ബാബറി മസ്ജിദ് തകർത്തതിന് ശേഷം പോലും ഈ അവസ്ഥയുണ്ടായിട്ടില്ല, യോഗി സർക്കാരിനെതിരെ ചന്ദ്രശേഖർ ആസാദ്!
Recommended Video
ദില്ലി: ഉത്തര്‍ പ്രദേശിലെ മീററ്റിൽ പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടെ വെടിയേറ്റ് മരിച്ചവരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. വീടുകളില്‍ സന്ദര്‍ശനം നടത്താന്‍ ചന്ദ്രശേഖര്‍ ആസാദിന് അനുമതി നിഷേധിച്ചിരുന്നു. അതിനാല്‍ പൊതുസ്ഥലത്ത് വെച്ചാണ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തിയത്. പോലീസ് ക്രൂരതകളുടെ ഞെട്ടിക്കുന്ന കഥകളാണ് അവര്‍ പറഞ്ഞതെന്ന് ചന്ദ്രശേഖര്‍ ആസാദ് വ്യക്തമാക്കി.
പ്രതിഷേധിക്കുന്ന ആളുകള്‍ക്ക് നേരെ ഉത്തര്‍ പ്രദേശ് പോലീസ് വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ചന്ദ്രശേഖര്‍ ആസാദ് ആരോപിച്ചു. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് ഭീം ആര്‍മി ഹൈക്കോടതിയെ സമീപിച്ചതായും ജനുവരി 23ന് കേസില്‍ വാദം കേള്‍ക്കുമെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

ബാബറി പള്ളി തകര്‍ത്തതിന് ശേഷവും ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തതിന് ശേഷം പോലും ഉത്തര്‍ പ്രദേശിലെ സ്ഥിതി ഇത്രയും മോശം അവസ്ഥയിലേക്ക് എത്തിയിരുന്നില്ല. സര്‍ക്കാരിന് നല്ല ഉദ്ദേശം അല്ലായിരുന്നു എന്നാണ് പൗരത്വ പ്രക്ഷോഭങ്ങള്‍ക്കിടെ നടന്ന കൊലപാതകങ്ങള്‍ വ്യക്തമാക്കുന്നത് എന്നും ചന്ദ്രശേഖര്‍ ആസാദ് ആരോപിച്ചു. പൗരത്വ രജിസ്റ്ററിനേയും പൗരത്വ നിയമത്തേയും കുറിച്ച് സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.
രാജ്യത്തിന്റെ ഐക്യത്തേയും മത സൗഹാര്‍ദ്ദത്തേയും തകര്‍ക്കുന്നതാണ് പൗരത്വ ഭേദഗതി നിയമം. അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ നിയമം പിന്‍വലിക്കണം. നിയമം എല്ലാവര്‍ക്കും ഒരുപോലെ ആയിരിക്കണമെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. ബിജെപിക്ക് റാലികളും പരിപാടികളും നടത്താന്‍ അനുമതി ലഭിക്കുമ്പോള്‍ തന്നെ എന്തുകൊണ്ടാണ് ജനങ്ങളുടെ അടുത്തേക്ക് പോകുന്നതില്‍ നിന്നും തടയുന്നതെന്നും ചന്ദ്രശേഖര്‍ ആസാദ് ചോദിച്ചു. കഴിഞ്ഞ ദിവസമാണ് ജാമ്യം നേടി തീഹാര്‍ ജയിലില്‍ നിന്നും ചന്ദ്രശേഖര്‍ ആസാദ് പുറത്തിറങ്ങിയത്.












Click it and Unblock the Notifications