'2014 ൽ പ്രധാനമന്ത്രിയായി, 2024 ൽ ആകുമെന്ന് കരുതുന്നുണ്ടോ?'; മോദിയെ വെല്ലുവിളിച്ച് നിതീഷ്
ദില്ലി: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് നിതീഷ് കുമാർ. 2014 ൽ പ്രധാനമന്ത്രിയായി വിജയിച്ചു. എന്നാൽ 2024 ൽ പ്രധാനമന്ത്രിയാകാൻ മോദിക്ക് സാധിക്കുമെന്ന് കരുതുന്നുണ്ടോയെന്നായിരുന്നു നിതീഷിന്റെ പ്രതികരണം. 2024ലെ തെരഞ്ഞെടുപ്പിൽ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിക്കണം എന്നും നിതീഷ് ആഹ്വാനം ചെയ്തു.

'ബി ജെ പി തന്നെ ഒതുക്കാൻ നോക്കി, ബി ജെ പിയുമായുള്ള സഖ്യമാണ് ജെ ഡി യുവിന്റെ അംഗ സംഖ്യ കുറച്ചത്. 2020 ൽ മുഖ്യമന്ത്രിയാകാൻ ഞാൻ ആഗ്രഹിച്ചില്ല. ബി ജെ പിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് താൻ മുഖ്യമന്ത്രിയായത്', നിതീഷ് കുമാർ പറഞ്ഞു. 2024 ൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാനില്ല. പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി പോരാടണമെന്നും നിതീഷ് കുമാർ വ്യക്തമാക്കി. വിശാല സഖ്യസർക്കാർ കാലാവധി പൂർത്തിയാക്കില്ലെന്ന ബി ജെ പി വിമർശനങ്ങളേയും നിതീഷ് തള്ളി. 2015 ലെ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ഏത് അവസ്ഥയിലായിരുന്നോ അതേ അവസ്ഥയിൽ തന്നെ ബി ജെ പി എത്തുമെന്നായിരുന്നു നിതീഷിന്റെ വാക്കുകൾ.

ഇന്ന് ഉച്ചയ്ക്കായിരുന്നു നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വിശാല സഖ്യ സർക്കാർ ബിഹാറിൽ അധികാരമേറ്റത്. നിതീഷ് കുമാർ മുഖ്യമന്ത്രിയും, തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയുമായും സത്യപ്രതിജ്ഞ ചെയ്തു. 7 പാർട്ടികൾ ഉൾപ്പെടുന്ന വിശാല സഖ്യത്തിൽ പാർട്ടികൾക്ക് എത്രവീതം മന്ത്രിസ്ഥാനം ലഭിക്കുമെന്നത് സംബന്ധിച്ച് വ്യക്തമല്ല. 35 അംഗ മന്ത്രിസഭയില്‍ ജെഡിയുവിനും ആർ ജെ ഡിക്കും പതിനാല് വീതം മന്ത്രിമാരുണ്ടാകുമെന്നാണ് സൂചന.

കോൺഗ്രസിന് നാല് മന്ത്രിസ്ഥാനവും ഒരു സ്പീക്കർ സ്ഥാനവും ലഭിച്ചേക്കും. അതേസമയം തർക്കങ്ങൾ ഒഴിവാക്കാൻ മുഖ്യമന്ത്രി പദം ഉൾപ്പെട പങ്കുവെച്ചേക്കുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ട്. അങ്ങനെയെങ്കിൽ 2023 വരെ നിതീഷ് തുടരുകയും ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് മുഖ്യമന്ത്രി സ്ഥാനം തേജസ്വി യാദവിന് നൽകുകയും ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം അപ്രതീക്ഷിത തിരിച്ചടിയിൽ ബി ജെ പിയുടെ മുന്നോട്ടുള്ള നീക്കങ്ങളാണ് ഇനി ഉറ്റുനോക്കപ്പെടുന്നത്. നിതീഷ് കുമാർ സഖ്യം വിടാനുള്ള നീക്കങ്ങൾ നടത്തുന്നത് സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും ബി ജെ പി നേതൃത്വം തടയാനോ അനുനയിപ്പിക്കാനോ ശ്രമിച്ചില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയോ അമിത് ഷായോ ഇതുവരേയും ഇത് സംബന്ധിച്ച് പ്രതികരിക്കാൻ പോലും തയ്യാറായിട്ടില്ല.

ബിഹാറിൽ നിതീഷിന്റെ സ്വാധീനം നഷ്ടപ്പെട്ടുവെന്നാണ് ബി ജെ പി നേതൃത്വം കരുതുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ജെ ഡി യുവിന്റെ സീറ്റ് കുത്തനെ കുറഞ്ഞത് ഇതിന്റെ വ്യക്തമായ സൂചനയാണെന്നും ബി ജെ പി നേതൃത്വം കണക്കാക്കുന്നു. മാത്രമല്ല നിതീഷ് കുമാറിന് ദേശീയ ലക്ഷ്യങ്ങളുണ്ടെന്നും 2024 ലെ പൊതുതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ നയിക്കാന്‍ അവസരം ലഭിക്കുമെന്ന കണക്ക് കൂട്ടലിലാണ് നിതീഷിന്റെ നീക്കങ്ങളെന്നും ബി ജെ പി കരുതുന്നുണ്ട്. ഇപ്പോൾ ചെയ്തതിനുള്ള മറുപടി 2024 ലോകസഭാ തെരഞ്ഞെടുപ്പിലും 2025 ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലും ജെഡിയുവിന് ലഭിക്കുമെന്നാണ് ബി ജെ പി നേതാക്കൾ പ്രതികരിക്കുന്നത്.
'മുടി മുന്നിലേക്കിട്ട് സ്റ്റൈലിഷ് ലുക്കിലെ കിടിലൻ സെൽഫി';സംയുക്ത മേനോന്റെ ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications