സിദ്ധാര്‍ത്ഥിനെ ആശുപത്രിയിലെത്തിച്ചത് കാമുകി, നടന്നത് ഇങ്ങനെ, ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നത്....
മുംബൈ: ബിഗ് ബോസ് താരം സിദ്ധാര്‍ത്ഥ് ശുക്ലയുടെ മരണത്തില്‍ ബോളിവുഡ് ആകെ ഞെട്ടിയിരിക്കുകയാണ്. എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന കാര്യം ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. സിദ്ധാര്‍ത്ഥിന്റെ കാമുകി ഷെഹനാസ് ഗില്‍ ആകെ തകര്‍ന്നിരിക്കുകയാണ്.
സിദ്ധാര്‍ത്ഥുമായി ഏറ്റവും അടുപ്പം പുലര്‍ത്തിയിരുന്നു ഷെഹനാസ്. എന്നാല്‍ ഇരുവരും പ്രണയം തുറന്ന് സമ്മതിച്ചിരുന്നില്ല. എന്നാല്‍ സിദ്ധാര്‍ത്ഥിന്റെ മരണസമയത്ത് അടക്കം ഷെഹനാസ് ഒപ്പമുണ്ടായിരുന്നുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

സിദ്ധാര്‍ത്ഥിന് അപ്രതീക്ഷിതമായിട്ടായിരുന്നു ഹൃദയാഘാതമുണ്ടായത്. അദ്ദേഹത്തിനെ ഏറ്റവും പെട്ടെന്ന് ആശുപത്രിയിലെത്തിച്ചത് ഷെഹനാസ് ഗില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മുംബൈയിലെ കൂപ്പര്‍ ആശുപത്രിയിലാണ് നടന്‍ കൂടിയായ സിദ്ധാര്‍ത്ഥിനെ അഡ്മിറ്റ് ചെയ്തത്. ഇരുവരും ബിഗ് ബോസിന്റെ പതിമൂന്നാം സീസണ്‍ കഴിഞ്ഞപ്പോള്‍ തന്നെ പ്രണയത്തിലായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. സിദ്ധ്‌നാസ് എന്ന പേരിലായിരുന്നു ഇവര്‍ അറിയപ്പെട്ടിരുന്നത്. ആശുപത്രിയില്‍ എത്തിക്കും മുമ്പ് തന്നെ സിദ്ധാര്‍ത്ഥ് ഷെഹനാസിനെ വിട്ട് പോയിരുന്നു. രാത്രി കിടക്കും മുമ്പ് ഏതാനും മരുന്നുകള്‍ സിദ്ധാര്‍ത്ഥ് കഴിച്ചിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഷെഹനാസ് ഗില്ലിന്റെ പിതാവ് സന്തോക് സിംഗ് സുഖ് മകള്‍ നെഞ്ചുപൊട്ടി ഇരിക്കുകയാണെന്ന് വെളിപ്പെടുത്തുകയാണ്. സംസാരിക്കാനുള്ള ഒരു സാഹചര്യത്തില്‍ അല്ല ഞാന്‍ ഉള്ളത്. സംഭവിച്ചതൊന്നും എനിക്ക് വിശ്വസിക്കാനാവുന്നില്ല. ഞാന്‍ മകളോട് സംസാരിച്ചിരുന്നു. അവള്‍ സുഖമായിരിക്കുന്നു എന്ന് പറയാനാവില്ല. അവള്‍ നെഞ്ചുപൊട്ടി ഇരിക്കുകയാണ്. എന്റെ മകന്‍ ഷഹബാസ് മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. ഷഹനാസിനൊപ്പം അവനുണ്ടാവും. വൈകാതെ തന്നെ ഞാനും മുംബൈയിലേക്ക് പോകുമെന്നും സന്തോക് സിംഗ് സുഖ് പറഞ്ഞു.

അതേസമയം ഡോക്ടര്‍മാര്‍ വ്യായാമത്തിന്റെയും വര്‍ക്ക് ഔട്ടിന്റെയും കാര്യത്തില്‍ സിദ്ധാര്‍ത്ഥിനെ ഉപദേശിച്ചിരുന്നുവെന്നാണ് വ്യക്തമാകുന്നത്. ഒരുപാട് നേരം വര്‍ക്ക് ഔട്ട് ചെയ്യേണ്ട എന്നായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. സെപ്റ്റംബര്‍ ഒന്നിന് വൈകീട്ട് എട്ട് മണിയോടെയാണ് ഒരു മീറ്റിംഗ് കഴിഞ്ഞ് സിദ്ധാര്‍ത്ഥ് എത്തിയത്. അന്ന് രാത്രി പത്ത് മണിവരെ ചെറിയ രീതിയിലുള്ള ജോഗിംഗിലായിരുന്നു സിദ്ധാര്‍ത്ഥ്. വീട്ടില്‍ തിരിച്ചെത്തിയ ഉടനെ ഭക്ഷണം കഴിഞ്ഞ് ഉറങ്ങാന്‍ കിടക്കുകയായിരുന്നു. വര്‍ക്ക് ഔട്ടിന്റെ കാര്യത്തില്‍ മുടക്കങ്ങളൊന്നും വരുത്താന്‍ സിദ്ധാര്‍ത്ഥ് തയ്യാറായിരുന്നില്ലെന്നാണ് വിവരങ്ങള്‍.
സാരിയില്‍ കിടിലന്‍ ലുക്കില്‍ രമ്യ നമ്പീശന്‍; ഫോട്ടോസ് വേറെ ലെവലെന്ന് ആരാധകര്‍

പുലര്‍ച്ചെ മൂന്ന് മണിയോടെ എഴുന്നേറ്റ സിദ്ധാര്‍ത്ഥിന് കടുത്ത അസ്വസ്ഥതയുണ്ടായിരുന്നു. നെഞ്ചുവേദനയുണ്ടെന്ന് അമ്മ റീത്ത ശുക്ലയോട് പറയുകയും ചെയ്തു. അമ്മ സിദ്ധാര്‍ത്ഥിന് കുടിക്കാന്‍ വെള്ളം നല്‍കി. തുടര്‍ന്ന് താരം കിടക്കാന്‍ പോയതായിരുന്നു. പിന്നീട് എഴുന്നേറ്റതേയില്ല. വ്യായാമവും ധ്യാനവും സിദ്ധാര്‍ത്ഥിന്റെ കര്‍ശന ദിനചര്യകളിലൊന്നായിരുന്നു. മൂന്ന് മണിക്കൂറോളം ദിവസം വര്‍ക്ക് ഔട്ടുകളുണ്ടാവും. ഇതേ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ ഒരല്‍പ്പം വ്യായാം കുറയ്ക്കാന്‍ സിദ്ധാര്‍ത്ഥിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അതുണ്ടായില്ലെന്നാണ് വിവരം.

സിദ്ധാര്‍ത്ഥ് പതിവുപോലെ എഴുന്നേല്‍ക്കാതിരുന്നപ്പോള്‍ അമ്മ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പ്രതികരണമില്ലാതായതോടെ സിദ്ധാര്‍ത്ഥിന്റെ സഹോദരിയെ അമ്മ വിളിച്ചു. ഇവരാണ് ഡോക്ടറെ വിളിച്ചത്. രാവിലെ 9.40ന് സിദ്ധാര്‍ത്ഥിന് കൂപ്പര്‍ ആശുപത്രിയിലെത്തിച്ചു. സഹോദരി, ഭര്‍ത്താവ്, ബന്ധു, മൂന്ന് സുഹൃത്തുക്കള്‍ എന്നിവരാണ് ആശുപത്രിയിലുണ്ടായത്. 10.15ന് ഡോക്ടര്‍മാര്‍ വിയോഗം സ്ഥിരീകരിക്കുകയായിരുന്നു. മൂന്ന് തവണ അത്യാഹിത വാര്‍ഡില്‍ വെച്ച് പരിശോധിച്ചിരുന്നു. ശരീരത്തില്‍ യാതൊരു പരിക്കുകളോ, ഏതെങ്കിലും തരത്തിലുള്ള ദുരൂഹതകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

രാവിലെ പത്തരയോടെ ഡോക്ടര്‍ നിരഞ്ജനാണ് സിദ്ധാര്‍ത്ഥിനെ പരിശോധിച്ചിരുന്നത്. അദ്ദേഹമാണ് മരണം സ്ഥിരീകരിച്ചത്. വൈകീട്ട് മൂന്നേ മുക്കാലോടെയാണ് പോസ്റ്റുമോര്‍ട്ടം ആരംഭിച്ചത്. മുംബൈ പോലീസിലെ രണ്ട് പോലീസുകാര്‍ പോസ്റ്റുമോര്‍ട്ടം പരിശോധനയ്ക്ക് ഉണ്ടാവും. സുഷാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളൊക്കെ മുന്നിലുള്ളതിനാല്‍ ശരിക്കും പരിശോധിക്കുന്നുണ്ട് മുംബൈ പോലീസ്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിട്ടില്ല. കുടുംബാംഗങ്ങളുടെ മൊഴി പോലീസ് എടുക്കും. ഏതൊക്കെ മരുന്നുകളാണ് സിദ്ധാര്‍ത്ഥ് ഉപയോഗിച്ചിരുന്നതെന്ന് പരിശോധിക്കും. ഏതെങ്കിലും ബന്ധു ദുരൂഹതയുണ്ടെന്ന് പറഞ്ഞാല്‍ പോലും അന്വേഷിക്കാനാണ് പോലീസിന്റെ തീരുമാനം. സിദ്ധാര്‍ത്ഥിന്റെ അന്ത്യ കര്‍മങ്ങള്‍ സെപ്റ്റംബര്‍ മൂന്നിന് നടക്കും.












Click it and Unblock the Notifications