ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് വീണ്ടും പോലീസ് കസ്റ്റഡിയിൽ, നടപടി സിഎഎ പ്രതിഷേധത്തിന് മുൻപ്
Recommended Video
ഹൈദരാബാദ്: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് വീണ്ടും കസ്റ്റഡിയിൽ. പൗരത്വ നിയമ ഭേദഗതിക്കും പൗരത്വ രജിസ്റ്ററിനുമെതിരെ ഹൈദരാബാദിൽ പ്രതിഷേധ പരിപാടി നടക്കാനിരിക്കെയായിരുന്നു ചന്ദ്രശേഖർ ആസാദിനെ കസ്റ്റഡിയിൽ എടുത്തത്. ജില്ലാ ഭരണകൂടം പ്രതിഷേധം നടത്തുന്നതിന് അനുമതി നൽകിയിരുന്നില്ല. പ്രതിഷേധവുമായി മുന്നോട്ട് പോകുന്നത് തടയാനാണ് ആസാദിനെ കസ്റ്റഡിയിൽ എടുന്നതെന്ന് ലങ്കർഹൗസ് പോലീസ് വ്യക്തമാക്കി.
പ്രതിഷേധ റാലിയിൽ പങ്കെടുത്ത് സംസാരിക്കാനായി ചന്ദ്രശേഖർ ആസാദും അദ്ദേഹത്തിന്റെ അനുയായികളും മെഹ്ദിപട്ടണത്തിലെ ക്രിസ്റ്റൽ ഗാർഡനിലേക്ക് പോകുവഴിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ ബോലറാം പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.

ദില്ലി ജമാ മസ്ജിദിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചന്ദ്രശേഖർ ആസാദ് ഒരു മാസത്തോളം ജയിലിലായിരുന്നു. കഴിഞ്ഞ 16നാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. പത്ത് ദിവസങ്ങൾക്ക് ശേഷം ആസാദ് വീണ്ടും പോലീസ് കസ്റ്റഡിയിലായി. ചന്ദ്രശേഖർ ആസാദിന്റെ ട്വിറ്റർ ഹാൻഡിലിൽ നിന്ന് തന്നെയാണ് അദ്ദേഹം അറസ്റ്റിലായ വിവരം ആദ്യം അറിയുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളിൽ മുൻനിരയിൽ നിന്ന നേതാവാണ് ചന്ദ്രശേഖർ ആസാദ്. ഡിസംബറിൽ ജമാ മസ്ജിദിൽ നിന്നും പ്രതിഷേധം നയിച്ച ആസാദ് പോലീസിനെ വെട്ടിച്ച് പലകുറി കടന്നുകളഞ്ഞ ശേഷമാണ് പിടികൊടുത്തത്. ദില്ലിയിൽ പ്രവേശിക്കാൻ കോടതി വിലക്കേർപ്പെടുത്തിയിരുന്നെങ്കിലും കോടതി പിന്നീട് ഇത് ഒഴിവാക്കുകയായിരുന്നു.












Click it and Unblock the Notifications