ഗോവയിൽ വേരുകളാഴ്ത്താൻ മമത, ബിഗ് ബിയിലെ ടീച്ചര്‍ നടി നഫീസ അലി തൃണമൂലിൽ ചേർന്നു
പനാജി: 2022ലെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടി നഫീസ അലി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയുടെ സാന്നിധ്യത്തിലാണ് നഫീസ അലി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ ബിഗ് ബിയിലെ ടീച്ചര്‍ മേരി ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളികള്‍ക്ക് പരിചിതയായ ബോളിവുഡ് നടിയാണ് നഫീസ അലി. അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തക കൂടിയാണ് നഫീസ അലി. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സൗത്ത് കൊല്‍ക്കത്ത മണ്ഡലത്തില്‍ നഫീസ മത്സരിച്ചിരുന്നു. പ്രമുഖ ടെന്നീസ് താരം ലിയാണ്ടര്‍ പേസും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്.
എന്തൊരു സുന്ദരി! പ്രിയ താരം ഭാവനയുടെ പുതിയ ചിത്രങ്ങൾ വൈറൽ

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗോവയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുളള നീക്കത്തിലാണ് മമത ബാനര്‍ജി. നഫീസ അലിക്കൊപ്പം മൃണാളിനി ദേശ്പ്രഭുവും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. നഫീസ അലിയും മൃണാളിനി ദേശ്പ്രഭുവും ഗോവയിലെ തൃണമൂല്‍ കോണ്‍ഗ്രസ് കുടുംബത്തിനൊപ്പം ചേര്‍ന്നിരിക്കുകയാണ് എന്നും ഇരുനേതാക്കളേയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നുവെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഗോവയില്‍ എത്തിയതാണ് മമത ബാനര്‍ജി. പശ്ചിമ ബംഗാളില്‍ നിന്നും ഗോവ അടക്കമുളള സംസ്ഥാനങ്ങളിലേക്ക് വേരുകള്‍ ആഴ്ത്തുകയാണ് മമതയും തൃണമൂലും. നിലവില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് ഗോവ. കോണ്‍ഗ്രസ് വന്‍ തിരിച്ചടി നേരിടുന്ന സംസ്ഥാനത്ത് മുന്‍ മുഖ്യമന്ത്രി അടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനകം തൃണമൂല്‍ കൊടിക്കീഴിലേക്ക് വന്നു കഴിഞ്ഞു.

വ്യാഴാഴ്ച വൈകിട്ടാണ് മമത ബാനര്‍ജി ഗോവയില്‍ എത്തിയത്. ദാബോലിം വിമാനത്താവളത്തില്‍ വൈകിട്ട് 5.30തോടെ വന്നിറിങ്ങിയ മമതയെ തൃണമൂല്‍ എംപി ഡെറിക് ഒബ്രിയാനും പ്രാദേശിക നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു. ഗോവയില്‍ ഒരു കൈ നോക്കാന്‍ ഇറങ്ങുന്ന മമത സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥ വിലയിരുത്തുന്നതിന് വേണ്ടിയാണ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയിരിക്കുന്നത്.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തില്‍ മമതയ്ക്ക് ഗോവയില്‍ പല പരിപാടികളുമുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരും മത്സ്യത്തൊഴിലാളികളും അടക്കമുളളവരുമായുളള കൂടിക്കാഴ്ചകള്‍ക്കൊപ്പം ക്ഷേത്ര ദര്‍ശനവും മമതയുടെ അജണ്ടയിലുണ്ട്. പ്രിയോളിലെ മങ്കേഷി ക്ഷേത്രം, മന്‍ഡോളിലെ ശ്രീ മഹല്‍സ നാരായണി ക്ഷേത്രം, തപോഭൂമി ക്ഷേത്രം എന്നിവിടങ്ങളില്‍ മമത ബാനര്‍ജി സന്ദര്‍ശനം നടത്തി. ഗോവ ഇന്റര്‍നാഷണല്‍ സെന്ററില്‍ വെച്ച് സിവില്‍ സൊസൈറ്റി അംഗങ്ങളുമായി മമത കൂടിക്കാഴ്ച നടത്തി.

രാഷ്ട്രീയ നേതാക്കളേയും സിനിമാ താരങ്ങള്‍ അടക്കമുളള സെലിബ്രിറ്റികളേയും പാര്‍ട്ടിയില്‍ എത്തിച്ച് തൃണമൂലിന്റെ വേര് ഗോവയില്‍ ഉറപ്പിക്കാനാണ് മമത ലക്ഷ്യമിടുന്നത്. ഒക്ടോബറില്‍ 24,300 പേരാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് എന്നാണ് പാര്‍ട്ടി അവകാശപ്പെടുന്നത്. പനാജി, നവേലിം, സഘ്വേം എന്നിവിടങ്ങളിലായി നടന്ന വ്യത്യസ്ത പരിപാടികളില്‍ ആണ് ഇത്രയും പേര്‍ തൃണമൂലിലേക്ക് എത്തിയത് എന്ന് പാര്‍ട്ടി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും ബ്ലോക്ക് തലത്തിലുളള മുഴുവന്‍ നേതാക്കളും തൃണമൂലില്‍ ചേര്‍ന്നിരിക്കുകയാണ് എന്നും പാര്‍ട്ടി നേതൃത്വം അവകാശപ്പെടുന്നു. കോണ്‍ഗ്രസ് നേതാവ് കോണ്‍സീകോ പീസോട്ടെയും 170ല്‍ അധികം കോണ്‍ഗ്രസ് പ്രവര്‍ത്തകരും തൃണമൂല്‍ ദേശീയ വൈസ് പ്രസിഡണ്ട് ലൂസിഞ്ഞ്യോ ഫലേറിയോയുടെ സാന്നിധ്യത്തിലാണ് ശനിയാഴ്ച തൃണമൂല്‍ അംഗത്വം സ്വീകരിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സെന്റ് ക്രൂസ് അടക്കമുളളവരും തൃണമൂലില്‍ ചേര്‍ന്നു.












Click it and Unblock the Notifications