ബിജെപിയുടേയും ആർജെഡിയുടേയും നെഞ്ചിടിപ്പേറുന്നു, നിർണായക സീറ്റുകളിൽ ലീഡ് 500ന് താഴെ
പാറ്റ്‌ന: 85 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ ബീഹാറില്‍ ലീഡ് നില മാറി മറിയുകയാണ്. 8 മണിവരെ ആകെയുളള നാല് കോടി വോട്ടുകളില്‍ 3.4 കോടി വോട്ടുകളാണ് എണ്ണിക്കഴിഞ്ഞിരിക്കുന്നത്. 74 സീറ്റുകളിലെ ഫലം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ബിജെപി 22 സീറ്റുകളിലും ആര്‍ജെഡി 20 സീറ്റുകളിലും വിജയിച്ചു. കോണ്‍ഗ്രസിന് ഇതുവരെ 7 സീറ്റുകളില്‍ ആണ് ജയം.
സിപിഐ(എംഎല്‍) 5 സീറ്റുകളിലും വിഐപി 2 സീറ്റുകളിലും എഐഎംഐഎം, സിപിഎം, സിപിഎം, എച്ച്എഎം(എസ്), സ്വതന്ത്രന്‍ എന്നിവര്‍ ഓരൊ സീറ്റുകളിലും വിജയിച്ചു. നിലവില്‍ എന്‍ഡിഎ 126 സീറ്റുകളില്‍ മുന്നേറ്റം തുടരുന്നു. മഹാസഖ്യം 110 സീറ്റിലും എഐഎംഐഎം 5 സീറ്റുകളിലും ബിഎസ്പി ഒരു സീറ്റിലും ലീഡ് ചെയ്യുന്നു.
വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ നിര്‍ണായകമാവുന്നത് നേരിയ ലീഡ് വ്യത്യാസം മാത്രമുളള മണ്ഡലങ്ങളാണ്. 500ല്‍ താഴെ മാത്രം ഭൂരിപക്ഷമുളള 10 സീറ്റുകള്‍ ആണ് അവസാന മണിക്കൂറുകളില്‍ മുന്നണികളുടെ നെഞ്ചിടിപ്പ് ഉയര്‍ത്തുന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കുന്ന നാല് സീറ്റുകളില്‍ 200ല്‍ താഴെ മാത്രമാണ് ലീഡ് വ്യത്യാസം.
Recommended Video
6 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികള്‍ തമ്മിലുളള വോട്ട് വ്യത്യാസം 500ല്‍ താഴെ മാത്രമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആയിരത്തില്‍ താഴെ മാത്രം ഭൂരിപക്ഷത്തില്‍ വ്യത്യാസമുളള സീറ്റുകളുടെ എണ്ണം 17 ആണ്. ഇവയിലെയൊക്കെ ഫലം ഏത് നിമിഷവും മാറി മറിയാം എന്നുളളതാണ് ബീഹാറിലെ ആകാംഷയേറ്റുന്നത്. വോട്ടെണ്ണുന്ന 24 സീറ്റുകളില്‍ വോട്ട് വ്യത്യാസം രണ്ടായിരത്തില്‍ താഴെയാണ്. മൂവായിരത്തില്‍ താഴെ വോട്ട് വ്യത്യാസമുളള 34 സീറ്റുകളും അയ്യായിരത്തില്‍ താഴെ മാത്രം വോട്ട് വ്യത്യാസമുളള 57 സീറ്റുകളും ഉണ്ട്.