ബിഎഫ്.7 വകഭേദം: ഇന്ത്യ നിയന്ത്രണം കടുപ്പിക്കുമോ? അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് സ്ക്രീനിംഗ്
ദില്ലി: ചൈനയിലെ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്ന ബിഎഫ്.7 വകഭേദം ഇന്ത്യയില്‍ സ്ഥിരീകരിച്ചതിന് പിന്നാലെ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ ഉന്നതതല അവലോകന യോഗം ചേര്‍ന്നു. പുതിയ വകഭേദത്തെ നേരിടാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് വേണ്ടിയാണ് അവലോകന യോഗം ചേര്‍ന്നത്. വിമാനത്താവളങ്ങളില്‍ അന്താരാഷ്ട്ര യാത്രക്കാരെ, പ്രത്യേകിച്ച് കേസുകളില്‍ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവരെ സ്ക്രീനിംഗ് നടപടികള്‍ ശക്തമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു.
ബൂസ്റ്റര്‍ ഡോസ് വാക്സിന് സ്വീകരിക്കണമെന്നും പൊതുസ്ഥലങ്ങളില്‍ പോകുന്നവര്‍ മാസ്ക് നിര്‍ബന്ധമായും ദരിക്കണമെന്നും അദ്ദേഹം അറിയിച്ചു. ലോകത്തെ വീണ്ടും കൊവിഡ് ഭീതിയിലേക്ക് തള്ളിവിട്ട പുതിയ വകഭേദത്തെ ബി എഫ് 7 എന്നാണ് വിളിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ കേസ് ഒക്ടോബറില്‍ ഗുജറാത്തിലാണ് സ്ഥിരീകരിച്ചത്. രണ്ടാമത്തേത് ഒരു മാസത്തിന് ശേഷം അതേ സംസ്ഥാനത്ത് നിന്ന് കണ്ടെത്തി. മൂന്നാമത്തെ കേസ് ഒഡീഷയില്‍ നിന്നാണ്.
ചൈനയെ കൂടാതെ, യു എസ്, യു കെ, യൂറോപ്യന്‍ യൂണിയന്, ബെല്‍ജിയം, ജര്‍മ്മനി, ഫ്രാന്‍സ്, ഡെന്മാര്ക്ക് തുടങ്ങിയ രാജ്യങ്ങളില്‍ ബിഎഫ്.7 ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം. പുതിയ വകഭേദങ്ങള്‍ കണ്ടെത്തുന്നതിന് എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും പുതിയ കൊവിഡ് കേസുകളുടെ സാമ്പിളുകള്‍ ദിവസവും ലാബുകളിലേക്ക് അയയ്ക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ദിൽഷ മനുഷ്യത്വം ഉള്ള വ്യക്തി,തുറന്ന് പറഞ്ഞ് റോബിൻ; റിയാസിനെ കുറിച്ചുള്ള മറുപടി ഇങ്ങനെ, വൈറൽ
വരാനിരിക്കുന്ന ഉത്സവകാലം കണക്കിലെടുത്ത് ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യവും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. കൊവിഡിനെ ചെറുക്കാനുള്ള എല്ലാ നടപടികളും പിന്തുടരാനും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അതേസമയം, ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുറയുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്.
ഡിസംബര്‍ 19ന് അവസാനിക്കുന്ന ആഴ്ചയില്‍ പ്രതിദിന ശരാശരി എണ്ണം 158 ആയി കുറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ആറ് ആഴ്ചകളില്‍ ആഗോള കേസുകളില്‍ സ്ഥിരമായ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഡിസംബര്‍ 19 ന് അവസാനിച്ച ആഴ്ചയില്‍ ശരാശരി 5.9 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ചൈന, ജപ്പാന്, ദക്ഷിണ കൊറിയ, ഫ്രാന്‍സ്, യുഎസ് എന്നിവിടങ്ങളില്‍ കേസുകളുടെ എണ്ണം കൂടുതലാണ്.
ധനലാഭം കൊണ്ട് പെരുമഴ; ഭദ്ര രാജയോഗം ചില്ലറക്കാര്യമല്ല; 2023ല്‍ ഈ രാശിക്കാര്‍ക്ക് സംഭവിക്കുന്നത്
അതേസമയംസ ബിഎഫ്.7 വകഭേദം ഇന്ത്യയില്‍ സ്ഥിരീകരിച്ചെങ്കിലും കേരളത്തില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചത്. പ്രതിദിന രോഗികളുടെ എണ്ണവും കുറഞ്ഞ് തന്നെയാണ് നില്‍ക്കുന്നത്. ഈ മാസം സംസ്ഥാനത്ത് 1431 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.