമ്മദ് പട്ടേലിന്റെ വിജയം ഉറപ്പിക്കാനായി 44 എം എൽ എ മാരെയാണ് അന്ന് ബെഗളൂരുവിലെ ഇൗഗിൾടൺ റിസോർട്ടിലേക്ക് മാറ്റിയത്. കർണാടകത്തിലെ കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിനായിരുന്നു എംഎൽഎമാരെ സംരക്ഷിക്കാനുള്ള ചുമതല. പ്രതിസന്ധികൾ മറികടന്ന് അഹമ്മദ് പട്ടേൽ രാജ്യസഭയിൽ എത്തുകയും ചെയ്തു.












Click it and Unblock the Notifications